പാക്കിസ്ഥാനിൽ ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകും; സുപ്രധാന ഭരണഘടനാ പദവികൾ പിപിപിക്ക്
Mail This Article
ഇസ്‌ലാമാബാദ് ∙ ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ സഖ്യ സർക്കാരുണ്ടാക്കാൻ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസും (പിഎംഎൽഎൻ) ധാരണയായി. പിഎംഎൽ–എൻ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് (72) വീണ്ടും പ്രധാനമന്ത്രിയാകുമെന്നു സംയുക്ത വാർത്താസമ്മേളനത്തിൽ പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ പ്രഖ്യാപിച്ചു. പിപിപി കോ ചെയർമാൻ ആസിഫ് അലി സർദാരി പ്രസിഡന്റാവും.
ദേശീയ അസംബ്ലിയിൽ 17 അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്മെന്റ് (പാക്കിസ്ഥാൻ) സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്തെക്വാമി പാക്കിസ്ഥാൻ പാർട്ടി, പാക്കിസ്ഥാൻ മുസ്ലിം ലീഗ് – ക്വായിദ് എന്നീ പാർട്ടികളും സഖ്യസർക്കാരിൽ ചേരും. തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് 16 മാസം ഷഹബാസ് പ്രധാനമന്ത്രി ആയിരുന്നു.
ഇതേസമയം, ഈ മാസം 8നു നടന്ന തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നതിനാൽ റദ്ദ് ചെയ്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി തള്ളി. കോടതിയിൽ ഹാജരാകാതിരുന്നതിന് ഹർജിക്കാരനായ റിട്ട. ബ്രിഗേഡിയർ അലി ഖാന് 5 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) സ്വതന്ത്രർ സുന്നി ഇത്തിഹാദ് കൗൺസിൽ എന്ന കക്ഷിയിൽ ചേർന്നു സർക്കാരുണ്ടാക്കാൻ ശ്രമം ആരംഭിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം നേടാനായില്ലെന്നും ബിലാവൽ പറഞ്ഞു.
തിരഞ്ഞെടുപ്പു ചിഹ്നം നിഷേധിക്കപ്പെട്ടതിനാൽ സ്വതന്ത്രരായി മത്സരിച്ച പിടിഐ സ്ഥാനാർഥികൾ 93 സീറ്റിൽ വിജയിച്ചു. സൈന്യത്തെ വെല്ലുവിളിച്ചു തിരഞ്ഞെടുപ്പു വിജയം നേടിയ ഇമ്രാന്റെ കക്ഷി അധികാരത്തിലെത്തുന്നതു തടയാൻ സൈന്യം ഇടപെട്ട് പിപിപിയെ അനുനയിപ്പിച്ചാണു സഖ്യത്തിലേക്കു കൊണ്ടുവന്നതെന്നു റിപ്പോർട്ടുണ്ട്. ഈ മാസം 29ന് ആണു പാർലമെന്റ് സമ്മേളനം. ദേശീയ സംബ്ലിയിൽ പിഎംഎൽ–എൻ 75 ഉം പിപിപി 54 ഉം സീറ്റുകൾ നേടിയിരുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഷഹബാസിനെ പിന്തുണയ്ക്കുന്നതിനു പകരമായി സുപ്രധാന ഭരണഘടനാ പദവികളായ പ്രസിഡന്റ്, സെനറ്റ് ചെയർമാൻ, സ്പീക്കർ സ്ഥാനങ്ങളാണ് പിപിപി ആവശ്യപ്പെട്ടത്. പഞ്ചാബ്, ഖൈബർ പഖ്തൂണ്ക്വ പ്രവിശ്യാ ഗവർണർ, ബലൂചിസ്ഥാൻ മുഖ്യമന്ത്രി സ്ഥാനങ്ങളും പിപിപി ആവശ്യപ്പെട്ടിട്ടുണ്ട്.