വിവാഹം കഴിച്ചതിനു സർവീസിൽനിന്നു പിരിച്ചുവിട്ട സൈനിക നഴ്സിനു 60 ലക്ഷം നഷ്ടപരിഹാരം നൽകണം; കേന്ദ്രത്തോട് സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി∙ വിവാഹം കഴിച്ചതിന്റെ പേരിൽ സൈനിക നഴ്സിങ് സർവീസിൽനിന്നു പിരിച്ചുവിട്ട വനിതയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു കേന്ദ്രസർക്കാരിനോടു സുപ്രീംകോടതി. 1988ൽ വിവാഹശേഷം സർവീസിൽനിന്നു പിരിച്ചുവിട്ട സെലീന ജോണിന്റെ അപേക്ഷയിലാണു ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്. വനിത നഴ്സിങ് ഓഫിസറെ പിരിച്ചുവിട്ട നടപടി ഭരണഘടനാവിരുദ്ധവും ലിംഗവിവേചനവും ഏകപക്ഷീയവുമാണെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. പുരുഷാധിപത്യ വ്യവസ്ഥ മനുഷ്യന്റെ അന്തസ് ഇല്ലാതാക്കുന്നുവെന്നും ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
2012ൽ ആംഡ് ഫോഴ്‌സ് ട്രൈബ്യൂണലിനെ സെലീന സമീപിച്ചിരുന്നു. സെലീനയ്ക്ക് അനുകൂലമായി ട്രൈബ്യൂണൽ വിധിയുണ്ടാവുകയും സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ 2019ൽ ഈ ഉത്തരവിനെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ട്രൈബ്യൂണൽ വിധിയിൽ ഒരു ഇടപെടലും ആവശ്യമില്ലെന്നു ബെഞ്ച് വ്യക്തമാക്കി. വിവാഹത്തിന്റെ പേരിൽ മിലിട്ടറി നഴ്‌സിങ് സർവീസിൽനിന്നു പിരിച്ചുവിടാൻ 1977ൽ കൊണ്ടുവന്ന നിയമം 1995ൽ പിൻവലിച്ചതായും കോടതി ചൂണ്ടിക്കാട്ടി.
സൈനിക നഴ്സിങ് സർവീസിൽ ലഫ്റ്റനന്റ് ആയിരുന്ന ഉദ്യോഗസ്ഥ കരസേന ഓഫിസറെ വിവാഹം കഴിച്ചതിനു പിന്നാലെ കാരണംപോലും ചോദിക്കാതെ ജോലിയിൽനിന്നു പറഞ്ഞുവിടുകയായിരുന്നു. വിവാഹം കഴിച്ചാൽ നിയമനം റദ്ദാക്കുമെന്ന കരസേന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. എട്ടു ആഴ്ചയ്ക്കകം 60 ലക്ഷം രൂപ നൽകണമെന്നാണു കോടതി ഉത്തരവിൽ പറയുന്നത്.