ലാത്തിച്ചാർജ്, ജലപീരങ്കി: വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി
Mail This Article
കൽപ്പറ്റ∙ വന്യമൃഗ ആക്രമണത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസിനു നേരെ കല്ലേറുണ്ടായി. തുടർന്ന് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി. ലാത്തിച്ചാർജ് നടത്തിയ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. ഇന്നലെ ബത്തേരിയിൽ മന്ത്രിസംഘത്തിനുനേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു.
Read more: ബേലൂർ മഖ്ന: കർണാടകയുമായി ചേർന്ന് സംയുക്ത പദ്ധതി വേണമെന്ന് ഹൈക്കോടതി
വന്യമൃഗ ശല്യത്തിനെതിരെ വൻ പ്രതിഷേധമാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വയനാട്ടിൽ നടക്കുന്നത്. യുഡിഎഫ് നടത്തിയ രാപകൽ സമരം ഇന്നു രാവിലെയാണു സമാപിച്ചത്. മുഖ്യമന്ത്രി വയനാട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ 24 മണിക്കൂർ സമരം നടത്തിയത്.
വയനാട് കലക്ടറേറ്റിനു മുൻപിൽ ഇന്നലെ ആരംഭിച്ച സമരത്തിന്റെ സമാപന സമ്മേളനം എ.പി.അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ജില്ലാ പ്രസിഡന്റ് അമൽ ജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.