ADVERTISEMENT

മുംബൈ ∙ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ ഇന്ദ്രാണി മുഖർജിയുടെ ജീവിതം ആസ്പദമാക്കിയുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പരമ്പരയുടെ റിലീസ് മാറ്റി. റിലീസിനു മുൻപ് ഡോക്യുമെന്ററി സിബിഐയ്ക്കു മുൻപിൽ പ്രദർശിപ്പിക്കണമെന്നു ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണു നടപടി. വെള്ളിയാഴ്ചയാണു റിലീസ് നിശ്ചയിച്ചിരുന്നത്.

‘ദ് ഇന്ദ്രാണി മുഖർജി സ്റ്റോറി: ബറീഡ് ട്രൂത്ത്’ എന്ന ഡോക്യുമെന്ററി പരമ്പര കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരും അഭിഭാഷകരും കണ്ടശേഷം നെറ്റ്ഫ്ലിക്‌സില്‍ പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണു ഹൈക്കോടതി ഉത്തരവ്. ഫെബ്രുവരി 29 വരെ പരമ്പര പ്രദര്‍ശിപ്പിക്കില്ലെന്നു നെറ്റ്ഫ്ലിക്‌സ് അറിയിച്ചു. കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ പരമ്പരയുടെ സംപ്രേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണു ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കേസ് 29ന് വീണ്ടും പരിഗണിക്കും.

Read Also: ‘അച്ഛൻ മരിച്ചത് അള്‍സര്‍ മൂര്‍ച്ഛിച്ച്, കൊന്നത് യുഡിഎഫ്’: മറുപടിയുമായി കുഞ്ഞനന്തന്റെ മകൾ...

എന്തുകൊണ്ട് സിബിഐയെ പരമ്പര കാണാന്‍ അനുവദിക്കുന്നില്ലെന്നു കോടതി ചോദിച്ചു. ഇത് പ്രീ–സെന്‍സര്‍ഷിപ്പിനു തുല്യമാണ് എന്നായിരുന്നു ഹർജിയെ എതിർത്ത് നെറ്റ്ഫ്ലിക്‌സ് വാദിച്ചത്. പരമ്പരയ്ക്കെതിരെ സിബിഐ നേരത്തേ കോടതിയെ സമീപിക്കേണ്ടതായിരുന്നുവെന്നും പറഞ്ഞു. കേസില്‍ വിചാരണ തുടരുകയാണെന്നു കോടതി വ്യക്തമാക്കി. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഒരാഴ്ച നീട്ടിവച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഏറെ ദുരൂഹത നിറഞ്ഞ ഷീന ബോറ കൊലക്കേസിലെ പല രഹസ്യങ്ങളും വെളിപ്പെടുമെന്നാണ് ഡോക്യുമെന്ററിയുടെ അണിയറക്കാർ അവകാശപ്പെടുന്നത്. ഷാന ലെവി, ഉറാസ് ബാൽ എന്നിവർ സംവിധാനം ചെയ്ത പരമ്പരയിൽ ഇന്ദ്രാണി മുഖർജി, മക്കളായ വിധി മുഖർജി, മിഖൈൽ ബോറ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യ വിവാഹത്തിലെ മകൾ ഷീന ബോറയെ (25) 2012ൽ ശ്വാസംമുട്ടിച്ചു കൊന്നെന്ന കേസിൽ പിടിയിലായ ഇന്ദ്രാണി 2015 മുതൽ വിചാരണത്തടവിലായിരുന്നു. 2022ൽ ഇന്ദ്രാണിക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഇന്ദ്രാണിയുടെ മുൻ ഭർത്താക്കൻമാരായ സഞ്ജീവ് ഖന്നയും പീറ്റർ മുഖർജിയും കേസിൽ പ്രതികളാണ്.

English Summary:

Show Indrani Mukerjea Netflix Series To CBI, Court Orders Day Before Airing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com