ADVERTISEMENT

ന്യൂഡൽഹി∙ കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ കൊല്ലപ്പെട്ട കർഷകൻ ശുഭ്‌കരൺ സിങ്ങിന്റെ കുടുംബത്തിന്റെ അവസ്ഥ വളരെ മോശമാണെന്ന് റിപ്പോർട്ട്. പിതാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. അമ്മ വർഷങ്ങൾക്കുമുൻപു മരിച്ചു. രണ്ട് സഹോദരിമാരാണ് ശുഭ്‌കരണിനുള്ളത്. ഒരാൾ വിവാഹിതയും മറ്റൊരാൾ വിദ്യാർഥിനിയുമാണ്. കുടുംബത്തിനു രണ്ടേക്കറോളം ഭൂമിയുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. സഹോദരിയുടെ വിവാഹം നടത്താൻ രണ്ടേക്കർ സ്ഥലം പണയപ്പെടുത്തി വലിയതോതിൽ ശുഭ്‌കരൺ പണം കടംവാങ്ങിയിരുന്നുവെന്നാണ് വിവരം.  

21കാരനായ ശുഭ്‌കരൺ സിങ് പഞ്ചാബിലെ ബതിൻഡ ജില്ലയിലെ ബലോകെ ഗ്രാമത്തിലെ വീട്ടിൽനിന്നാണ് കർഷക മാർച്ചിൽ പങ്കെടുക്കാനായി പോയത്. വീടു വീട്ടിറങ്ങി എട്ടു ദിവസത്തിനു ശേഷമാണു മരണം. ശുഭ്‌കരണിന്റെ കുടുംബത്തിനു സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകർ പോസ്റ്റ്‌മോർട്ടം നടപടികൾ തടഞ്ഞു. നഷ്ടപരിഹാരത്തിന്റെ ഭാഗമായി കുടുംബത്തിലെ ഒരാൾക്കു കേന്ദ്രസർക്കാർ ജോലിയാണ് കർഷകർ ആവശ്യപ്പെട്ടിരിക്കുന്നത്. 

അതേസമയം, യുവ കർഷകന്റെ മരണം ഡൽഹിയിലും അയൽസംസ്ഥാനങ്ങളിലും വൻ രാഷ്ട്രീയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. കർഷകരെ തടയാൻ ഹരിയാന പൊലീസുമായി ആം ആദ്മി പാർട്ടി സർക്കാർ സഹകരിക്കുകയാണെന്ന് പഞ്ചാബിലെ പ്രതിപക്ഷം ആരോപിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദത്തിനും വഴിയൊരുക്കിയിട്ടുണ്ട്.

പഞ്ചാബ് പ്രദേശത്ത് ഡ്രോണുകൾ ഉപയോഗിച്ച് ഹരിയാന പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുന്നത് തടയാൻ വിവിധ രാഷ്ട്രീയ പാർട്ടികളും കർഷകരും ആവശ്യപ്പെടുന്നുണ്ട്. ശുഭ്‌കരണിന്റെ മരണത്തിനു ധാർമികമായും നിയമപരമായും ഉത്തരവാദി പഞ്ചാബ് സർക്കാരാണെന്നു ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവില്ലായ്മയാണ് 21കാരനായ കർഷകന്റെ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നു സംസ്ഥാന കോൺഗ്രസും കുറ്റപ്പെടുത്തി. 

English Summary:

Farmer killed in protest owned 2 acre land took loan for sisters wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com