കുട്ടി ആരുടേത്?; രണ്ടു വയസ്സുകാരിയുടെ ഡിഎൻഎ പരിശോധിക്കാൻ പൊലീസ്
Mail This Article
തിരുവനന്തപുരം∙ ബിഹാർ സ്വദേശികളായ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടു വയസുകാരിയെ കാണാതായ സംഭവത്തിൽ തുടരന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ ഡിഎൻഎ സാംപിൾ പരിശോധനയ്ക്കായി പൊലീസ് ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടോ എന്നറിയാൻ രക്ത സാംപിളും ശേഖരിച്ചു. കുട്ടി ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടേതാണോ എന്നു തിരിച്ചറിയാനാണ് ഡിഎൻഎ പരിശോധന. ഞായറാഴ്ച രാത്രിയോടെ ചാക്കയിലെ റോഡരികിൽനിന്നും കാണാതായ കുട്ടിയെ 19 മണിക്കൂറിനുശേഷം 500 മീറ്റർ അകലെയുള്ള കുറ്റികാട്ടിൽ കണ്ടെത്തുകയായിരുന്നു.
Read also: ‘അച്ഛൻ മരിച്ചത് അള്‍സര്‍ മൂര്‍ച്ഛിച്ച്, കൊന്നത് യുഡിഎഫ്’: മറുപടിയുമായി കുഞ്ഞനന്തന്റെ മകൾ
കുട്ടിയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് എസ്എടി ആശുപത്രിയിൽ ഇന്നലെ ബന്ധുക്കൾ ബഹളമുണ്ടാക്കി. പൊലീസ് ഇടപെട്ട് ശിശുക്ഷേമ സമിതിയുടെ അഭയ കേന്ദ്രത്തിലേക്കു കുട്ടിയെ മാറ്റി. കുട്ടിയുടെ അമ്മയേയും മൂന്നു സഹോദരങ്ങളെയും കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. പിന്നാലെയാണ് ബന്ധുക്കൾ എസ്എടി ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചത്.
കുട്ടികളെ വിട്ടുകിട്ടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കുട്ടികളെ കിട്ടിയാൽ നാട്ടിലേക്ക് പോകുമെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, അന്വേഷണം പൂർത്തിയാക്കാതെ നാട്ടിലേക്കു പോകാനാകില്ലെന്നാണ് പൊലീസ് നിലപാട്. കുട്ടിയെ എങ്ങനെ കാണാതായി എന്നതിനെ സംബന്ധിച്ച് പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. കുട്ടി നടന്നു പോയതോ, ആരെങ്കിലും തട്ടിയെടുത്തശേഷം ഉപേക്ഷിച്ചതോ ആകാമെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരീകരിക്കുന്ന തെളിവുകളില്ല. നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.