തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് മികച്ച നേട്ടം; യുഡിഎഫ്–10, എല്ഡിഎഫ്–10, എൻഡിഎ–3
![ldf-winners-tvm വെള്ളാർ വാർഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി പനത്തുറ ബിജുവിന്റെ ആഹ്ലാദപ്രകടനം. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും പ്രകടനത്തിൽ പങ്കുചേർന്നു. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/2/23/ldf-winners-tvm.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം ∙ 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിനു നേട്ടം. 6 സീറ്റ് എൽഡിഎഫിന് അധികം ലഭിച്ചു. യുഡിഎഫ് 10 സീറ്റിലും പാലക്കാട് പിടാരിമേടിൽ ഇടതു സ്വതന്ത്രൻ ഉൾപ്പെടെ എൽഡിഎഫ് 10 സീറ്റിലും എൻഡിഎ 3 സീറ്റിലുമാണു വിജയിച്ചത്. നേരത്തേ 4 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫിന് ഇക്കുറി 6 സീറ്റ് അധികം നേടാനായി. 14 സീറ്റുണ്ടായിരുന്ന യുഡിഎഫ് പത്തിലേക്കു ചുരുങ്ങി. 4 സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്തേ ജയിക്കാനായുള്ളൂ.
75.1% ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 10,974 പുരുഷന്മാരും 13,442 സ്ത്രീകളും ഉൾപ്പെടെ ആകെ 24,416 പേരാണ് വോട്ട് ചെയ്തത്. 10 ജില്ലകളിലായി ഒരു മുനിസിപ്പൽ കോർപറേഷൻ വാർഡിലും 4 മുനിസിപ്പാലിറ്റി വാർഡിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ്. 88 സ്ഥാനാർഥികളാണു ജനവിധി തേടിയത്. തിരുവനന്തപുരം ജില്ലയിലെ 4 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 3 എണ്ണത്തിൽ എൽഡിഎഫും ഒരെണ്ണത്തിൽ ബിജെപിയും വിജയിച്ചു. രണ്ടു വാർഡുകളിൽ എൽഡിഎഫിന് അട്ടിമറി വിജയം.
Read Also: അഭിലാഷ് എത്തിയത് കരുതിക്കൂട്ടി, പിറകിലൂടെ എത്തി വെട്ടിവീഴ്ത്തി...
∙ ജില്ല, തദ്ദേശ സ്ഥാപനം, വിജയി എന്നീ ക്രമത്തിൽ
തിരുവനന്തപുരം
തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ (എൽഡിഎഫ്)
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട്(എൽഡിഎഫ്)
പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോവിൽവിള (എൻഡിഎ)
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ(എൽഡിഎഫ്)
കൊല്ലം
ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട്(എൽഡിഎഫ്)
![CPM Flag സിപിഎം പതാക. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
പത്തനംതിട്ട
നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട (യുഡിഎഫ്)
ആലപ്പുഴ
വെളിയനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങറ ബസാർ തെക്ക്(എൻഡിഎ)
![Bharatiya Janata Party (BJP) Activists / Flag (Photo by Sanjay KANOJIA / AFP) Photo by Sanjay KANOJIA / AFP](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഇടുക്കി
മൂന്നാർ ഗ്രാമപഞ്ചായത്തിലെ മൂലക്കട (യുഡിഎഫ്)
മൂന്നാർ ഗ്രാമപഞ്ചായത്തിലെ നടയാർ(യുഡിഎഫ്)
എറണാകുളം
എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നേതാജി (യുഡിഎഫ്)
നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ കൽപ്പക നഗർ (എൽഡിഎഫ്)
തൃശൂർ
മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിയാർക്കുളങ്ങര (എൽഡിഎഫ്)
പാലക്കാട്
ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിൽ മുതുകാട് (എൽഡിഎഫ്)
പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കോട്ടുകാവ് നോർത്ത് (എൽഡിഎഫ്)
എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട് (സ്വതന്ത്രൻ)
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് (യുഡിഎഫ്)
മലപ്പുറം
കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിൽ ചൂണ്ട (യുഡിഎഫ്)
കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിൽ ഈസ്റ്റ് വില്ലൂർ (യുഡിഎഫ്)
![muslim-league-congress-flag muslim-league-congress-flag](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്ക് (യുഡിഎഫ്)
കണ്ണൂർ
മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് (എൽഡിഎഫ്)
രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെൻട്രൽ (യുഡിഎഫ്)
മട്ടന്നൂർ മുനിസിപ്പൽ കൗൺസിൽ ടൗൺ (എൻഡിഎ)
മാടായി ഗ്രാമപഞ്ചായത്ത് മുട്ടം ഇട്ടപ്പുറം (യുഡിഎഫ്).
മുസ്‌ലിം ലീഗിലെ വിഭാഗീയതയെത്തുടർന്നു നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ രാജിവച്ച വാർഡ് അടക്കം മലപ്പുറം കോട്ടയ്ക്കൽ നഗരസഭയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 2 വാർഡുകളും യുഡിഎഫ് നിലനിർത്തി. ബുഷ്റ ഷബീറിന്റെ വാർഡ് ആയിരുന്ന ഈസ്റ്റ് വില്ലൂരിൽ (14) ലീഗിലെ ഷഹാന ഷഫീർ 191 വോട്ടിനാണ് വിജയിച്ചത്.
![kottakal-byelection-winners-1 കോട്ടയ്ക്കലിൽ ജയിച്ച അടാട്ടിൽ ഷഹാന ഷഹീർ, വി.പി.നഷ്‌വ ഷാഹിദ്. Photo: Special Arrangement](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
മറ്റൊരംഗം വിദേശത്തായിരുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കിയതിനെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡ് 2ൽ ലീഗിലെ തന്നെ നഷ്‌വ ഷാഹിദ് 176 വോട്ടിനു ജയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷമാണ് രണ്ടിടത്തും. ഇടക്കാലത്ത് എൽഡിഎഫ് പിന്തുണയോടെ വിമതർ ഭരിച്ചിരുന്ന നഗരസഭയിൽ ഇതോടെ 21–9 ഭൂരിപക്ഷത്തോടെ യുഡിഎഫ് നില ഭദ്രമാക്കി. 2 അംഗങ്ങൾ ബിജെപിക്കുമുണ്ട്.
എറണാകുളം നെടുമ്പാശേരി പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് സിപിഎം പിടിച്ചെടുത്തു. ഇതോടെ കോൺഗ്രസിനു പഞ്ചായത്ത് ഭരണം നഷ്ടമാവും. സിപിഎമ്മിലെ എൻ.എസ്.അർച്ചന 98 വോട്ടിനു വിജയിച്ചു. 19 അംഗ ഭരണസമിതിയിൽ എൽഡിഎഫ് 10– യുഡിഎഫ് 9 എന്നിങ്ങനെയായി കക്ഷിനില.
മുൻധാരണ പ്രകാരം സ്ഥാനമൊഴിയേണ്ട കോൺഗ്രസിലെ വൈസ് പ്രസിഡന്റ് ധാരണപാലിക്കാതെ വന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവച്ചതോടെയാണു ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. എടവനക്കാട് പഞ്ചായത്തിൽ സിപിഎം സീറ്റ് കോൺഗസ് പിടിച്ചു. ശാന്തി മുരളി 108 വോട്ടിനാണു ജയിച്ചത്.
ആലപ്പുഴ കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്ത് എട്ടാം വാർഡിൽ സിപിഎം സിറ്റിങ് സീറ്റ് ഒരു വോട്ടിനു ബിജെപി പിടിച്ചെടുത്തു. സുഭാഷ് പറമ്പിശേരിയാണു വിജയി. സിപിഎമ്മിലെ ഗീത സുനിൽ രണ്ടാം സ്ഥാനത്ത്. സിപിഎം വിമതൻ എം.ആർ.രഞ്ജിത് മൂന്നാമതെത്തി. കോൺഗ്രസ് സ്ഥാനാർഥി കെ.പി.സുരേഷ് നാലാം സ്ഥാനത്ത്. എൽഡിഎഫ് ഭരണ സമിതിക്കു ഭീഷണിയില്ല.
കണ്ണൂർ ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടന്ന 4 തദ്ദേശ വാർഡുകളിൽ രണ്ടിടത്ത് യുഡിഎഫും ഓരോ സീറ്റിൽ എൽഡിഎഫും ബിജെപിയും ജയിച്ചു. മട്ടന്നൂർ നഗരസഭ ടൗൺ വാർഡിലാണ് ബിജെപി ജയം. യുഡിഎഫിൽനിന്നു സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. നഗരസഭയിൽ ബിജെപി ജയിക്കുന്നത് ആദ്യമാണ്.
ഇവിടെ മൂന്നാം സ്ഥാനത്താണ് എൽഡിഎഫ്. മുഴപ്പിലങ്ങാട് പഞ്ചായത്ത് മമ്മാക്കുന്ന് വാർഡ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. രാമന്തളി പാലക്കോട് വാർഡും മാടായി മുട്ടം ഇട്ടപ്പുറം വാർഡും യുഡിഎഫ് നിലനിർത്തി. തിരഞ്ഞെടുപ്പ് നടന്നത് 4 വാർഡുകളിൽ. യുഡിഎഫ്–2, എൽഡിഎഫ്–1, ബിജെപി–1. ഫലത്തിൽ യുഡിഎഫിന് 2 സീറ്റ് നഷ്ടം. ഒരെണ്ണം എൽഡിഎഫും ഒരെണ്ണം ബിജെപിയും പിടിച്ചെടുത്തു. രണ്ട് സീറ്റ് മാത്രമാണ് നിലനിർത്താനായത്.
പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ 9–ാം വാർഡിൽ എം.ആർ.രമേഷ് കുമാർ (യുഡിഎഫ്) വിജയിച്ചു. സിപിഎമ്മിന്റെ സഹായത്തോടെ ജയിച്ച സ്വതന്ത്രന്റെ മരണത്തെ തുടർന്നാണു തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 136 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേഷിന്റെ ജയം.
തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ ബിജെപിയിൽനിന്ന് സിപിഐ പിടിച്ചെടുത്തു. 2020 മുതൽ ബിജെപിയാണ് വാർഡ് ഭരിക്കുന്നത്. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട് ബിജെപിയിൽനിന്ന് സിപിഎം പിടിച്ചെടുത്തു. 3 തവണയായി ബിജെപി ജയിക്കുന്ന സീറ്റാണിത്. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോവിൽവിള ബിജെപി നിലനിർത്തി. ബിജെപി അംഗം രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പഴയ കുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ സിപിഎം നിലനിർത്തി
തൃശൂർ പാവറട്ടി മുല്ലശേരിയിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎം സ്ഥാനാർഥി വി.എം.മനീഷ് 63 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണു യുഡിഎഫ് സ്ഥാനാർഥി ജയിച്ചത്. ഇത്തവണ ബിജെപി സ്ഥാനാർഥി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ യുഡിഎഫ് മൂന്നാമതായി. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തായതിനാൽ ഫലം നിർണായകമല്ല.
കൊല്ലം ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് വാർഡ് ബിജെപിയിൽനിന്ന് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിലെ പി.എസ്.സുനിൽകുമാർ 264 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ ഇവിടെ ജയിച്ച ബിജെപിക്ക് ഇക്കുറി 58 വോട്ട് മാത്രമാണ് കിട്ടിയത്. കോൺഗ്രസ് സ്ഥാനാർഥി രണ്ടാമതെത്തി.
പാലക്കാട് ജില്ലയിൽ 4 വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്ത് എൽഡിഎഫ് വിജയിച്ചു. ഒരിടത്ത് മുസ്‌ലിം ലീഗ് സ്ഥാനാർഥിക്കാണു വിജയം. ചിറ്റൂർ–തത്തമംഗലം നഗരസഭ ആറാം വാർഡ് മുതുകാടിൽ സിപിഎം സ്ഥാനാർഥി ആരോഗ്യസ്വാമി 369 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തിരുവേഗപ്പുറ പഞ്ചായത്ത് 16ാം വാർഡ് നരിപ്പറമ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി കെ.പി.എ.മജീദ് 470 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പൂക്കോട്ടുകാവ് പഞ്ചായത്തിൽ 8ാം വാർഡ് പൂക്കോട്ടുകാവ് നോർത്തിൽ സിപിഎം സ്ഥാനാർഥി സി.കെ.അരവിന്ദാക്ഷൻ 31 വോട്ടുകൾക്കു വിജയിച്ചു. എരുത്തേമ്പതി പഞ്ചായത്ത് 14ാം വാർഡ് പിടാരിമേടിൽ ഇടതു സ്വതന്ത്രൻ മാർട്ടിൻ ആന്റണി 146 വോട്ടുകൾക്കു വിജയിച്ചു. ഇത് കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു.