ADVERTISEMENT

തിരുവനന്തപുരം∙ കോടതി നിർദേശപ്രകാരം പുറത്താക്കാൻ നോട്ടിസ് നൽകിയ ഓപ്പൺ സർവകലാശാല വിസി മുബാറക് പാഷ ഗവർണർക്കു രാജി സമർപ്പിച്ചു. ഓപ്പൺ സർവകലാശാല വിസി ഇന്ന് ഗവർണർ വിളിച്ച ഹിയറിങ്ങിന് ഹാജരായില്ല. കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ സർവകലാശാല വിസിമാർ ഹിയറിങ്ങിൽ പങ്കെടുത്തു.

ഡിജിറ്റൽ സർവകലാശാലയുടെ വിസി നേരിട്ട് ഹിയറിങ്ങിനു ഹാജരായി. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ടു ഹാജരായി. സംസ്കൃത സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിലൂടെ ഹാജരായി. മൂന്നു വിസിമാരും അയോഗ്യരാണെന്നു യുജിസി പ്രതിനിധി ഹിയറിങ്ങിൽ അറിയിച്ചു. വിസിമാർക്കോ അവർ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്കോ ഹിയറിങ്ങിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നു. കാലിക്കറ്റ്‌ വിസി നിയമനത്തിന്റെ സേർച്ച്‌ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും സംസ്കൃത സർവകലാശാലയിൽ പാനലിനു പകരം ഒരു പേര് മാത്രം സമർപ്പിച്ചതും ഓപ്പൺ ഡിജിറ്റൽ സർവകലാശാലകളിൽ വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാകാൻ കാരണമായി ചൂണ്ടിക്കാട്ടി ഗവർണർ നോട്ടിസ് നൽകിയത്.

Read More:പ്രേമചന്ദ്രന്റെ മുന്നണിമാറ്റം വിധിയെഴുതിയ കൊല്ലം; മുകേഷിലൂടെ തിരിച്ചു പിടിക്കാൻ എൽഡിഎഫ്

ഗവർണർ വീണ്ടും ഹിയറിങ് നടത്താൻ നിർദേശിച്ച കോടതി ഉത്തരവ് ചോദ്യം ചെയ്‌തു സംസ്കൃത സർവകലാശാല വിസി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്തുവെങ്കിലും ഫയലിൽ സ്വീകരിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിഴ ഈടാക്കേണ്ടി വരുമെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടതിനെതുടർന്ന് അപ്പീൽ പിൻവലിക്കുകയായിരുന്നു. തനിക്കും തന്റെ അഭിഭാഷകനും ഹിയറിങ്ങിൽ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്നു കാണിച്ച് സംസ്‌കൃത വിസി ഗവർണറുടെ സെക്രട്ടറിക്കു കത്ത് നൽകിയെങ്കിലും ഗവർണറുടെ ഓഫിസ് ഓൺലൈനായി പങ്കെടുക്കാൻ നിർദേശിച്ചു. ഗവർണർ നോട്ടിസ് നൽകിയിരുന്ന കേരള, എംജി, കുസാറ്റ്, മലയാളം വിസിമാർ കാലാവധി പൂർത്തിയാക്കി വിരമിച്ചു. കെടിയു, കണ്ണൂർ, ഫിഷറീസ് വിസിമാർക്ക് കോടതിവിധി പ്രകാരം പദവി നഷ്ടപ്പെട്ടു.

English Summary:

Open University Vice Chancellor submitted resignation to Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com