‘ഞങ്ങൾ വിജയിച്ചിരിക്കും’: യുക്രെയ്ൻ അധിനിവേശത്തിന്റെ രണ്ടാം വർഷത്തിൽ സന്ദേശവുമായി സെലൻസ്കി
Mail This Article
കീവ്∙ റഷ്യൻ അധിനിവേശത്തിനെതിരായ യുക്രെയ്ൻ ചെറുത്തുനിൽപ് രണ്ടു വർഷം പിന്നിടുമ്പോൾ പോരാട്ടത്തിൽ വിജയിക്കുമെന്നു ജനങ്ങൾക്കു സന്ദേശം നൽകി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. യുദ്ധത്തെ ഓരോ യുക്രെയ്‌ൻ പൗരനും എങ്ങനെ കൈകാര്യം ചെയ്‌തെന്നതിൽ അഭിമാനമുണ്ടെന്നും ജനങ്ങൾക്കു നന്ദി പറഞ്ഞുള്ള വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
‘‘റഷ്യയുടെ അധിനിവേശം ജനങ്ങളുടെ സഹായത്തോടെയാണ് പ്രതിരോധിക്കാനായത്. ഏതൊരു സാധാരണക്കാരനും യുദ്ധം അവസാനിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഞങ്ങളിൽ ഒരാളും ഞങ്ങളുടെ യുക്രെയ്‌നെ അവസാനിപ്പിക്കാൻ സമ്മതിക്കില്ല.’’–സെലൻസ്കി പറഞ്ഞു.
ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, തുടങ്ങിയ സഖ്യനേതാക്കളുമായി 2022ൽ യുദ്ധം ആരംഭിച്ച കീവിലെ ഹോസ്റ്റമൽ വിമാനത്താവളം സെലൻസ്കി സന്ദർശിച്ചു. റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ പിന്തുണ അറിയിച്ചാണ് നേതാക്കളെത്തിയത്.
‘‘രണ്ടുവർഷങ്ങൾക്കു മുൻപ് ഇവിടെയെത്തിയ ശത്രുക്കളെ വെടിയുതിർത്താണ് ഞങ്ങൾ സ്വീകരിച്ചത്. ഇന്നിപ്പോൾ ഞങ്ങളുടെ സുഹൃത്തുക്കളെ ഇവിടെ സ്വീകരിക്കുകയാണ്. കീവിനെ മൂന്നുദിവസം കൊണ്ടു പിടിച്ചെടുക്കാനായായിരുന്നു റഷ്യൻ സൈന്യം ലക്ഷ്യമിട്ടത്. ഓരോ യുക്രെയ്‌ൻ പൗരന്റെ കാര്യത്തിലും ഫെബ്രുവരി 24 എന്നത് അവരുടേതായ ഓർമകളാണ്. കഴിഞ്ഞ രണ്ടു കൊല്ലങ്ങളെ ഓരോ പൗരനും എങ്ങനെ കൈകാര്യം ചെയ്‌തെന്നതിൽ അഭിമാനമുണ്ട്. ഞങ്ങളുടെ സത്യത്തിന്റെ കൂടെ നിന്ന സഖ്യ രാജ്യങ്ങളോടും നന്ദി പറയുന്നു. വിജയത്തിലേക്ക് 730 ദിവസങ്ങൾ കൂടി ഞങ്ങളടുത്തു. ഞങ്ങൾ വിജയിച്ചിരിക്കും’’– സെലൻസ്കി സന്ദേശത്തിൽ പറഞ്ഞു.