ADVERTISEMENT

കൊൽക്കത്ത ∙ ബിജെപിയെ വീഴ്ത്താൻ ലക്ഷ്യമിട്ടു പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി കെട്ടിപ്പടുക്കാൻ ഒപ്പംനിന്ന തൃണമൂൽ കോൺഗ്രസിന്റെ കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായം. തൃണമൂലുമായുള്ള സഖ്യത്തിനു വീണ്ടും സാധ്യതയുണ്ടെന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞപ്പോൾ, വ്യത്യസ്ത അഭിപ്രായമാണു ബംഗാൾ കോൺഗ്രസ് പ്രസിഡന്റും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ അധീർ രഞ്ജൻ ചൗധരി പങ്കുവച്ചത്. ഇതോടെ സഖ്യസാധ്യത വീണ്ടും പ്രതിസന്ധിയിലായി.

ബംഗാളിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂലുമായി വീണ്ടും സഖ്യത്തിനു സാധ്യതയുണ്ടെന്നു കഴിഞ്ഞ ദിവസമാണു ജയ്റാം രമേശ് സൂചിപ്പിച്ചത്. ഇതിനോടുള്ള പ്രതികരണം തേടിയപ്പോൾ അത്തരത്തിൽ കൂടിക്കാഴ്ച നടന്ന കാര്യം അറിയില്ലെന്നായിരുന്നു അധീർ രഞ്ജന്റെ മറുപടി. സംസ്ഥാനത്തെ 42 സീറ്റിലും  മത്സരിക്കുമെന്നു തൃണമൂൽ നേരത്തേ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: പാർലമെന്റ് കന്റീനിൽ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തു; പിന്നാലെ ബിജെപിയിൽ ചേർന്ന് ബിഎസ്‌പി എംപി

‘‘ബംഗാളിൽ ഇടതുപക്ഷത്തിനൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് എന്റെ ആഗ്രഹം. ഇതിനകംതന്നെ സിപിഎമ്മുമായി സംസാരിച്ചിട്ടുണ്ട്. ആരെങ്കിലും തൃണമൂലുമായി ചർ‌ച്ച നടത്തിയിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ഒറ്റയ്ക്കു മത്സരിക്കുമെന്നു തൃണമൂൽ നേരത്തേ പ്രഖ്യാപിച്ചതാണ്’’– അധീർ പറഞ്ഞു. സീറ്റ് വിഭജനത്തിന്റെ പേരിൽ ആരംഭിച്ച അഭിപ്രായവ്യത്യാസം തർക്കത്തിലേക്കു വഴിമാറിയതോടെയാണ് ഒറ്റയ്ക്കു മത്സരിക്കുമെന്നു കഴിഞ്ഞ മാസം മമത പ്രഖ്യാപിച്ചത്. 

ഇതാദ്യമായാണു തൃണമൂലിനോടു താൽപര്യമില്ലെന്നും ഇടതുപക്ഷത്തിനൊപ്പം ചേർന്നു തിരഞ്ഞെടുപ്പിനെ നേരിടണമെന്നും അധീർ പറയുന്നത്. ഹൈക്കമാൻഡിനെയും ഈ നിലപാട് അധീർ അറിയിച്ചെന്നാണു സൂചന. സഖ്യചർച്ചയിൽ പുരോഗതിയൊന്നും ഇല്ലെന്നാണു തൃണമൂലിന്റെ നിലപാട്. വാക്പോരിൽ കോൺഗ്രസ് പരമാവധി സംയമനം പാലിക്കുമ്പോൾ രാഹുൽ ഗാന്ധിക്കെതിരെ ഉൾപ്പെടെ രൂക്ഷവിമർശനവുമായി മമത രംഗത്തെത്തിയിരുന്നു.

English Summary:

Cong Looks for Alliance With TMC, But Adhir Chowdhury Wants to Take a ‘Left’ Turn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com