15കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ 3 പേർ അറസ്റ്റിൽ; പ്രതികളെ തിരുവല്ലയിൽ എത്തിച്ചു
Mail This Article
തിരുവല്ല ∙ തിരുവല്ലയിൽനിന്ന് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ തൃശൂർ അന്തിക്കാട് സ്വദേശികളായ അതുൽ, അജിൽ, ഇവരെ സഹായിച്ച അന്തിക്കാട് സ്വദേശിയായ ജയരാജ് എന്നിവരാണ് പിടിയിലായത്. ഇവരെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഒന്നാം പ്രതി അതുലിനെതിരെ പോക്സോ കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു രണ്ടു പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, അതിന് സഹായം ചെയ്യൽ എന്നിവ പ്രകാരമാണ് കേസ്.
തിരുവല്ലയിൽനിന്ന് കാണാതായ പതിനഞ്ചു വയസ്സുകാരി ഞായറാഴ്ച പുലർച്ചെ നാടകീയമാണ് തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിയത്. പുലർച്ചെ നാലരയോടെ ഓട്ടോയിലാണ് പെൺകുട്ടി വന്നത്. കോട്ടയത്തുനിന്ന് ബസ് മാർഗം തിരുവല്ലയിൽ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോ വിളിച്ച് എത്തിയെന്നാണ് വിവരം.
പെൺകുട്ടിയുടെയും തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കുന്ന രണ്ടു യുവാക്കളുടെയും ചിത്രം തിരുവല്ല പൊലീസ് പുറത്തുവിട്ടിരുന്നു. ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉൾപ്പെടെ ഇത് വൻതോതിൽ പ്രചരിച്ചതോടെയാണ് പെൺകുട്ടിയെ തിരിച്ചെത്തിച്ചതെന്നാണ് സൂചന. ഇരുവരും വെള്ളിയാഴ്ച തിരുവല്ലയിലെത്തി പെൺകുട്ടിയെ കൊണ്ടുപോവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.