ADVERTISEMENT

നെന്മാറ (പാലക്കാട്)∙ ഇന്ത്യയുടെ ഗഗൻയാൻ ബഹിരാകാശ പദ്ധതിയിൽ അംഗമായി മലയാളിയും. പാലക്കാട് നെൻമാറ സ്വദേശിയായ ക്യാപ്റ്റൻ പ്രശാന്ത് ബി.നായരാണ് കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ മലയാളി. ഇന്ത്യൻ പ്രതിരോധസേനയും ഐഎസ്ആർഒയുടെയും സംയുക്ത സംരംഭമായ ഗഗൻയാൻ പദ്ധതിയിലാണ് പ്രശാന്ത് തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ (വിഎസ്‌എസ്‌സി) നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാല് ഗഗൻയാൻ ദൗത്യ അംഗങ്ങളെ പ്രഖ്യാപിച്ചത്. .ഗ്രൂപ്പ് ക്യാപ്റ്റൻമാരായ അജിത് കൃഷ്ണൻ, അങ്കദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് ദൗത്യസംഘത്തിലെ മറ്റ് അംഗങ്ങൾ. 2025ൽ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള ബഹിരാകാശത്തെത്തി മൂന്നു ദിവസത്തിനു ശേഷം തിരികെ ഭൂമിയിൽ എത്തുന്നതാണ് ഗഗൻയാൻ ദൗത്യം.

Read also: ഇന്ത്യയുടെ ‘ഗഗനചാരികളെ’ അവതരിപ്പിച്ച് പ്രധാനമന്ത്രി; നാലംഗസംഘത്തിൽ പ്രശാന്ത് ബി.നായരും

പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് ഇന്ത്യൻ പ്രതിരോധ സേനയിൽ വിങ് കമാൻഡന്റ് ആയി ജോലിചെയ്യുന്ന പ്രശാന്ത് ബാലകൃഷ്ണൻ നായർ. ചിറ്റിലഞ്ചേരി വിളമ്പിൽ ബാലകൃഷ്ണൻ നായരുടെയും തിരുവഴിയാട് പൂളങ്ങാട്ട് പ്രമീളയുടെയും രണ്ടാമത്തെ മകനാണ്. നാലാം ക്ലാസുവരെ പ്രാഥമിക വിദ്യാഭ്യാസം അച്ഛന്റെ ജോലിസ്ഥലമായ കുവൈത്തിലും പിന്നീട് പ്ലസ് ടു വരെ പല്ലാവൂർ ചിന്മയ വിദ്യാലയത്തിലുമാണ് പഠിച്ചത്. പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) ചേർന്നു. ഇവിടെ പരിശീലനം പൂർത്തിയാക്കി 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി. യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന് ‘സ്വോർഡ് ഓഫ് ഓണർ’ സ്വന്തമാക്കിയിട്ടുണ്ട്.

പ്രശാന്ത് ബി.നായരെ ബാഡ്‌ജ് അണിയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (വിഡിയോ ദൃശ്യം)
പ്രശാന്ത് ബി.നായരെ ബാഡ്‌ജ് അണിയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (വിഡിയോ ദൃശ്യം)

ഗഗന്‍യാൻ ദൗത്യത്തിന്റെ ഭാഗമായി റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കുറച്ചു വർഷമായി കഠിന പരിശീലനത്തിലായിരുന്നു. റഷ്യയിൽ 13 മാസവും മരുഭൂമി, കര, കടൽ, ആകാശം, മഞ്ഞ്, തുടങ്ങി വിവിധ സാഹചര്യങ്ങളിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. സാങ്കേതിക പഠന പരിശീലനത്തിനൊപ്പം കായിക, ശാരീരിക, യോഗ പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രതിരോധ സേനയുടെയും ഐഎസ്ആർഒയുടെയും വിവിധ കേന്ദ്രങ്ങളിൽ പരിശീലനം തുടരുകയാണ്. ഇന്ത്യൻ വ്യോമസേനയിലെ സ്ക്വാഡ് ലീഡർ പദവിയിലാണ് ജോലി ചെയ്യുന്നത്. സുഖോയ് യുദ്ധവിമാനമടക്കം വിവിധ വിമാനങ്ങളിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. സഹോദരങ്ങൾ: ജേഷ്ഠൻ പ്രദീപ് നായർ (യുഎസ്എ), അനുജൻ പ്രവീൺ നായർ (യുകെ) സഹോദരി പ്രതിഭ (തൃശൂർ).

∙ ആശംസയും അഭിനന്ദനങ്ങളുമായി അയൽക്കാരും ദേശക്കാരും

ഗഗൻയാൻ വാർത്ത പുറത്തുവന്നതോടെ ദൗത്യ അംഗം പ്രശാന്ത് നായർക്ക് അഭിനന്ദനങ്ങളുമായി നിരവധി പേർ എത്തി. അമ്മ പ്രമീളയും അച്ഛൻ ബാലകൃഷ്ണൻ നായരും ദിവസങ്ങൾക്കു മുൻപേ വിഎസ്‌എസ്‌‍സിയിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രത്യേക ക്ഷണിതാക്കളായി തിരുവനന്തപുരത്ത് പോയിരുന്നതിനാൽ വീട് അന്വേഷിച്ചു വന്നവർ നിരാശയായി. അതീവ സുരക്ഷ ആയതിനാൽ അയൽക്കാർക്കും ബന്ധുക്കൾക്കും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉള്ളതിനാൽ ബന്ധുക്കൾക്കും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയുന്നില്ല.

ഗഗൻയാൻ ദൗത്യത്തിലെ അംഗമായ പ്രശാന്തിന്റെ വീട്
ഗഗൻയാൻ ദൗത്യത്തിലെ അംഗമായ പ്രശാന്തിന്റെ വീട്

വിവരമറിഞ്ഞ് കെ.ബാബു എംഎൽഎ, പഞ്ചായത്ത് അംഗം, നെന്മാറ വേല കമ്മിറ്റി ഭാരവാഹികൾ, എ.കെ.നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, സമീപത്തെ ഗവ.എൽപി സ്കൂൾ അധ്യാപകർ, നാട്ടുകാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ അഭിനന്ദനവുമായി എത്തി. അച്ഛനും അമ്മയും ഇല്ലാത്തതിനാൽ അടഞ്ഞുകിടക്കുന്ന വീടിനു പരിസരത്ത് എത്തിയവർ കുടുംബാംഗങ്ങളെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് മടങ്ങി. നെന്മാറ സ്വദേശി എന്ന നിലയിൽ പരിശീലനമോ ദൗത്യമോ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിയാൽ ഗംഭീര സ്വീകരണം ഒരുക്കുമെന്ന് എംഎൽഎയും നെന്മാറ വേല കമ്മിറ്റി ഭാരവാഹികളും അറിയിച്ചു. വിവരമറിഞ്ഞ് ദൃശ്യമാധ്യമപ്രവർത്തകരും എത്തിയതോടെ നെന്മാറ പഴയ ഗ്രാമത്തെ വീട്ടിനു മുന്നിൽ വൻ ജനക്കൂട്ടവും ഉണ്ടായി. പലർക്കും മാധ്യമപ്രവർത്തകർ എത്തിയതിനുശേഷമാണ് കാര്യം മനസ്സിലായത്.

English Summary:

Meet Captain Prashant B. Nair: The Malayali Pilot Steering India's Gaganyaan Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com