ADVERTISEMENT

മേപ്പാടി∙ കടം പെരുകി ജീവിതം പ്രതിസന്ധിയിലായതോടെയാണ്, മദ്രസ അധ്യാപകനായ കുഞ്ഞവറാൻ എസ്റ്റേറ്റ് ജോലിക്കിറങ്ങിയത്. എസ്റ്റേറ്റിലേക്ക് നടന്നുപോകുന്നതിനിടെ  കാട്ടാനയുടെ ആക്രമണത്തിന് ഇരയായ കുഞ്ഞവറാനു ജീവൻ നഷ്ടപ്പെട്ടു. 2023 നവംബർ നാലിനാണു കുഞ്ഞവറാനെ കാട്ടാന ചവിട്ടിക്കൊന്നത്. നഷ്ടപരിഹാരമായി കുടുംബത്തിന് 10 ലക്ഷം രൂപ നൽകാമെന്ന് സർക്കാർ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ആദ്യഗഡുവായ 5 ലക്ഷം നൽകി. ബാക്കി 5 ലക്ഷത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. നഷ്ടപരിഹാരമായി 50 ലക്ഷം നൽകണമെന്ന് സർക്കാരിനോട് സർവകക്ഷിയോഗം ആവശ്യപ്പെട്ടിരുന്നു.  

Read Also: പുൽപള്ളി മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയിറങ്ങി; നാട്ടുകാർ ആശങ്കയിൽ

ഭാര്യയും 4 പെൺമക്കളും ഒരു ആൺകുട്ടിയുമാണ് കുഞ്ഞവറാനുള്ളത്. എസ്റ്റേറ്റ് പാടിയിലായിരുന്നു താമസം. പെൺകുട്ടികളെ വിവാഹം കഴിച്ചയച്ചു. മകൻ ഐടിഐയിൽ പഠിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രയാസം വന്നതോടെയാണ് മദ്രസ അധ്യാപന ജോലി വിട്ട് കുഞ്ഞവറാൻ എസ്റ്റേറ്റിലേക്കിറങ്ങിയത്. കുഞ്ഞവറാൻ കൊല്ലപ്പെട്ടതോടെ, സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഭാര്യ കുഞ്ഞായിഷയും മകനും കൂടുതൽ ദുരിതത്തിലായി. കുഞ്ഞായിഷ എസ്റ്റേറ്റിൽ ജോലിക്കു പോകുന്നതുകൊണ്ടാണ് കുടുംബം അരിവാങ്ങുന്നത്. 

കിട്ടാനുള്ള നഷ്ടപരിഹാരത്തിനായി പലകുറി ഓഫിസുകൾ കയറിയിറങ്ങി. കുഞ്ഞവറാന്റെ അവകാശികൾ ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വില്ലേജിൽനിന്നും തഹസിൽദാറുടെ ഓഫിസിലെത്തിയാലേ ബാക്കി തുക അനുവദിക്കാൻ സാധിക്കൂ എന്നാണ് അധികൃതർ അറിയിച്ചത്. ഇതിനാവശ്യമായ എല്ലാ അപേക്ഷകളും കുടുംബം നൽകി. എന്നാൽ വില്ലേജിൽനിന്നും ആവശ്യമായ രേഖകൾ എത്തിയില്ലെന്നറിയിച്ച് തുക അനുവദിച്ചില്ല. മാനന്തവാടിയിലും പുൽപള്ളിയിലും വന്യമൃഗ ആക്രമണത്തെത്തുടർന്ന് ജനകീയ പ്രതിഷേധം ഉണ്ടായതോടെ 10 ലക്ഷം ഉടൻ അനുവദിക്കാൻ തീരുമാനമായി. ഇതിനു പിന്നാലെ കുഞ്ഞായിഷ വീണ്ടും ഓഫിസുകൾ കയറി ഇറങ്ങുകയാണ്. മാർച്ച് 3നകം തുക അനുവദിക്കാമെന്നാണ് ഒടുവിൽ ലഭിച്ച മറുപടി.

ഇതിനിടെ 4.5 ലക്ഷം രൂപ ചെലവഴിച്ച് വ്യവസായി ബോബി ചെമ്മണൂർ ഇവർക്ക് കാപ്പം കൊല്ലിയിൽ സ്ഥലം വാങ്ങി നൽകാമെന്ന് തീരുമാനമായി. വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തിയപ്പോൾ അദ്ദേഹം കുടുംബത്തെ സന്ദർശിച്ചു. ഇവർക്ക് വീട് നൽകാമെന്ന് രാഹുൽ വാഗ്ദാനം ചെയ്തു. ജനകീയ പ്രക്ഷോഭം ഉണ്ടായതോടെയാണ് കു‍ഞ്ഞവറാന്റെ കുടുംബത്തെക്കുറിച്ചും ചർച്ചയുണ്ടായത്. നാല് മാസത്തിനു ശേഷമാണെങ്കിലും സർക്കാർ അവഗണന അവസാനിപ്പിച്ച് അർഹമായ തുക നൽകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. 

English Summary:

Wild elephat killed Kunjavaran 4 months ago; family faces negligence from the authority

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com