ADVERTISEMENT

ഷിംല ∙ ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിനിടെ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു രാജിവച്ചതായി റിപ്പോർട്ട്. രാജി സന്നദ്ധത കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചതായാണ് സൂചന. രാജി വാര്‍ത്ത തള്ളിയ സുഖു താൻ ഒരു പോരാളിയാണെന്നും പോരാട്ടം തുടരുമെന്നും അറിയിച്ചു.

മുഖ്യമന്ത്രി സുഖു രാജി സമർപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂറാണ് അറിയിച്ചത്. രാജി റിപ്പോർട്ടുകൾ എഐസിസിയും തള്ളി. 

Read Also: ഹിമാചലിൽ അട്ടിമറി; കോൺഗ്രസ് സർക്കാരിന്റെ നില അപകടത്തിൽ

സുഖുവിനെതിരെ എംഎൽഎമാരുടെ എതിർപ്പ് ശക്തമായതോടെയാണു പുതിയ നീക്കമെന്നാണ് വിവരം. രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 6 എംഎൽഎമാർ ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്യുകയും  ഒരു മന്ത്രി രാജി സമർപ്പിക്കുകയും ചെയ്തിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകനായ വിക്രമാദിത്യ സിങ്ങാണ് രാജി നൽകിയത്. കഴിഞ്ഞ ദിവസം വിമതനീക്കത്തിന് ചുക്കാൻ പിടിച്ചത് ഇദ്ദേഹമാണെന്നാണ് സൂചന. 

അതേസമയം, അസാധാരണ നീക്കവുമായി സ്പീക്കർ രംഗത്തെത്തി. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും സംഘവും ഗവർണറെ കണ്ടതിനു പിന്നാലെ 14 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂർ അടക്കമുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഷനുള്ള കാരണമെന്താണെന്നു വ്യക്തമാക്കിയിട്ടില്ല. 

ഹിമാചൽ പ്രദേശ് പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘം ഷിംലയിൽ ഗവർണർ ശിവ പ്രതാപ് ശുക്ലയെ കാണാനെത്തിയപ്പോൾ (PTI Photo)
ഹിമാചൽ പ്രദേശ് പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘം ഷിംലയിൽ ഗവർണർ ശിവ പ്രതാപ് ശുക്ലയെ കാണാനെത്തിയപ്പോൾ (PTI Photo)

ആകെ 25 എംഎൽഎമാരാണ് ബിജെപിക്ക് സഭയിലുള്ളത്. വിശ്വാസ വോട്ടെടുപ്പ് നടന്നാൽ 11 പേർക്കു മാത്രമേ ഇനി പങ്കെടുക്കാനാവൂ. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തതോടെയാണ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ബിജെപി ഒരുങ്ങിയത്. പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. 68 അംഗ നിയമസഭയിൽ കോൺഗ്രസ് 40, ബിജെപി 25, സ്വതന്ത്രർ 3 എന്നിങ്ങനെയായിരുന്നു ഇതുവരെയുള്ള കക്ഷിനില. കൂറുമാറ്റത്തോടെ ഇരുപക്ഷത്തും 34 പേർ വീതമായി. 

രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ 6 എംഎൽഎമാരും 3 സ്വതന്ത്രരും ബിജെപിയുടെ ഹർഷ് മഹാജനു വോട്ട് ചെയ്തതോടെയാണ് കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിങ്‌വി അപ്രതീക്ഷിതമായി പരാജയപ്പെട്ടത്. ഇരു സ്ഥാനാർഥികൾക്കും 34 വീതം വോട്ട് ലഭിച്ചതോടെ നടത്തിയ നറുക്കെടുപ്പിലാണു ബിജെപി ജയിച്ചത്. കൂറുമാറിയ കോൺഗ്രസ് എംഎൽഎമാരെ പൊലീസിന്റെ സഹായത്തോടെ ബിജെപി ഹരിയാനയിലെ പഞ്ച്കുവയിലേക്കു തട്ടിക്കൊണ്ടു പോയതായി മുഖ്യമന്ത്രി ആരോപിച്ചിരുന്നു. രാത്രി 8 മണിയോടെ ഇവർ പഞ്ച്‌കുവയിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ എത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

കോൺഗ്രസ് സർക്കാരിന്റെ നിലനിൽപ് അപകടത്തിലായതോടെ പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങളിലാണ് കേന്ദ്ര നേതൃത്വം. സർക്കാരിനെ നിലനിർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾക്കായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും ഭൂപിന്ദർ സിങ് ഹൂഡയേയും നിയോഗിച്ചു. ഇരുവരും ഉടൻ ഷിംലയിലെത്തും. നിലവിലുള്ള എംഎൽഎമാരോട് എഐസിസി നേതൃത്വവും സംസാരിച്ചു. ഇതിൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവിനെ മാറ്റണമെന്ന് ചില എംഎൽഎമാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാല്‍ ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. 26 പേർ നേതൃമാറ്റം ആഗ്രഹിക്കുന്നെന്നാണ് വിമതര്‍ അവകാശപ്പെടുന്നത്.

English Summary:

Congress Government Crisis in Himachal Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com