ADVERTISEMENT

ഷിംല∙ ഹിമാചൽ പ്രദേശിൽ സ്പീക്കർ അയോഗ്യരാക്കിയ ആറു കോൺഗ്രസ് എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചു. അയോഗ്യരാക്കിയതിനെ ചോദ്യം ചെയ്താണ് ഇവർ ഹിമാചൽ ഹൈക്കോടതിയെ സമീപിച്ചത്. കോൺഗ്രസ് എംഎൽഎമാരായ രജീന്ദർ റാണ, സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടൂ, രവി ഠാക്കൂർ, ചേതന്യ ശർമ എന്നിവരെയാണ് സ്പീക്കർ കുൽദീപ് സിങ് പതാനി അയോഗ്യരാക്കിയത്.

Read also: ഭാര്യയെ സാക്ഷിയാക്കിയത് ഉള്‍പ്പെടെ പാളി; പ്രോസിക്യൂഷന്റെ പൂർണ പരാജയം ചൂണ്ടിക്കാട്ടി വിധി

നിയമസഭയിൽ ധനകാര്യ ബില്ലിൽ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള പാർട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതിനെ തുടർന്നാണ് ഇവരെ അയോഗ്യരാക്കണമെന്ന് ഭരണകക്ഷിയായ കോൺഗ്രസ് ആവശ്യപ്പെട്ടത്. ഇതോടെ സഭയുടെ അംഗബലം 68ൽ നിന്ന് 62 ആയി ചുരുങ്ങി. കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 40ൽ നിന്ന് 34 ആയും കുറഞ്ഞു.

കോൺഗ്രസിനു ഉറച്ചപിന്തുണയുള്ള സംസ്ഥാനത്ത് പാർട്ടിയുടെ ആറ് എംഎൽഎമാർ കൂറുമാറിയതു കാരണം രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായ മനു അഭിഷേക് സിങ്‍വി പരാജയപ്പെട്ടിരുന്നു. 3 സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചതോടെ 34–34 എന്നതായിരുന്നു രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില. നറുക്കെടുപ്പിലൂടെ ബിജെപി സ്ഥാനാർഥി ഹർഷ് മഹാജൻ ജയിക്കുകയും ചെയ്തു. ഭൂരിപക്ഷം നഷ്ടമായ സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നു വാദിച്ച് ബിജെപി സംഘം ഇന്നലെ ഗവർണറെ കണ്ടു.

രാജ്യസഭാ തിരഞ്ഞെടുപ്പിലെ അട്ടിമറിയുടെ തുടർച്ചയായി അവിശ്വാസപ്രമേയ നോട്ടിസുമായെത്തിയ പ്രതിപക്ഷനേതാവ് ജയറാം ഠാക്കൂർ അടക്കം 15 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തശേഷം സർക്കാർ ബജറ്റ് പാസാക്കി. സഭയിൽ ബഹളമുണ്ടാക്കിയെന്ന പേരിലായിരുന്നു സസ്പെൻഷൻ. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ ഷിംലയിലേക്ക് അയച്ചാണ് പാർട്ടിക്കുള്ളിലെ പൊട്ടിത്തെറി ശമിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്.

അതേസമയം, രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയുടെ തോൽവിയുടെ ഉത്തരവാദിത്തം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ഏറ്റെടുത്തതായി ഡി.കെ.ശിവകുമാർ പറഞ്ഞു.കേന്ദ്ര നിരീക്ഷകർ മുഖ്യമന്ത്രിയുമായും പാർട്ടി എംഎൽഎമാരുമായും പിസിസി അധ്യക്ഷ പ്രതിഭാ സിങ്ങുമായും സംസാരിച്ചെന്നും എല്ലാ ഭിന്നതകളും പരിഹരിച്ചതായും ശിവകുമാർ പറഞ്ഞു. എല്ലാ ആഭ്യന്തര കാര്യങ്ങളും പരിഹരിക്കാൻ ഏകോപന സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പരസ്യപ്രതികരണം പാടില്ലെന്ന് നിർദേശം നൽകിയതായും ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ എന്നിവരടങ്ങുന്ന ഏകോപന സമിതിയാണ് രൂപീകരിച്ചത്.

English Summary:

6 Rebel Congress MLAs Move Himachal High Court Challenging Disqualification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com