ടി.പി. വധക്കേസിലെ പ്രതിയുടെ വിവാഹത്തിൽ ഷംസീർ പങ്കെടുത്തതിൽ എന്താണ് തെറ്റ്?: ഇ.പി. ജയരാജൻ
Mail This Article
തിരുവനന്തപുരം∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിൽ അന്ന് എംഎൽഎയായിരുന്ന സിപിഎം നേതാവ് എ.എൻ. ഷംസീർ പങ്കെടുത്തതിൽ എന്താണ് തെറ്റെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. അദ്ദേഹത്തിനു ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നും ഇ.പി. ജയരാജൻ ചൂണ്ടിക്കാട്ടി.
Read Also: പി.ജയരാജനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: രണ്ടാം പ്രതി ഒഴികെയുള്ളവരെ ഹൈക്കോടതി വെറുതേവിട്ടു
‘‘ഒരാളുടെ മേൽ കുറ്റം ആരോപിച്ചിരിക്കുന്നു. നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാരുടെ വീടുകളിലൊന്നും പോയി ആരും കല്യാണം നടത്തിക്കൊടുക്കാറില്ലേ? രാഷ്ട്രീയ ശത്രുത വച്ചുകൊണ്ട് ഒരാള്‍ മറ്റൊരാളുടെ വിവാഹത്തിൽ പങ്കെടുക്കാതിരിക്കുമോ? ഷംസീർ ചെയ്തതിൽ എന്താണു തെറ്റ്?’’– ജയരാജൻ ചോദിച്ചു.
നമുക്ക് ഒരുപാട് ആളുകളുമായി ബന്ധമുണ്ട്. ചിലര്‍ കേസിൽപ്പെട്ടിട്ടുണ്ടാകും എന്നുകരുതി ആ വീട്ടിലുള്ളവരെല്ലാം കേസിൽപ്പെട്ടവരാണോ? എന്നും അദ്ദേഹം ചോദിച്ചു. ‘‘മരണം സംഭവിച്ചാൽ രാഷ്ട്രീയം നോക്കിയാണോ പോകുന്നത്? ഞങ്ങളെ അടിമുടി വെട്ടാനും കുത്താനും നിന്നവരുടെ വീട്ടിൽ വരെ പോകില്ലേ? മാനുഷികതയ്ക്ക് ഏറ്റവും വിലനൽകുന്നവരാണ് കമ്യൂണിസ്റ്റുകാർ. ഞങ്ങളെ ആക്രമിക്കാൻ വന്നവരാണെങ്കിൽ പോലും ജീവകാരുണ്യപരമായ കാര്യങ്ങളിൽ എല്ലാസഹായവും നൽകുന്നവരാണ്. ഒരാൾ ജയിലിലുണ്ടെന്നു കരുതി അയാളുടെ കുടുംബത്തെ മുഴുവൻ സാമൂഹ്യ ബഹിഷ്കരണം നടത്തണമെന്നാണോ? തെറ്റുപറ്റിയവരെ പോലും ഉപദേശിച്ച് നന്നാക്കാൻ ശ്രമിക്കണം.’’– ജയരാജൻ പറഞ്ഞു.