ADVERTISEMENT

കൊച്ചി ∙ തൃപ്പൂണിത്തുറ പുതിയകാവ് സ്‌ഫോടന കേസില്‍ ഒളിവിലായിരുന്ന നാലു പ്രതികള്‍ കീഴടങ്ങി. തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇവർ കീഴടങ്ങിയത്. പുതിയകാവ് വടക്കുംഭാഗം കരയോഗം പ്രസിഡന്റ് സജീവ് കുമാർ, സെക്രട്ടറി രാജേഷ്, ട്രഷറർ സത്യൻ, രാജീവ് എന്നിവരാണു കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതി കരാറുകാരൻ ആദർശ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേ‌സമയം, തൃപ്പൂണിത്തുറ സ്ഫോടനത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല എന്നു ചൂണ്ടിക്കാട്ടുന്ന ഹർജിയിൽ ബന്ധപ്പെട്ടവർക്കു നോട്ടിസ് അയയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചു. കേസ് അടുത്താഴ്ച വീണ്ടും പരിഗണിക്കും. 

Read Also: ചേർത്തലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന യുവതി കടയ്ക്കുള്ളിൽ തൂങ്ങി മരിച്ചു

ഫെബ്രുവരി 12നാണു നാടിനെ നടുക്കിക്കൊണ്ടു പുതിയകാവിന് സമീപം ചൂരക്കാട് വന്‍ സ്ഫോടനമുണ്ടാകുന്നത്. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു വടക്കുംഭാഗം കരയോഗത്തിന്റെ വെടിക്കെട്ടിന് പൊട്ടിക്കാൻ കൊണ്ടുവന്ന സ്ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്.‍ വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന ജനവാസ മേഖലയിൽ അവ ഇറക്കുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ 2 പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 30ലേറെ വീടുകളാണ് അപകടത്തിൽ തകർന്നത്. കോടികളുടെ നഷ്ടമുണ്ടാവുകയും ചെയ്തു. 

വെടിക്കെട്ടിനോ വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിനോ ക്ഷേത്രം ഭാരവാഹികൾക്ക് അനുമതി ഉണ്ടായിരുന്നില്ലെന്നു പിന്നീട് വ്യക്തമായി. അപകടത്തിനു പിന്നാലെ വടക്കുംഭാഗം കരയോഗം ഭാരവാഹികൾ ഒളിവിൽ പോയി. അപകടത്തിന്റെ തലേന്നു വിലക്കു ലംഘിച്ചു വെടിക്കെട്ടു നടത്തിയതിനു തെക്കുംഭാഗം കരയോഗം ഭാരവാഹികളും അറസ്റ്റിലായിരുന്നു. അതിനിടെ, നിയമലംഘനം നടക്കുന്നത് അറിഞ്ഞിട്ടും അത് തടയാൻ സർക്കാരിനു കഴിഞ്ഞില്ലെന്നു ദുരന്തത്തിന് ഇരകളായവർ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ആരാണ് നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമമായി തീരുമാനമെടുക്കുന്നത് എന്ന കാര്യം വ്യക്തമാക്കണമെന്നും ഹർജിയില്‍ പറയുന്നു. തുടർന്ന് ഇക്കാര്യങ്ങൾ വിശദമാക്കി മറുപടി നൽകാൻ ബന്ധപ്പെട്ടവർക്കു ജസ്റ്റിസ് വിജു എബ്രഹാം നിർദേശം നൽകി. 

English Summary:

Four accused surrendered in Puthiyakavu blast case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com