ഈ തിരഞ്ഞെടുപ്പിന് അവരില്ല: പ്രവർത്തക മനസ്സുകളിൽ ജ്വലിക്കുന്ന ഓർമയായി കോടിയേരിയും ഉമ്മൻ ചാണ്ടിയും

Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് എത്തുന്നത് രണ്ട് പ്രമുഖ നേതാക്കളുടെ അസാന്നിധ്യത്തിൽ. ചിരിയുടെ കമ്യൂണിസ്റ്റ് മുഖമായ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, കോൺഗ്രസിന്റെ ജനനായകനായ ഉമ്മൻ ചാണ്ടിയും ജനമനസുകളിൽ ജ്വലിക്കുന്ന ഓർമ. രണ്ടുപേരുടെയും നിര്യാണത്തിനുശേഷം നടക്കുന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണിത്. സ്ഥാനാർഥി നിർണയത്തിൽ മുന്നണിക്കു ഗുണകരമായ തീരുമാനമെടുത്തും, മുന്നണിയിലെ പടലപിണക്കങ്ങൾ രമ്യമായി പരിഹരിച്ചും കളം നിറഞ്ഞു നിൽക്കേണ്ട നേതാക്കളുടെ അഭാവം രണ്ടു പ്രമുഖ മുന്നണികൾക്കും നഷ്ടമാണ്.
ചിരിയുടെ നയമായിരുന്നു കോടിയേരിയുടെ ശക്തി. ആ നയത്തിനു മുന്നിൽ മുന്നണിക്ക് അകത്തും പുറത്തുമുള്ള തടസങ്ങൾ ഒഴിവായി. വിഭാഗീയതയുടെ കാലത്ത് വിഎസിനും പിണറായിക്കും ഒരേപോലെ പ്രിയപ്പെട്ടവനാകാൻ കഴിഞ്ഞത് കോടിയേരിയുടെ മാത്രം പ്രത്യേകത. വിഭാഗീയ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ മുന്നിൽനിന്നതും കോടിയേരിതന്നെ. പാർട്ടിയിൽ ആരെയും ഒറ്റപ്പെടുത്തി മാറ്റി നിർത്താതെ കൂടെ നിർത്തി. സഖാക്കളെ സ്നേഹത്തോടെ കൂടെ നിർത്തുമ്പോഴും പാർട്ടി പ്രവർത്തനത്തിൽ വീഴ്ചകൾ അനുവദിച്ചില്ല. അവശതയിലും പാർട്ടി ദൗത്യങ്ങൾ നിറവേറ്റി. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഐക്യത്തിന്റെ കണ്ണികളായി ഒരേ മനസോടെ പ്രവർത്തിച്ചതും കോടിയേരി ആ സ്ഥാനത്തുണ്ടായിരുന്നപ്പോഴാണ്. പിണറായിക്കുശേഷം മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഉത്തരം കോടിയേരിയിലെത്തി നിൽക്കുമ്പോഴായിരുന്നു വിടവാങ്ങൽ. കോടിയേരി സ്റ്റൈൽ പ്രസംഗങ്ങളാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നഷ്ടങ്ങളിലൊന്ന്. പ്രതിസന്ധികളിൽ ആരെയും വേദനിപ്പിക്കാത്ത തീർപ്പുമായി എത്തുന്ന ശൈലിയും ഇനി ഓർമകളിൽ.
Read Also: ‘എസ്എഫ്ഐ നേതാക്കൾ കാണിച്ചത് ക്രൂരത; ചില ശക്തികൾ ക്രിമിനൽവൽക്കരണം നടത്തുന്നു’
ചെന്നൈയിൽ ചികിൽസയിലിരിക്കെ 2022 ഒക്ടോബർ ഒന്നിനാണ് കോടിയേരി അന്തരിക്കുന്നത്. അർബുദം മൂർഛിച്ചതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരിയെ ഓഗസ്റ്റിലാണ് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2019ൽ അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായശേഷം പാർട്ടി പ്രവർത്തനത്തിൽ സജീവമായെങ്കിലും രോഗം വഷളായതോടെ സെക്രട്ടറി പദവിയിൽനിന്ന് അവധിയിൽ പ്രവേശിച്ചു. 2020 നവംബറിൽ വീണ്ടും സെക്രട്ടറി സ്ഥാനം ഏറ്റെടുത്തെങ്കിലും ചികിൽസയ്ക്കായി പദവി വീണ്ടും ഒഴിഞ്ഞു.
കോൺഗ്രസിന്റെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ ഈ തിരഞ്ഞെടുപ്പിൽ ജനമനസുകളിലാണ്. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിൽ അണിനിരന്ന ജനലക്ഷങ്ങൾ ആ ജനസമ്മതിയുടെ നേർകാഴ്ചയായി. ഒരു പതിറ്റാണ്ടോളം ഇടതുമുന്നണിയും 2 പിണറായി സർക്കാരുകളും സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ ഇല്ലാതാക്കാൻ നോക്കിയെങ്കിലും അദ്ദേഹം അതിനെ അതിജീവിച്ചു. തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും സിബിഐ റിപ്പോർട്ട് നല്‍കി. ഉമ്മൻ ചാണ്ടിക്ക് ചുറ്റുമുള്ള ആൾത്തുരുത്ത് കോൺഗ്രസിന്റെ ബലമായിരുന്നു. ആൾക്കൂട്ടമില്ലാത്ത സമയങ്ങളിൽ അസ്വസ്ഥനാകുന്ന അപൂർവം നേതാക്കളിൽ ഒരാൾ. ഒപ്പമുള്ളവരെ ചേർത്തുപിടിക്കുന്ന ഉമ്മൻ ചാണ്ടിയുടെ സ്വഭാവം എ ഗ്രൂപ്പിന്റെ ശക്തിയായി. ഉമ്മൻ ചാണ്ടിയുടെ ചുമരിലായിരുന്നു ആ ഗ്രൂപ്പിന്റെ രാഷ്ട്രീയ സഞ്ചാരം. ഉമ്മൻ ചാണ്ടിയുടെ പ്രായോഗിക വൈഭവം പാർട്ടിക്കു മുതൽക്കൂട്ടായി. കോൺഗ്രസിന്റെ വളർച്ചയ്ക്കായി തീരുമാനമെടുക്കുന്ന നേതാവിന്റെ അഭാവം പാർട്ടി മനസിലാക്കുന്നു.

അതിവേഗം ബഹുദൂരമെന്ന മുദ്രാവാക്യമുയർത്തി വികസനപാതയിലേക്കു നീങ്ങിയതോടെയാണു വിവിധ വൻകിട പദ്ധതികൾക്കു തുടക്കമായത്. മെട്രോ റെയിൽ പദ്ധതി ആരംഭിച്ചത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കു ടെൻഡർ വിളിച്ചതും ഉമ്മൻ ചാണ്ടിയുടെ കാലത്തുതന്നെ. 2015ലാണ് ഉമ്മൻ ചാണ്ടിയുടെ ശബ്ദത്തിലെ വ്യത്യാസം കുടുംബം ശ്രദ്ധിച്ചത്. ചികില്‍സയ്ക്കുശേഷം രോഗ ലക്ഷണങ്ങളില്ലാതെ 4 വർഷം പിന്നിട്ടു. ശബ്ദവ്യത്യാസം വീണ്ടും ഉണ്ടായപ്പോൾ ഡോക്ടർമാർ ബയോപ്സി പരിശോധനയ്ക്കു നിർദേശം നൽകി. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയട്ടെയെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. കേരളത്തിലെ 20 മണ്ഡലങ്ങളിലും സജീവമായശേഷം 2019 സെപ്റ്റംബറിലാണു വീണ്ടും പരിശോധന നടത്തുന്നത്. ക്യാന്‍സര്‍ തിരിച്ചറിഞ്ഞു. ചികിൽസകൾക്കുശേഷം ജർമനിയിൽ നടത്തിയ പരിശോധനയിൽ ക്യാൻസർ വളർച്ച കാണാനില്ലെന്നായിരുന്നു റിപ്പോർട്ട്. പിന്നീട് 2022ൽ നടത്തിയ പരിശോധനയിലാണു രോഗം വീണ്ടും സ്ഥിരീകരിച്ചത്. രോഗം മൂർഛിച്ചതോടെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2023 ജൂലൈ 18ന് അന്തരിച്ചു.