അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ആശുപത്രിക്ക് നഴ്സിങ് കോളജ്: പത്തനംതിട്ട സിപിഎം വിവാദത്തിൽ
Mail This Article
തിരുവനന്തപുരം∙ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ആശുപത്രിക്ക് നഴ്സിങ് കോളജ് അനുവദിക്കാനുള്ള നീക്കം പുറത്തായതിനെത്തുടർന്നു സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി വിവാദത്തിൽ. പാർട്ടി ജനുവരി 18നു സംഘടിപ്പിച്ച പ്രവാസി സംഗമത്തിൽ സംഗീതപരിപാടി സ്പോൺസർ ചെയ്തതു സ്വകാര്യ ആശുപത്രിയായിരുന്നു. സംഗീതനിശയ്ക്കുവേണ്ടി മാത്രം ആശുപത്രി മാനേജ്മെന്റ് 20 ലക്ഷം രൂപയാണു നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി തോമസ് ഐസക്കും പങ്കെടുത്ത പരിപാടിയിൽ ആശുപത്രി മാനേജ്മെന്റിന്റെ പ്രതിനിധികളും എത്തിയിരുന്നു. ഇതേ ആശുപത്രിക്ക് നഴ്സിങ് കോളജ് അനുവദിക്കാനാണു തിരക്കിട്ട നീക്കങ്ങൾ നടക്കുന്നത്. ആലപ്പുഴയിലെ ഘടകകക്ഷി എംഎൽഎയും മാനേജ്മെന്റിനുവേണ്ടി രംഗത്തുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ജില്ലയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ആശുപത്രിക്ക് നഴ്സിങ് കോളജ് അനുവദിക്കുന്നതിനെക്കുറിച്ചു പരാതികളും ഉയർന്നുകഴിഞ്ഞു. ഒരു നഴ്സിങ് സീറ്റിന് 10 ലക്ഷം രൂപവരെ തലവരി വാങ്ങാനുള്ള അവസരം കണക്കിലെടുത്താണു കോളജിന് അനുമതി നേടിയെടുക്കാൻ തീവ്രശ്രമം നടത്തുന്നത്.
നഴ്സിങ് കോളജിന് അനുമതി ലഭിക്കുന്നതിന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഎംഇ) പരിശോധന നടത്തി ശുപാർശ സർക്കാരിനു നൽകണം. ആരോഗ്യ വകുപ്പാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പത്തനംതിട്ടയിലെ മാനേജ്മെന്റ് കഴിഞ്ഞ ഒക്ടോബർ 21നു ഡിഎംഇയിൽ അപേക്ഷ നൽകി. അപ്പോൾ തന്നെ സിപിഎം ഉന്നതർ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരെ വിളിച്ച് ഫയൽ വേഗത്തിലാക്കാൻ നിർദേശിച്ചു. അപേക്ഷ പരിശോധിച്ചപ്പോൾ അപേക്ഷിച്ച ആൾ ട്രസ്റ്റിൽ അംഗമല്ലെന്നു കണ്ടെത്തി. ഇക്കാര്യം ഡയറക്ടറേറ്റിൽനിന്ന് അറിയിച്ചപ്പോൾ ഉടൻ പുതിയൊരാളിന്റെ പേരിൽ അപേക്ഷ എത്തിച്ചു. ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥ സംഘം ആദ്യം പരിശോധിച്ചപ്പോൾ തന്നെ അനുമതി നൽകാനാകില്ലെന്നാണു റിപ്പോർട്ട് നൽകിയത്. സിപിഎം നേതൃത്വം കടുംപിടുത്തം നടത്തുകയും ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരെ ‘കാണേണ്ട വിധത്തിൽ കാണുകയും’ ചെയ്തപ്പോൾ മൂന്നാം വട്ടം പരിശോധന നടത്തി യോഗ്യത ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തു. വിവരം അറിഞ്ഞ ആരോഗ്യ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് റിപ്പോർട്ടിലുള്ളതു തെറ്റായ വിവരങ്ങളാണെന്നും സിപിഎം സ്വാധീനവുമൊക്കെ പുറത്തായത്.
ഈ ആശുപത്രിയിൽ കഴിഞ്ഞ ഓഗസ്റ്റ് മുതൽ ജനുവരി വരെ 87 പ്രസവങ്ങൾ നടന്നിട്ടുണ്ടെന്നാണു പരിശോധനാ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ സ്ഥാപനം സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ ഈ കാലയളവിൽ 4 കുട്ടികളുടെ ജനനം മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. അവയാകട്ടെ മറ്റ് ആശുപത്രികളിൽ നടന്ന പ്രസവമായിരുന്നു. ഈ കാലയളവിൽ 583 മേജർ ശസ്ത്രക്രിയകൾ നടന്നെന്നും സംഘത്തിനു ബോധ്യപ്പെട്ടെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ബ്ലഡ് ബാങ്ക് ഇല്ലാത്ത ആശുപത്രിയിൽ എങ്ങനെ ശസ്ത്രക്രിയ നടന്നുവെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ലഭ്യമായ വിവരങ്ങളെല്ലാം സമാഹരിച്ച് ആരോഗ്യപ്രവർത്തകർ ആരോഗ്യ വകുപ്പിലെ ഉന്നതരെ സമീപിച്ചു. രാഷ്ട്രീയ സമ്മർദം ഉള്ളതിനാൽ ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ് അവർ കൈമലർത്തി.