‘ഫോൺ തുറന്നാൽ നിതീഷിന്റെ മലക്കം മറിച്ചിൽ ട്രോളുകൾ, നാണം തോന്നുന്നില്ലേ’: വിമർശനവുമായി ലാലു പ്രസാദ്, ഖർഗെ
Mail This Article
പട്ന ∙ നരേന്ദ്ര മോദിയെ അധികാരത്തിൽനിന്നു പുറത്താക്കാതെ രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ കഴിയില്ലെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണു മോദി ശ്രമിക്കുന്നത്. എല്ലാ പ്രതിപക്ഷ നേതാക്കൾക്കും കേന്ദ്ര ഏജൻസികളെ ഭയമാണെന്നു മോദി ധരിക്കരുത്. കേസിനു പിറകെ കേസുകൾ ചുമത്തിയിട്ടും ലാലു പ്രസാദ് യാദവ് മോദി സർക്കാരിനു മുന്നിൽ മുട്ടുമടക്കാതെ തല ഉയർത്തി നിൽക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും മോദിയെ ശരണം പ്രാപിച്ചു. നിതീഷ് കുമാർ ഇനി തിരിച്ചു വന്നാൽ സ്വീകരിക്കാൻ പാടില്ലെന്നും ഖർഗെ പറഞ്ഞു. പട്ന ഗാന്ധിമൈതാനിൽ ‘ഇന്ത്യ’ മുന്നണി സംഘടിപ്പിച്ച ‘ജന വിശ്വാസ് റാലി’യിൽ പ്രസംഗിക്കുകയായിരുന്നു മല്ലികാർജുൻ ഖർഗെ.
Read Also: ബിജെപിയുടെ പാർട്ടി ഫണ്ടിലേക്ക് 2000 രൂപ നൽകി മോദി; രാഷ്ട്രനിർമാണത്തിനായി സംഭാവന ചെയ്യാൻ ആഹ്വാനം
മോദി സർക്കാർ രാജ്യത്തെ 73% വരുന്ന പിന്നാക്ക അധസ്ഥിത ജനവിഭാഗങ്ങളെ അവഗണിച്ചാണു ഭരണം നടത്തുന്നതെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപി ജനങ്ങൾക്കിടയിൽ വിദ്വേഷവും ഹിംസയും പരത്തുമ്പോൾ സ്നേഹവും സാഹോദര്യവും നിലനിർത്താനാണു പ്രതിപക്ഷം ശ്രമിക്കുന്നത്. മോദി സർക്കാർ യുവജനങ്ങളോടു ചെയ്ത ചതിയാണ് അഗ്നിവീർ പദ്ധതിയെന്നു രാഹുൽ കുറ്റപ്പെടുത്തി. രക്തസാക്ഷികളെ രണ്ടായി തിരിക്കുകയാണ് അഗ്നിവീർ പദ്ധതി. പെൻഷനും ആനുകൂല്യങ്ങളും ആദരവും കിട്ടുന്ന സൈനിക രക്തസാക്ഷികളും ഇതൊന്നുമില്ലാത്ത അഗ്നിവീർ രക്തസാക്ഷികളും. വർഷങ്ങളുടെ പരിശീലനം നേടിയ പാക്കിസ്ഥാൻ, ചൈന സൈനികരെ നേരിടാനായി ആറു മാസം മാത്രം പരിശീലനം കിട്ടുന്ന അഗ്നിവീർ സൈനികരെ നിയോഗിക്കുന്നതിന്റെ പരിണത ഫലം ചിന്തിക്കാൻ കഴിയുമെന്നു രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യഥാർഥ ഹിന്ദുവായി കാണാൻ കഴിയില്ലെന്നു ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് പറഞ്ഞു. അമ്മ മരിച്ചാൽ ആൺമക്കൾ തലമുണ്ഡനം ചെയ്യണമെന്നാണു ഹിന്ദു ആചാരം. അമ്മ മരിച്ചപ്പോൾ തലമുണ്ഡനം ചെയ്യാൻ പോലും മോദി തയാറായില്ലെന്നും ലാലു പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും നരേന്ദ്ര മോദിയുടെ കാൽക്കീഴിൽ അഭയം പ്രാപിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ തുറന്നാൽ നിതീഷിന്റെ മലക്കം മറിച്ചിലിനെ കുറിച്ചുള്ള ട്രോളുകൾ മാത്രമേ കാണാനുള്ളു. ഇതൊന്നും കണ്ടിട്ടും നിതീഷിനു നാണം തോന്നുന്നില്ലേയെന്നു ലാലു ചോദിച്ചു. ആർജെഡി നേതാവ് തേജസ്വി യാദവ്, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, സിപിഐ (എംഎൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ പ്രസംഗിച്ചു.