കൊയിലാണ്ടിയിലെ ആൾക്കൂട്ട വിചാരണ: 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ
Mail This Article
കോഴിക്കോട്∙ കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിലെ കേസുമായി ബന്ധപ്പെട്ട് 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ. രണ്ടാം വർഷ വിദ്യാർഥി സി.ആർ.അമലിനെ മർദിച്ചെന്ന പരാതിയിൽ 2 പേരെയാണ് സസ്പെൻഡ് ചെയ്തത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.ആർ.അനുനാഥ്, ആർ.അഖിൽ കൃഷ്ണ എന്നിവർക്കെതിരെയാണ് നടപടി.
ക്യാംപസിനകത്ത് മർദിച്ചുവെന്ന എ.ആർ.അനുനാഥിന്റെ പരാതിയിൽ മുഹമ്മദ് ഷഫാഖ്, ആദിത്യൻ, ആദർഷ് എന്നിവരെയും സസ്പെൻഡ് ചെയ്തു. കോളജ് ചുമതലപ്പെടുത്തിയ അന്വേഷണ കമ്മിഷന്റെയും ആന്റി റാഗിങ് കമ്മിറ്റിയുടെയും റിപ്പോർട്ട് വന്ന ശേഷമായിരിക്കും കൂടുതൽ തീരുമാനങ്ങളെടുക്കുക. പൊലീസ് അന്വേഷണവും തുടരുകയാണ്.
Read also: കൊയിലാണ്ടി ആർഎസ്എം എസ്എൻഡിപി കോളജിലെ മർദനം; അടഞ്ഞുകിടക്കുന്ന വീട്ടിൽ എസ്എഫ്ഐ ഇടിമുറി...
സംഭവം അട്ടിമറിക്കാൻ കോളജ് പ്രിൻസിപ്പൽ കൂട്ട് നിൽക്കുന്നുവെന്ന ആരോപണവുമായി കെഎസ്‌യു രംഗത്തെത്തി. എസ്എഫ്ഐ നേതാക്കളെ കോളജിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിനെ ഉപരോധിച്ചു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ കയ്യിൽനിന്നും വ്യാജ പരാതി എഴുതി വാങ്ങി അമലിനെ ആക്രമിച്ച സംഭവം അട്ടിമറിക്കാനാണ് സിപിഎം അധ്യാപക സംഘടനാ നേതാവ് കൂടിയായ പ്രിൻസിപ്പൽ ശ്രമിക്കുന്നത്. വയനാട് വെറ്ററിനറി സർവകലാശാല ഡീനിനു സമാനമായ രീതിയിലാണ് എസ്എൻഡിപി കോളജിലെയും പ്രിൻസിപ്പൽ പെരുമാറുന്നതെങ്കിൽ ക്യാംപസിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും കെഎസ്‌യു നേതാക്കൾ പറഞ്ഞു.
സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അമൽ ഒരുസംഘം എസ്എഫ്ഐ പ്രവർത്തകരുടെ വിചാരണയ്ക്കും മർദനത്തിനും ഇരയായത്. അമലിന്റെ മൂക്കിന്റെ പാലത്തിന് ചതവുപറ്റുകയും വലതുവശത്തെ കണ്ണിനുസമീപം നീരുവന്ന് വീർക്കുകയും ചെയ്തിരുന്നു.