ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസ് നേതാക്കൾ നാലു വോട്ടിനു വേണ്ടി മൃതദേഹം മോഷ്ടിക്കുന്നവരായി മാറിയെന്ന വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഇന്നലെ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ മൃതദേഹം മോഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനായുള്ള ശ്രമം കണ്ടപ്പോൾ ‘സന്ദേശം’ സിനിമയിലെ കഥാപാത്രങ്ങളെയാണു കേരളം ഓർത്തതെന്ന് സനോജ് പരിഹസിച്ചു. നാടും മരിച്ചയാളുടെ ബന്ധുക്കളും വിറങ്ങലിച്ചു നിൽക്കുമ്പോൾ ഇത്തരത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പിനായുള്ള ശ്രമം ചെറുത്തു തോൽപിക്കേണ്ടതാണ്. കേരളത്തിലെ ക്യാംപസുകളിൽ ചെ ഗവാരയുടെ ചിത്രം വച്ചതിനെ വലിയ കുറ്റമായി അവതരിപ്പിക്കുകയാണെന്നും, ചെ ഗവാരയുടെ ചിത്രം വച്ചാൽ എന്താണു കുഴപ്പമെന്നും സനോജ് ചോദിച്ചു.

Read more at: ക്ലിഫ്ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തരം ഏൽപ്പിക്കൂ, വിജയനേക്കാൾ നന്നായി എല്ലാം ചെയ്യും: മാങ്കൂട്ടത്തിൽ

‘‘വയനാട്ടിൽ ഒരു വിദ്യാർഥി ആത്മഹത്യ ചെയ്തു. ഒരാഴ്ചയായി ചില മാധ്യമങ്ങൾ ഇത് ആഘോഷിക്കുകയാണ്. എസ്എഫ്ഐയെ തീർത്തു കളയാൻ ഇതാണ് അവസരമെന്നു പ്രചാരവേല തുടങ്ങിയിരിക്കുന്നു. ഹോസ്റ്റലുകൾ ഇടിമുറിയാണു പോലും. ക്യാംപസുകളിൽ ചെ ഗവാരയുടെ പടമുണ്ടു പോലും. ക്യാംപസുകളിൽ ചെ ഗവാരയുടെ പടം വച്ചാൽ ഇവർക്കെന്താണ് കുഴപ്പം? ആരാണ് ചെ ഗവാര? ക്യാംപസിൽ ചെ ഗവാരയുണ്ടാകും, ക്യാംപസിൽ മാർക്സുണ്ടാകും, ക്യാംപസിൽ ഗാന്ധിയുണ്ടാകും, ക്യാംപസിൽ നെഹ്റുവുണ്ടാകും, ഭഗത് സിങ്ങുണ്ടാകും, ചന്ദ്രശേഖർ ആസാദുണ്ടാകും.

അതൊക്കെയാണ് കേരളത്തിലെ ക്യാംപസുകളുടെ പ്രത്യേകത. കൊടുങ്കാറ്റു കൂടുവച്ച ഇടമെന്നാണ് ക്യാംപസുകളെ വിശേഷിപ്പിക്കുന്നത്. ഭരണകൂടത്തിന് എല്ലാക്കാലത്തും ക്യാംപസുകളെ ഭയമാണ്.  അത്തരം പ്രതിരോധ പ്രവർത്തനങ്ങൾക്കും പുരോഗമനപരമായ ആശയങ്ങൾക്കും നേതൃത്വം നൽകുന്നതുകൊണ്ട് എസ്എഫ്ഐയെ ഇല്ലാതാക്കാൻ പലരും കുറേ കാലമായി കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതൊരു അവസരമായെടുത്ത് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നു.

ഇന്നലെത്തെ സംഭവങ്ങൾ കണ്ടപ്പോൾ സന്ദേശം സിനിമയിലെ ചില കഥാപാത്രങ്ങളെയാണു കേരളം ഓർത്തത്. നാലു വോട്ടിനു വേണ്ടി മൃതദേഹം മോഷ്ടിക്കുന്ന ആളുകളായി കേരളത്തിലെ കോൺഗ്രസ് അധഃപതിക്കുകയാണ്. ഇതു കേരളം മുന്നേ കണ്ടിട്ടില്ല. സിനിമയിൽ മാത്രമാണ് ഇത്തരം രംഗങ്ങൾ നാം കണ്ടിട്ടുള്ളത്. യഥാർഥത്തിൽ നാടു വിറങ്ങലിച്ചു നിൽക്കുകയായിരുന്നു. ബന്ധുക്കളാകെ സങ്കടത്തിൽ മുങ്ങിനിൽക്കുന്ന സമയത്ത് ഇങ്ങനെ രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ വേണ്ടി ഇവർ നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ നീക്കത്തെ, സാംസ്കാരിക കേരളം കക്ഷിരാഷ്ട്രീയത്തിന്റെ പരിഗണനയ്ക്ക് അപ്പുറത്തുനിന്നുകൊണ്ടു ചെറുത്തു പരാജയപ്പെടുത്തേണ്ടതുണ്ട്.

നിർഭാഗ്യവശാൽ ചില മാധ്യമങ്ങൾ ഇവർക്കൊക്കെ ചൂട്ടുപിടിക്കുന്ന പലവിധത്തിലുള്ള വാർത്തകളും കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ യാഥാർഥ്യം മനസ്സിലാക്കാൻ കേരളീയ സമൂഹം തയാറാകേണ്ടതുണ്ട്. വന്യമൃഗ സംബന്ധമായ നിയമങ്ങൾ കേന്ദ്രസർക്കാരിന്റെ പരിധിയിൽപ്പെടുന്നതാണ്. ഇത് ആർക്കും അറിയാഞ്ഞിട്ടാണോ? ഈ നിയമം ഭേദഗതി ചെയ്യാൻ കോൺഗ്രസിന്റെ 18 എംപിമാർ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? വ‌യനാട്ടിൽ കാട്ടാന ആക്രമണം ഉണ്ടായപ്പോൾ രാഹുൽ ഗാന്ധി അവിടെ എത്തിയെങ്കിലും വേറെ എന്തെങ്കിലും ഈ വിഷയത്തിൽ ചെയ്തോ?’’ – സനോജ് ചോദിച്ചു.

English Summary:

DYFI Secretary Criticizes Congress Over Alleged Vote-Grabbing Tactics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com