ADVERTISEMENT

കണ്ണൂർ∙ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ കൊലപാതകം ആത്മഹത്യയാക്കാൻ ‘ദൃശ്യം’ സിനിമയുടെ തിരക്കഥയെ വെല്ലുന്ന ആസൂത്രണമുണ്ടായതായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്. കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടന്നത് ആത്മഹത്യയാണ് എന്ന പൊതുബോധം സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ നീക്കങ്ങൾ പൊലീസിന്റെയും സർവകലാശാലാ ഡീനിന്റേയും ഭാഗത്തു നിന്നുണ്ടായി. സംഭവം നടന്ന ദിവസം വൈത്തിരി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ തന്നെ ഇതിനു തെളിവുണ്ടെന്നും മുഹമ്മദ് ഷമാസ് ആരോപിച്ചു.  

സ്വാഭാവിക മരണത്തിന് കേസെടുത്തുകൊണ്ടുള്ള എഫ്ഐആറിൽ 'ടിയാൻ ഏതോ മാനസിക വിഷമത്താൽ സ്വയം കെട്ടിത്തൂങ്ങി മരിച്ചു' എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നു മുഹമ്മദ് ഷമാസ് ചൂണ്ടിക്കാട്ടുന്നു. സംഭവം നടന്നത് 12.30നും 1.45 നും ഇടയിലാണെന്ന് എഫ്ഐആറിൽ വ്യക്തമാണ്. മണിക്കൂറുകൾക്കു ശേഷം, വൈകിട്ട് 4.29നാണ് പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത് എന്നും എഫ്ഐആറിൽ പറയുന്നു. സംഭവം നടന്ന ഹോസ്റ്റലിൽ നിന്നു പൊലീസ് സ്റ്റേഷനിലേക്കു 5 മിനിട്ടു മതി. വിവരം ലഭിക്കാൻ മണിക്കൂറുകൾ വൈകിയതു സംശയം ജനിപ്പിക്കുന്നു.

പൊലീസ് രേഖകൾ പ്രകാരം വിവരം ലഭിച്ചു എന്ന് പറയുന്ന സമയത്തിനുള്ളിൽ മൃതദേഹം വൈത്തിരി ആശുപത്രിയിൽ നിന്നും ബത്തേരിയിലേക്കു മാറ്റിയിട്ടുണ്ട്. ക്യാംപസ് ഡീനിനെയും മറ്റു വിദ്യാർഥികളെയും 3.30ന് വൈത്തിരി പൊലീസ് സ്റ്റേഷനിൽ കണ്ടതായി മൃതദേഹം കൊണ്ടുപോയ ആംബുലൻസിന്റെ ഡ്രൈവർ തന്നെ മാധ്യമങ്ങളോടു പറഞ്ഞിട്ടുണ്ട്. ഈ സമയത്താണു സംഭവം സിദ്ധാർഥന്റെ വീട്ടിൽ അറിഞ്ഞു എന്ന് ആംബുലൻസ് ഡ്രൈവറിൽ നിന്നു ഡീൻ മനസിലാക്കുന്നത്. ആത്മഹത്യയാണെന്ന മുൻവിധിയോടെയുള്ള സമീപനമാണു ഡീൻ സ്വീകരിച്ചത്. കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പുറത്താക്കി ഫെബ്രുവരി 22ന് പുറത്തിറക്കിയ ഉത്തരവിൽ സിദ്ധാർഥ് ആത്മഹത്യ ചെയ്തുവെന്നാണു ഡീൻ പറയുന്നത്. 24ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നതിനു മുൻപു ഡീൻ എങ്ങനെയാണിക്കാര്യം ഉറപ്പിച്ചു പറ​ഞ്ഞതെന്നും മുഹമ്മദ് ഷമാസ് ചോദിക്കുന്നു. 

Read also: ഇസ്രയേലില്‍ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; 2 മലയാളികൾക്ക് പരുക്ക്: 'ആക്രമിച്ചത് ഹിസ്ബുല്ല 

മരണ സമയത്തുള്ള സിദ്ധാർഥന്റെ ചിത്രവും ദുരൂഹതയ്ക്കു തെളിവാണ്. അൽപവസ്ത്രധാരിയായ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. വിവസ്ത്രനാക്കി മർദിച്ചുവെന്നാണു റിമാൻഡ് റിപ്പോർട്ടിലുള്ളത്. സിദ്ധാർഥന്റെ മുറിയും മരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറിയും തമ്മിൽ നല്ല അകലമുണ്ട്. വിവസ്ത്രനായി ഇത്രയും ദൂരം നടന്നുവന്ന് സിദ്ധാർഥ് ആത്മഹത്യ ചെയ്തുവെന്ന വാദം വിശ്വസനീയമല്ല.

രണ്ടു ദിവസം തുടർച്ചയായി മർദനമേറ്റയാളെന്ന നിലയിൽ പ്രത്യേകിച്ചും. സിദ്ധാർഥനെ പോലെയൊരാൾ അൽപവസ്ത്രം മാത്രം ധരിച്ച നിലയിൽ ആത്മഹത്യയ്ക്ക് മുതിരില്ല. ഫെബ്രുവരി 22ന് അനുശോചന യോഗം എന്ന പേരിൽ നടന്ന മുൻകരുതൽ യോഗത്തിലെ ഡീനിന്റെ പ്രസംഗവും ഞെട്ടിക്കുന്നതും ദുരൂഹതകൾ നിറഞ്ഞതും സംഭവത്തിൽ ഡീൻ ഉൾപ്പടെയുള്ളവരുടെ പങ്ക് വെളിവാക്കുന്നതുമാണ്. ‘ശേഷം വേറെ മാർഗം ഇല്ല, പൊലീസിനെ അറിയിച്ചു, പോസ്റ്റുമോർട്ടം ചെയ്യണമെങ്കിൽ ബന്ധുക്കളുടെ സാന്നിധ്യം വേണം, അതുകൊണ്ട് വീട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചു, സംഭവത്തെക്കുറിച്ച് ആരും ഒന്നും പറയരുത്, എല്ലാ കാര്യവും പൊലീസ് നിരീക്ഷണത്തിലാണ്, സംഭവിച്ചത് ഒരു പ്രത്യേക കേസ് ആണ്, അതുകൊണ്ട് ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകരുത്, നടന്നത് എന്താണെന്ന് ആരും ഒന്നും ഷെയർ ചെയ്യരുത്’ എന്നൊക്കെയാണു ഡീൻ അനുശോചന സമ്മേളനത്തിൽ പറഞ്ഞത്. ഇതിൽ നിന്നെന്താണു മനസിലാക്കേണ്ടത്? ഡീൻ എം.കെ. നാരായണനെയും അസിസ്റ്റന്റ് വാർഡൻ കാന്തനാഥനെയും കേസിൽ അടിയന്തരമായി പ്രതി ചേർക്കണമെന്നും മുഹമ്മദ് ഷമാസ് ആവശ്യപ്പെട്ടു.

സിപിഎമ്മിലെ ഉന്നത നേതാക്കളുടെ കേസിലെ ഇടപെടലുകൾ സംശയാസ്പദമാണ്.  മുൻ എംഎൽഎ സി.കെ.ശശീന്ദ്രനാണ് എസ്എഫ്ഐ നേതാക്കളെയും മറ്റു പ്രതികളെയും രക്ഷിക്കാൻ പാർട്ടിക്ക് വേണ്ടി നീക്കങ്ങൾ നടത്തുന്നത്. ഒരു സിപിഎം നേതാവിന്റെ അടുത്ത ബന്ധുവായ, സർവകലാശാലയിലെ സ്റ്റോർ ജീവനക്കാരനാണ് അട്ടിമറി നീക്കങ്ങൾക്കു പിന്നിൽ. സമരത്തിൽ നിന്നു കെഎസ്‌യു പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

KSU against SFI on JS Siddharth's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com