മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു
Mail This Article
തിരുവനന്തപുരം∙ മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു (76) തിരുവനന്തപുരത്ത് അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് തിരുവനന്തപുരം ശാന്തി കവാടത്തിൽ.
കെ. രാഘവൻ പിള്ളയുടെയും കെ. പങ്കജാക്ഷിയമ്മയുടെയും ഇളയ മകനായി ആലപ്പുഴയിൽ ജനനം. എസ്ഡിവി സ്കൂളിലും എസ്ഡി കോളേജിലുമായി പഠനം. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ ജീവനക്കാരനായി ഓദ്യോഗിക ജീവിതം ആരംഭിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാരനായിരിക്കെ നക്സലൈറ്റ് പ്രസ്‌ഥാനത്തിൽ സജീവമായി. നക്സൽ ബാരി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. ജനകീയ സാംസ്കാരിക വേദിയുടെ ചുമതല വഹിച്ചു. പ്രേരണ, കോമ്രേഡ് എന്നീ പാർട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല ഉണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ശാസ്തമംഗലം ക്യാമ്പിൽ പൊലീസ് മർദനമേറ്റ ഭാസുരേന്ദ്ര ബാബു, നാല് വർഷം പൂജപ്പുര സെൻട്രൽ ജയിലിൽ തടവ് അനുഭവിച്ചു. ഭാര്യ ഇന്ദിരയും നക്സൽ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു. മക്കൾ: തനൂജ, ജീവൻ ബാബു.
ഭാസുരേന്ദ്ര ബാബുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പുരോഗമന പക്ഷത്തുനിന്ന മാധ്യമപ്രവർത്തകനും മാധ്യമ വിമർശകനുമായിരുന്നു ഭാസുരേന്ദ്ര ബാബുവെന്നു മുഖ്യമന്ത്രി പറഞ്ഞു. സമകാലീന രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും മാധ്യമ സമീപനത്തെക്കുറിച്ചും ക്രിയാത്മകവും വിമർശനാത്മകവുമായ ഇടപെടൽ നടത്തിയ അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ഉറച്ചു നിന്ന വ്യക്തിയായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.