ADVERTISEMENT

കോട്ടയം∙ എസ്.രാജേന്ദ്രനെ വലയിലാക്കാൻ ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം കേരളത്തിലെയും തമിഴ്നാട്ടിലെയും ബിജെപി നേതാക്കൾ ചേർന്നു നടത്തിയത് ‘ഓപ്പറേഷൻ ഇടുക്കി’. പാർട്ടിക്ക് സ്വാധീനമില്ലാത്ത മലയോര മേഖലയായ ഇടുക്കിയിൽനിന്നും നേതാക്കളെയും പ്രവർത്തകരെയും ബിജെപിയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഓപ്പറേഷൻ ഇടുക്കി’ ആസൂത്രണം ചെയ്തത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പിന്നാക്ക ജില്ല കൂടിയായ ഇടുക്കിയിൽ തോട്ടം തൊഴിലാളികൾക്കിടയിൽ സ്വാധീനമുള്ള നേതാക്കളെ കണ്ടെത്തി പാർട്ടിയിലെത്തിക്കുക ആണ് ലക്ഷ്യം. ഇതിനായി കേരളത്തിനു പുറമെ തമിഴ്നാട്ടിലെ നേതാക്കളും മുന്നിട്ടിറങ്ങി. കോൺഗ്രസ് നേതാക്കളെയാണ് ലക്ഷ്യമിട്ടതെങ്കിലും വലയിൽ എത്തുന്നത് എസ്.രാജേന്ദ്രൻ എന്ന സിപിഎമ്മിന്റെ മുൻ എംഎൽഎ. 2006 മുതൽ 2021 വരെ 15 വർഷം ദേവികുളം എംഎൽഎ ആയിരുന്നു രാജേന്ദ്രൻ. തമിഴ്നാട്ടിലെ ബിജെപിയുടെ ദേശീയ നേതാവ് തന്നെ സമീപിച്ചെന്നു രാജേന്ദ്രൻ സ്ഥിരീകരിക്കുന്നുണ്ട്. തങ്ങളാണ് രാജേന്ദ്രനെ അങ്ങോട്ടു സമീപിച്ചതെന്നു ചർച്ചകൾക്കു കേരളത്തിൽനിന്നു നേതൃത്വം നൽകിയ ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് മനോരമ ഓൺലൈനിനോടു പറഞ്ഞു. രാജേന്ദ്രൻ പറഞ്ഞതൊക്കെ ശരിയാകാനാണ് സാധ്യതയെന്നും കൃഷ്ണദാസ് സൂചന നൽകി.

കഴിഞ്ഞ ഒരു മാസമായി രാജേന്ദ്രനുമായി ബിജെപി നേതാക്കൾ ആശയവിനിമയം നടത്തുന്നുണ്ട്. ഫോൺ വഴി തുടങ്ങിയ ചർച്ച പിന്നീട് വീട്ടിലേക്കെത്തി. ബിജെപിയുടെ തമിഴ്നാട്ടിലെ നേതാക്കളടക്കം ഒന്നിലേറെ തവണ അതീവ രഹസ്യമായി വീട്ടിലെത്തി രാജേന്ദ്രനുമായി ചർച്ച നടത്തി. ആദ്യ ചർച്ചകളിൽ രാജേന്ദ്രൻ മനസ് പൂർണമായും തുറന്നിരുന്നില്ല. സസ്പെൻഷൻ പിൻവലിച്ചാൽ സിപിഎമ്മിൽ തന്നെ തുടരാമെന്നായിരുന്നു ചിന്ത. ഇതോടെയാണ് രണ്ടാഴ്ച മുൻപ് രാജേന്ദ്രൻ തിരുവനന്തപുരത്തേക്കു വണ്ടി കയറിയത്. എം.വി.ഗോവിന്ദനെ കണ്ട് നേരിട്ടു കാര്യം അവതരിപ്പിച്ചെങ്കിലും സസ്പെൻഷൻ പിൻവലിക്കുന്നതിൽ കാര്യമായ ഉറപ്പൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

Read also: ബിജെപി നേതാക്കള്‍ വീട്ടിലെത്തി ചർച്ച നടത്തി: എസ്.രാജേന്ദ്രൻ ബിജെപിയിലേക്ക്?

രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നു മടങ്ങിയെത്തിയശേഷമാണ് പി.കെ.കൃഷ്ണദാസ് ഫോണിൽ സംസാരിക്കുന്നത്. ആഞ്ഞുപിടിച്ചാൽ രാജേന്ദ്രൻ എത്തിയേക്കുമെന്നു ഉറപ്പായതോടെയായിരുന്നു ഇത്തരമൊരു നീക്കം. തിരുവനന്തപുരം യാത്രയോടെ നടപടി ഒഴിവായി കിട്ടുമെന്നു രാജേന്ദ്രൻ കരുതിയിരുന്നു. ഇടുക്കിയിലെ ബിജെപിയുടെ പല പ്രാദേശിക നേതാക്കളും ഇന്നു വാർത്ത വരുമ്പോഴാണ് ഇങ്ങനെയൊരു നീക്കം നടന്നതായി അറിയുന്നത്. കാര്യങ്ങൾ പരമാവധി രഹസ്യമാക്കിവയ്ക്കാൻ നേതാക്കൾ അത്രമാത്രം ശ്രദ്ധിച്ചിരുന്നു.

നേതാക്കളെ വെറുതെ ബിജെപിയിലേക്ക് എത്തിക്കുക എന്നതിനു പകരം ജനസ്വാധീനമുള്ളവരെ പാർട്ടിയിലെത്തിക്കാനാണ് ഇനിയുള്ള നീക്കം. രാജേന്ദ്രനു തോട്ടം മേഖലയിൽ ചെറുതെങ്കിലും സ്വാധീനമുണ്ടെന്നാണു കണക്കുക്കൂട്ടൽ. പത്മജയ്ക്ക് സീറ്റു നൽകാനുള്ള നീക്കത്തെ അടക്കം സംസ്ഥാന നേതൃത്വം എതിർക്കുന്നത് ജനസ്വാധീനമില്ലെന്നു ചൂണ്ടിക്കാട്ടിയാണ്. പാർട്ടിക്ക് സ്വാധീനമില്ലാത്ത മേഖലകളിൽനിന്നു നേതാക്കൾക്കൊപ്പം പ്രവർത്തകരെയും എത്തിക്കുകയാണു ബിജെപിയുടെ പുതിയ പ്ലാൻ‌. 

Read also: ഇത് ഗംഭീരമായി; സ്ഥാനാർഥിയെ മാറ്റിയാലും ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനം’

ഇടുക്കി കഴിഞ്ഞാൽ പാർട്ടിയുടെ നോട്ടം വയനാട്ടിലേക്കാണ്. രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിൽ പാർട്ടിക്ക് ഒട്ടും സ്വാധീനമില്ലെന്നും മറ്റു പാർട്ടികളിൽനിന്നു പരമാവധി നേതാക്കളെയും പ്രവർ‌ത്തകരെയും എത്തിക്കണമെന്നുമാണ് നിർദ്ദേശം. ഐടി നഗരമായി വളരുന്ന എറണാകുളത്തും സ്വാധീനം വളർത്തണമെന്നു ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി, വയനാട് എന്നീ ജീല്ലകളെക്കാൾ കാര്യങ്ങൾ കൂടുതൽ എളുപ്പം നടക്കുക എറണാകുളത്താകും എന്നാണു വിലയിരുത്തൽ.

പലരുമായും പാർട്ടി നേതൃത്വം ബന്ധപ്പെടുന്നുണ്ടെന്നു ബിജെപി നേതാക്കൾ സ്ഥിരീകരിക്കുന്നു. ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നാണ് പി.കെ.കൃഷ്ണദാസ് പറയുന്നത്. കോൺഗ്രസ്, സിപിഎം എന്നീ പാർട്ടികൾക്കു പുറമെ ഇരു മുന്നണികളിലെയും മറ്റു ഘടകക്ഷി നേതാക്കളെയും പ്രവർത്തകരെയും നോട്ടമിടുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുൻപ് എത്തുന്നതിനെക്കാൾ നേതാക്കൾ തിരഞ്ഞെടുപ്പിനു ശേഷമെത്തുമെന്നും സർപ്രൈസ് നിലനിർത്തി ബിജെപി നേതാക്കൾ പറയുന്നത്. ബിജെപിയുടെ കരുനീക്കങ്ങൾ ലക്ഷ്യത്തിലെത്തിയാൽ കോൺഗ്രസിനൊപ്പം സിപിഎമ്മും കരുതിയിരിക്കേണ്ടി വരുമെന്നുമാണ് ഇക്കാര്യങ്ങൾ നിരീക്ഷിക്കുന്നവർ നൽകുന്ന മുന്നറിയിപ്പ്.

English Summary:

Operation Idukki by BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com