‘യുക്രെയ്നിൽ ആണവ യുദ്ധത്തിന് റഷ്യയുടെ നീക്കം; പ്രതിസന്ധി ഒഴിവായത് മോദിയുടെ ഇടപെടലിൽ’
Mail This Article
വാഷിങ്ടൻ∙ യുക്രെയ്നിൽ 2022ൽ റഷ്യ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ആണവായുധങ്ങൾ പ്രയോഗിക്കുമെന്ന് കരുതിയിരുന്നതായി യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് രാജ്യങ്ങളിലെ പ്രമുഖരുടെയും ഇടപെടലാണ് പ്രതിസന്ധി ഒഴിവാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also: റഫയിലെ പാർപ്പിടസമുച്ചയം തകർത്തു; കരയുദ്ധഭീതി
വിനാശകരമായ ആയുധങ്ങളുടെ പ്രയോഗത്തിൽനിന്ന് റഷ്യയെ തടയാൻ ഇന്ത്യ ഉൾപ്പെടെയുള്ള ചേരിചേരാ രാജ്യങ്ങളുടെ സഹായം യുഎസ് തേടിയിരുന്നതായാണ് വിവരം. യുദ്ധത്തിനെതിരെ മോദി നടത്തിയ പരസ്യ പ്രസ്താവനകളും നിലപാടുകളും വലിയ സ്വാധീനം ചെലുത്തി. സാധാരണ പൗരന്മാര്‍ കൊല്ലപ്പെടുന്നതിൽ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു.
ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ ഇത് യുദ്ധത്തിന്റെ കാലമല്ലെന്ന വ്യക്തമായ സന്ദേശമാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന് മോദി നൽകിയത്. ജി20 ഉച്ചകോടി വേദിയിലും ഇന്ത്യ യുദ്ധത്തെ എതിർത്തു പ്രസ്താവനയിറക്കി. കൂടാതെ ചൈന ഉൾപ്പെടെ റഷ്യയ്ക്ക് വേണ്ടപ്പെട്ട മറ്റു രാജ്യങ്ങളും സമാന നിലപാടുകൾ സ്വീകരിച്ചത് യുദ്ധത്തിന്റെ വ്യാപ്തി കുറച്ചതായും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.