പറന്നുകൊണ്ടിരുന്ന വിമാനം കുത്തനെ താഴേക്ക്; സീറ്റ് ബെൽറ്റ് ഇട്ടില്ല, 50 പേർക്ക് പരുക്ക്
Mail This Article
ഓക്ക്‌ലൻഡ് (ന്യൂസീലൻഡ്)∙ ചിലിയൻ എയർലൈന്‍ കമ്പനിയായ ലാതം ഓപ്പറേറ്റ് ചെയ്യുന്ന ബോയിങ് വിമാനം പറക്കുന്നതിനിടെ പെട്ടെന്ന് അന്തരീക്ഷത്തിൽ താഴേക്കു പതിച്ചതിനെത്തുടർന്ന് അൻപതോളം യാത്രികർക്കു പരുക്കേറ്റു. സീറ്റുകളിൽനിന്നു തെറിച്ചുപോയ യാത്രക്കാരിൽ പലർക്കും മുകൾഭാഗത്ത് തലയിടിച്ച് ഗുരുതര പരുക്ക് പറ്റിയിട്ടുണ്ട്.
സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അൽപസമയത്തേക്കു നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും വൈകാതെ വിമാനം ലാൻഡ് ചെയ്യിക്കാനായത് അപകടത്തിന്റെ വ്യാപതി കുറച്ചു. സാരമായ പരുക്കേറ്റ ഏഴ് യാത്രക്കാരെയും മൂന്ന് ജീവനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also: നൈജീരിയയിൽ ഭീകരർ 300 കുട്ടികളെ തട്ടിക്കൊണ്ടുപോയി
അതേസമയം, അപകടത്തിന്റെ വിശദവിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. പെട്ടെന്നു താഴേക്കു പതിക്കുന്ന അനുഭവമായിരുന്നു ഉണ്ടായതെന്നു യാത്രക്കാർ പ്രതികരിച്ചു. സംഭവ സമയത്ത് സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരുന്നവർക്കാണ് പരുക്കേറ്റത്. സിഡ്നിയിൽനിന്ന് സാന്റിയാഗോയിലേക്ക് സർവീസ് നടത്തുന്ന ലാതം എയർലൈൻസിന്റെ ബോയിങ് വിമാനം സ്ഥിരമായി ഓക്ക്‌ലൻഡിൽ ഇറക്കിയശേഷമാണ് യാത്ര തുടരുന്നത്.