ഇനി കെഎസ്ആർടിസി വക ഡ്രൈവിങ് സ്കൂളും; ചെലവ് കുറയും, റിപ്പോർട്ട് ആവശ്യപ്പെട്ട് ഗണേഷ്
Mail This Article
തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ ചുമതലയിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിച്ച് മിതമായ ചെലവിൽ പരിശീലനം നൽകാനുള്ള പദ്ധതി ഒരുങ്ങുന്നതായി ഗതാഗത വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉൾപ്പെടെ നൽകും. അതതിടങ്ങളിൽത്തന്നെ ഡ്രൈവിങ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
Read also: ‘എന്താണ് സർക്കാരിന്റെ തടസ്സം? പ്രതിയുമായി കൈ കോർക്കുന്നോ?’: തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി
കൂടുതൽ സമയം കൃത്യതയോടെയുള്ള പരിശീലനം നൽകി ദേശീയ–അന്തർദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് യോഗ്യത സൃഷ്ടിക്കുകയാണ് ലക്ഷ്യം. സാധാരണക്കാർക്ക് ഇപ്പോഴത്തേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പരിശീലനം പൂർത്തിയാക്കുവാൻ സാധിക്കുമെന്നതു നേട്ടമാണ്.
കെഎസ്ആർടിസിയുടെ ചുമതലയിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള വിശദമായ സാങ്കേതിക പരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുവാൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർക്ക് മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർദേശം നൽകി. ഏറ്റവും ആധുനികമായ എല്ലാ സംവിധാനങ്ങളോടും കൂടി ആരംഭിക്കുന്ന ഡ്രൈവിങ് സ്കൂളുകളിൽ കെഎസ്ആർടിസി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണിക്കും.