‘കുത്തിത്തിരിപ്പ് സ്പെഷലിസ്റ്റ്, കേരളത്തിന്റെ മുത്തയ്യ മുരളീധരൻ’: റിയാസിനെ കളിയാക്കി രാഹുൽ മാങ്കൂട്ടത്തിൽ
Mail This Article
തിരുവനന്തപുരം ∙ മന്ത്രി മുഹമ്മദ് റിയാസിനെ, ‘കുത്തിത്തിരിപ്പി’ന്റെ കാര്യത്തിൽ ‘കേരളത്തിന്റെ മുത്തയ്യ മുരളീധരനെ’ന്നു വിശേഷിപ്പിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കേരളത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് എൽഡിഎഫ് സർക്കാരിന്റെ നിലപാട് പാർലമെന്റിൽ പറഞ്ഞതിനാണോ ടി.എൻ. പ്രതാപനു കോൺഗ്രസ് സീറ്റ് നിഷേധിച്ചതെന്നു റിയാസ് ചോദിച്ചിരുന്നു. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് റിയാസിനെതിരെ രാഹുൽ പരിഹാസം ഉയർത്തിയത്.
‘‘ഇത്രയും കുത്തിത്തിരിപ്പ് പറ്റുമെങ്കിൽ താങ്കൾക്ക് മുത്തയ്യ മുരളീധരന്റെ പിൻഗാമിയായി ക്രിക്കറ്റിൽ ഒരു കൈ നോക്കിക്കൂടേ? മിനിമം കേരള മുത്തയ്യയാകാം. അതുപോട്ടെ, കേരളത്തിനു വേണ്ടി ശബ്ദിച്ചു എന്ന് കുത്തിത്തിരുപ്പ് സ്പെഷലിസ്റ്റ് ‘കേരള മുത്തയ്യ’ പറഞ്ഞ ടി.എൻ.പ്രതാപനെ കേരളത്തിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്തം ഏൽപിച്ചു. ഇനി റിയാസ് പോയി കേരളത്തിനു വേണ്ടി ഒന്നും ചെയ്യാത്ത ‘ഇൻ ലോ വിജയൻ സാറിനോട്’ ആ സിഎഎ- എൻആർസി പ്രക്ഷോഭത്തിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ പറയൂ കേരള മുത്തയ്യേ…’’ – രാഹുൽ കുറിച്ചു.
കോൺഗ്രസിന്റെ മറ്റു സിറ്റിങ് എംപിമാരെല്ലാം കേരളത്തിൽ മത്സരിക്കുമ്പോൾ തൃശൂരിൽ പ്രതാപനു മാത്രം സീറ്റ് നിഷേധിച്ച സാഹചര്യത്തിലാണ് വിമർശനവുമായി റിയാസ് രംഗത്തെത്തിയത്.
‘‘കേരളത്തിന് അർഹതപ്പെട്ട പണം ലഭിക്കേണ്ടതിനെ കുറിച്ച് ഒരു കോൺഗ്രസ് എംപിയും പാർലമെന്റിൽ മിണ്ടിയില്ല. ഒരുമിച്ചു നിൽക്കേണ്ട സന്ദർഭത്തിൽ അവർ സങ്കുചിത രാഷ്ട്രീയ നിലപാട് സ്വീകരിച്ചു. എന്തെങ്കിലും മിണ്ടിയതു പ്രതാപൻ മാത്രമാണ്. അദ്ദേഹത്തിന് ഇപ്പോൾ സീറ്റുമില്ല. കേരളത്തിന് അർഹമായ പണം ലഭിക്കേണ്ടതിനെ കുറിച്ച് എൽഡിഎഫ് ഇവിടെ ക്യാംപെയ്ൻ ശക്തമാക്കിയ ഘട്ടത്തിലാണു പ്രതാപൻ ഇക്കാര്യം പാർലമെന്റിൽ ഉയർത്തിയത്’’– ഇതായിരുന്നു റിയാസിന്റെ വാക്കുകൾ.