500 കോടിയുടെ ക്രമക്കേടിന് ചോദ്യം ചെയ്തു; ഉദ്ധവ് വിഭാഗം നേതാവ് ഇ.ഡിയെ പേടിച്ച് ഷിൻഡെ പക്ഷത്ത്
Mail This Article
മുംബൈ∙ ഇ.ഡിയുടെ അറസ്റ്റ് ഭീഷണിയുള്ള നേതാവ് ശിവസേനാ ഉദ്ധവ് വിഭാഗത്തിൽനിന്നു രാജിവച്ച് ശിവസേനാ ഷിൻഡെ പക്ഷത്ത് ചേർന്നു. ഉദ്യാനത്തിനു കോർപറേഷൻ മാറ്റിവച്ചിരുന്ന ഭൂമി സ്വന്തമാക്കി ആഡംബര ഹോട്ടൽ നിർമിച്ചെന്ന ആരോപണം നേരിടുന്ന രവീന്ദ്ര വൈക്കറാണ് ഷിൻഡെ പക്ഷത്തേക്കു നീങ്ങിയത്. 500 കോടി രൂപയുടെ ക്രമക്കേടുകൾക്ക് ഇ.ഡി പലവട്ടം ചോദ്യം ചെയ്തിരുന്നു. അറസ്റ്റിനുളള സാധ്യത നിലനിൽക്കെയാണ് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനാ ഷിൻഡെ വിഭാഗത്തിലേക്ക് ചേക്കേറിയിരിക്കുന്നത്.
ഉദ്ധവ് താക്കറെയുമായി ഏറെ അടുപ്പമുണ്ടായിരുന്ന വൈക്കർ, തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കേ കൂറുമാറിയത് ഷിൻഡെ പക്ഷത്തിനും പരോക്ഷമായി ബിജെപിക്കും ഗുണമാകും. അന്ധേരിക്കടുത്ത് ജോഗേശ്വരിയിൽ നിന്നുള്ള നേതാവാണ് രവീന്ദ്ര വൈക്കർ. ശനിയാഴ്ച ഉദ്ധവ് താക്കറെയടക്കമുളള നേതാക്കളുടെ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ഞായറാഴ്ച രാത്രി വൈകി ഷിൻഡെയുടെ പാർട്ടിയിൽ അംഗത്വമെടുത്തത്.