ADVERTISEMENT

കോട്ടയം∙ ‘തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ ഏജ് ഗ്രൂപ്പുള്ള ആരുമില്ലേ...’ എന്നു മുന്നണികളുടെ സ്ഥാനാർഥിപ്പട്ടിക കാണുന്ന യുവാക്കൾ‌ ചോദിച്ചാൽ നേതാക്കന്മാർക്ക് തടിതപ്പേണ്ടി വരും. ഇന്നത്തെ യുവാക്കളിൽ പലരും ജനിച്ചതു മുതൽ കാണുന്ന പരിചിത മുഖങ്ങളാണ് അവർ ചെറുപ്പം എത്തുമ്പോഴും സ്ഥാനാർഥികളായി ചിരിച്ച് സംസ്ഥാനത്തെ ചുമരുകളിൽ നിറയുന്നത്. യുവാക്കൾക്ക് വാരിക്കോരി വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ കക്ഷികൾ സ്ഥാനാർഥികളായി യുവാക്കളെ രംഗത്തിറക്കുന്നതിൽ‌ അപ്പാടെ പരാജയപ്പെട്ടെന്ന ആക്ഷേപം ശക്തമാണ്. ജനസംഖ്യയുടെ 65 ശതമാനത്തിലധികം 35 വയസ്സിനു താഴെയുള്ളവരും ശരാശരി 29 വയസ്സിനു താഴെയുള്ളവരുമായ ഇന്ത്യയിൽ പൗരന്മാരെ പ്രതിനിധീകരിക്കുന്ന എംപിമാരുടെ പ്രായം കേട്ടാൽ യൂത്തന്മാർ പലരും നെറ്റിചുളിക്കും. യുവാക്കൾ‌ക്ക് തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യം നൽകണമെന്ന് പല രാഷ്ട്രീയ കക്ഷികൾക്കുള്ളിലും പുറത്തും മുറവിളി ഉയരുമെങ്കിലും സ്ഥാനാർഥിപ്പട്ടിക വരുമ്പോൾ പഴയ മുഖങ്ങൾക്കായിരിക്കും പ്രാതിനിധ്യം കൂടുതൽ. അതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റൊപ്പിക്കാമെന്നു യുവാക്കൾ ആശ്വസിക്കും. ഇത്തവണയും ആ പതിവിൽ മാറ്റമൊന്നുമില്ല. യുവമുഖമെന്ന പേരിൽ അവതരിപ്പിക്കുന്ന സ്ഥാനാർഥികളാകട്ടെ ഭൂരിപക്ഷവും മധ്യവയസ്കരാണ്. പൊതു തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ‘പാർട്ടികളുടെ സ്ഥാനാർഥിപ്പട്ടികയിൽ ചെറുപ്പക്കാരുടെ എണ്ണം ഇത്രമതിയോ?’ എന്ന ചോദ്യത്തിനു കാതുകൊടുക്കുകയാണ് മനോരമ ഓൺലൈൻ.  വായിക്കാം, ‘യൂത്തിന് ഇതു പോരാ’.

പഴയ പടക്കുതിരകളുമായി സിപിഎം

യൂത്തന്മാരായി എൽഡിഎഫിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത് രണ്ടേ രണ്ടുപേർ മാത്രമാണ്. സിപിഎമ്മിനും സിപിഐയ്ക്കും ഓരോരുത്തർ വീതം– മലപ്പുറത്തു മത്സരിക്കുന്ന 40 വയസ്സായ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷന്‍ വി.വസീഫും സിപിഐയുടെ മാവേലിക്കരയിലെ സ്ഥാനാർഥി 34 വയസ്സുകാരൻ അരുൺകുമാറും. ഇതിൽ അരുൺകുമാറാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നു മത്സരിക്കുന്ന  ഏറ്റവും പ്രായം കുറഞ്ഞ മുന്നണി സ്ഥാനാർഥി. 

70 വയസ്സിനു മുകളിലുള്ള ആറുപേരെയാണ് എൽഡിഎഫ് ഇത്തവണ സ്ഥാനാർഥികളായി കളത്തിലിറക്കിയിരിക്കുന്നത്. ഇതിൽ മൂന്നും സിപിഎം സ്ഥാനാർഥികളാണ്. കേരള കോൺഗ്രസ് മാണി വിഭാഗത്തിനു ലഭിച്ച ഒരേയൊരു സീറ്റിൽ മത്സരിക്കുന്ന തോമസ് ചാഴികാടന്റെ പ്രായം 71 വയസ്സാണ്. എം.വി.ബാലകൃഷ്ണൻ, എളമരം കരീം, തോമസ് ഐസക് എന്നിവരുടെ പ്രായം എഴുപതു പിന്നിട്ടു. സിപിഐ മത്സരിക്കുന്ന 4 സീറ്റുകളിൽ വയനാട്ടിൽ ആനി രാജയും തിരുവനന്തപുരത്ത് പന്ന്യൻ‌ രവീന്ദ്രനും എഴുപതു കഴിഞ്ഞവരാണ്. പ്രായപരിധിയുടെ പേരിൽ സിപിഐയുടെ നേതൃസ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ട പന്ന്യൻ രവീന്ദ്രനെ തന്നെ തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കിയാണ് സിപിഐ ശ്രദ്ധാകേന്ദ്രമായത്. 78 വയസ്സാണ് പന്ന്യന്റെ പ്രായം. എം.വി.ജയരാജൻ, കെ.കെ.ശൈലജ, എ.വിജയരാഘവൻ, സി.രവീന്ദ്രനാഥ്, എം.മുകേഷ് ഉൾപ്പെടെ 60 വയസ്സ് പിന്നിട്ട 5 പേരാണ് എൽഡിഎഫ് സ്ഥാനാർഥികൾ. കെ.എസ്.ഹംസ, കെ.രാധാകൃഷ്ണൻ, വി.എസ്.സുനിൽ കുമാർ, കെ.ജെ.ഷൈൻ, ജോയ്സ് ജോർജ്, എ.എം.ആരിഫ്, വി.ജോയ് എന്നിവർക്ക് പ്രായം അമ്പതിനും അറുപതിനും ഇടയിലാണ്.

Read also:മല്ലികാര്‍ജുന്‍ ഖര്‍ഗെ മല്‍സരിക്കില്ല; കൂടുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും...

ഞങ്ങൾ സിറ്റിങ്ങാ, മാറില്ല

സിറ്റിങ് എംപിമാരിൽ ടി.എൻ.പ്രതാപൻ ഒഴിച്ച് ബാക്കിയുള്ളവർക്കെല്ലാം സീറ്റു നൽകേണ്ടി വന്നപ്പോൾ യു‍ഡിഎഫിന്റെ സ്ഥാനാർഥിപ്പട്ടികയിലും യുവാക്കൾക്ക് അവസരം കുറഞ്ഞു. ആലത്തൂരിലെ സ്ഥാനാർഥി രമ്യ ഹരിദാസാണ് (38 വയസ്സ്) ഏറ്റവും പ്രായം കുറഞ്ഞ യുഡിഎഫ് സ്ഥാനാർഥി. ഹൈബി ഈഡൻ (40), ഷാഫി പറമ്പിൽ (41),ഡീൻ കുര്യാക്കോസ് (42) എന്നിവരും യുവാക്കളെ പ്രതിനിധീകരിച്ച് മത്സരരംഗത്തുണ്ട്. രാജ്മോഹൻ ഉണ്ണിത്താൻ, കെ.സുധാകരൻ, എം.കെ.രാഘവൻ, ബെന്നി ബഹനാൻ, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർക്ക് വയസ്സ് 70 കഴിഞ്ഞു. അബ്ദു സമദ് സമദാനി, കെ.മുരളീധരൻ, ഫ്രാൻസിസ് ജോർജ്, കെ.സി.വേണുഗോപാല്‍, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, ശശി തരൂർ എന്നിങ്ങനെ 9 പേർക്കു അറുപതിനും എഴുപതിനും ഇടയിലാണ് പ്രായം. വി.കെ.ശ്രീകണ്ഠൻ, രാഹുൽ ഗാന്ധി എന്നിവരാണ് 50–60 നും ഇടയിൽ പ്രായമുള്ള സ്ഥാനാർഥികൾ.

പ്രതീകാത്മക ചിത്രം. Photo credit: istock\lakshmiprasad S
പ്രതീകാത്മക ചിത്രം. Photo credit: istock\lakshmiprasad S

Read also:പൗരത്വ നിയമ ഭേദഗതി: വൻ പ്രതിഷേധം; അസമിൽ ഹർത്താൽ, ലീഗ് സുപ്രീം കോടതിയിലേക്ക്...

മോദിയുടെ ഗ്യാരന്റി എങ്ങനെ?

ഇരുപതിൽ പതിനാലിടത്തു മാത്രമേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുവെങ്കിലും തമ്മിൽ ഭേദം തൊമ്മൻ എന്നു പറയുംപോലെയാണ് എൻഡിഎ പട്ടിക. 30 നും 40 നും ഇടയിൽ പ്രായമുള്ള മൂന്നുപേർക്ക് സ്ഥാനാർഥികളാകാൻ അവസരം ലഭിച്ചു. എം.എൽ.അശ്വിനി, പ്രഫുല്ല കൃഷ്ണ, അനിൽ കെ.ആന്റണി എന്നിവരാണ് എൻഡിഎയുടെ യുവ സ്ഥാനാർഥികൾ. എന്നാൽ 41 നും 50 നും ഇടയിൽ പ്രായമുള്ള ആർക്കും പട്ടികയിൽ അവസരം ലഭിച്ചില്ല. 70 വയസ്സ് കഴിഞ്ഞ ഒരാൾ മാത്രമേ (അബ്ദുൽ സലാം) പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളൂ. സി.രഘുനാഥ്, സുരേഷ് ഗോപി, വി.മുരളീധരൻ എന്നിവർക്ക് 61 നും 70 നും ഇടയിലാണ് പ്രായം. 51 നും 60 നും ഇടയിൽ പ്രായമുള്ളവരാണ് കൂടുതൽ സ്ഥാനാർഥികൾ. എം.ടി.രമേശ്, നിവേദിത സുബ്രഹ്മണ്യം, സി.കൃഷ്ണ കുമാർ, ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, ബൈജു കലാശാല, കെ.എ.ഉണ്ണികൃഷ്ണൻ എന്നിവരാണ് ഈ ഗ്രൂപ്പിൽപ്പെട്ടവർ. 

കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലെ മുന്നണി സ്ഥാനാർഥികളും പ്രായവും

കാസർകോട്
∙രാജ്മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്): 70
∙എം.വി.ബാലകൃഷ്ണൻ (സിപിഎം): 74
∙എം.എൽ.അശ്വിനി (ബിജെപി): 37

കണ്ണൂർ
∙കെ.സുധാകരൻ (കോൺഗ്രസ്): 75
∙എം.വി.ജയരാജൻ (സിപിഎം): 63
∙സി.രഘുനാഥ് (ബിജെപി): 67

വടകര
∙ഷാഫി പറമ്പിൽ (കോൺഗ്രസ്): 41
∙കെ.കെ.ശൈലജ (സിപിഎം): 67
∙പ്രഭുല്ല കൃഷ്ണ (ബിജെപി): 38

വയനാട്
∙രാഹുൽ ഗാന്ധി (കോൺഗ്രസ്): 53
∙ആനി രാജ (സിപിഐ): 71

കോഴിക്കോട്
∙എം.കെ.രാഘവൻ (കോൺഗ്രസ്): 71
∙എളമരം കരീം (സിപിഎം): 70
∙എം.ടി.രമേശ് (ബിജെപി): 51

മലപ്പുറം
∙ഇ.ടി.മുഹമ്മദ് ബഷീർ (മുസ്‍ലിംലീഗ്): 77
∙വി.വസീഫ് (സിപിഎം): 40
∙ഡോ.അബ്ദുൽസലാം (ബിജെപി): 71

പൊന്നാനി
∙അബ്ദുസമദ് സമദാനി (മുസ്‍ലിംലീഗ്): 65
∙കെ.എസ്.ഹംസ (സിപിഎം): 57
∙നിവേദിത സുബ്രഹ്മണ്യൻ (ബിജെപി): 52

പാലക്കാട്
∙വി.കെ.ശ്രീകണ്ഠൻ (കോൺഗ്രസ്): 54
∙എ.വിജയരാഘവൻ (സിപിഎം): 68
∙സി.കൃഷ്ണകുമാർ (ബിജെപി): 53

ആലത്തൂർ
∙രമ്യ ഹരിദാസ് (കോൺഗ്രസ്): 38
∙കെ.രാധാകൃഷ്ണൻ (സിപിഎം): 59

തൃശൂർ
∙കെ.മുരളീധരൻ (കോൺഗ്രസ്): 66
∙വി.എസ്.സുനിൽകുമാർ (സിപിഐ): 56
∙സുരേഷ് ഗോപി (ബിജെപി): 65

ചാലക്കുടി
∙ബെന്നി ബഹനാൻ (കോൺഗ്രസ്): 71
∙സി.രവീന്ദ്രനാഥ് (സിപിഎം): 68
∙കെ.എ.ഉണ്ണികൃഷ്ണൻ (ബിഡിജെഎസ്): 56

എറണാകുളം
∙ഹൈബി ഈഡൻ (കോൺഗ്രസ്): 40
∙കെ.ജെ.ഷൈൻ (സിപിഎം): 53

ഇടുക്കി
∙ഡീൻ കുര്യാക്കോസ് (കോൺഗ്രസ്): 42
∙ജോയ്സ് ജോർജ് (സിപിഎം): 53

കോട്ടയം
∙കെ.ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്): 68
∙തോമസ് ചാഴികാടൻ (കെസിഎം): 71

ആലപ്പുഴ
∙കെ.സി.വേണുഗോപാൽ (കോൺഗ്രസ്): 60
∙എ.എം.ആരീഫ് (സിപിഎം): 59
∙ശോഭാ സുരേന്ദ്രൻ (ബിജെപി): 50

മാവേലിക്കര
∙കൊടിക്കുന്നിൽ സുരേഷ് (കോൺഗ്രസ്): 61
∙സി.എ.അരുൺകുമാർ (സിപിഐ): 34
∙ബൈജു കലാശാല (ബിഡിജെഎസ്): 52

പത്തനംതിട്ട
∙ആന്റോ ആന്റണി (കോൺഗ്രസ്): 66
∙ഡോ.ടി.എം.തോമസ് ഐസക്ക് (സിപിഎം): 71
∙അനിൽ കെ.ആന്റണി (ബിജെപി): 38

കൊല്ലം
∙എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്പി): 63
∙എം.മുകേഷ് (സിപിഎം): 66

ആറ്റിങ്ങൽ
∙അടൂർ പ്രകാശ് (കോൺഗ്രസ്): 68
∙വി.ജോയ് (സിപിഎം): 58
∙വി.മുരളീധരൻ (ബിജെപി): 65

തിരുവനന്തപുരം
∙ശശി തരൂർ (കോൺഗ്രസ്): 67
∙പന്ന്യൻ രവീന്ദ്രൻ (സിപിഐ): 78
∙രാജീവ് ചന്ദ്രശേഖർ (ബിജെപി): 59

English Summary:

Youth representation in the list of candidates in the loksabha election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com