റോട്ട് വീലറും പിറ്റ്ബുളും അടക്കമുള്ള നായകൾക്ക് നിരോധനം; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്
Mail This Article
ന്യൂഡൽഹി∙ ഇരുപതിലധികം നായകളുടെ വിൽപനയും ഇറക്കുമതിയും നിരോധിച്ച് കേന്ദ്രസർക്കാർ. പിറ്റ്ബുൾ, ടെറിയേർസ്, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി നായകളുടെ ഇറക്കുമതിയും വിൽപനയുമാണ് നിരോധിച്ചത്. മനുഷ്യജീവന് അപകടകാരികളാണ് ഇത്തരം നായകളെന്ന റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടി. വിദഗ്ധ സമിതി റിപ്പോർട്ട് പരിഗണിച്ചാണ് നടപടിയെന്നാണ് ഉന്നതവൃത്തങ്ങൾ പറയുന്നത്. ഈ വിഭാഗത്തിലുള്ള നായകൾക്ക് ലൈസൻസ് നൽകരുതെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കാണ് കത്തയച്ചത്.
അപകടകാരികളായ നായകളുടെ ക്രോസ് ബീഡുകളും വിലക്കിയിട്ടുണ്ട്. പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലിറോ, ഡോഗോ അർജന്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോസ്ബോൽ, കംഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പർ ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോൺജാക്ക്, സാർപ്ലാനിനാക്, ജാപ്പനീസ് ടോസ, മാസ്ടിഫ്സ്, റോട്ട്‌വീലർ, ടെറിയർ, റൊഡേഷ്യൻ റിഡ്ജ്ബാക്, വുൾഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്കോ ഗ്വാർ, കെയ്ൻ കോർസോ എന്നിവയും ബാൻഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളും വിലക്കിയവയുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്.
അപകടകാരികളായ നായകളെ നിരോധിക്കണം എന്ന ആവശ്യത്തിൽ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ലീഗൽ അറ്റോർണിസ് ആൻഡ് ബാരിസ്റ്റർ ലോ ഫേം ആണ് ചില വിഭാഗം നായകളുടെ നിരോധനവും, അവയ്ക്ക് അനുവദിച്ച ലൈസൻസുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.