‘അഹങ്കാരത്തിന്റെ സ്വരം’: പത്മജയ്ക്ക് എതിരായ പരാമർശത്തിൽ കെപിസിസി യോഗത്തിൽ രാഹുലിന് വിമർശനം
Mail This Article
തിരുവനന്തപുരം∙ ബിജെപിയിൽ അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാലിന് എതിരെ അധിക്ഷേപ പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിമർശനം. പത്മജയ്ക്ക് എതിരെ രാഹുൽ നടത്തിയതു മോശം പരാമർശമെന്നു ശൂരനാട് രാജശേഖരൻ യോഗത്തിൽ പറഞ്ഞു. ലീഡറുടെ പേര് ഉപയോഗിച്ചതു ശരിയായില്ലെന്നും രാഹുലിന്റെ ഭാഷയിൽ അഹങ്കാരത്തിന്റെ സ്വരമെന്നും വിമർശനമുയർന്നു. എന്നാൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു വി.ഡി.സതീശന്റെ മറുപടി.
പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടുമെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശമാണ് വിവാദമായത്. ‘‘കരുണാകരന്റെ മകൾ എന്നു പറഞ്ഞു പത്മജ ഇനി നടക്കരുത്. കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാൽ യൂത്ത് കോൺഗ്രസുകാർ തെരുവിലിറങ്ങി പത്മജയെ തടയും. ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും’’– ഇതായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകൾ. രാഹുലിന്റെ വിവാദ പരാമർശത്തിന് എതിരെ വിവിധ കോണുകളിൽനിന്നു പ്രതിഷേധമുയർന്നിരുന്നു.