മാർച്ച് 15ന് മുൻപ് പേയ്ടിഎം ഫാസ്ടാഗ് ഉപഭോക്താക്കൾ മറ്റു ബാങ്കുകളിലേക്ക് മാറണം: നിർദേശവുമായി ദേശീയപാത അതോറിറ്റി
Mail This Article
ന്യൂഡൽഹി∙ പേയ്ടിഎം ഫാസ്ടാഗ് ഉപഭോക്താക്കളോട് പുതിയ ബാങ്കിലേക്ക് മാറാൻ ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ(എൻഎച്ച്എഐ). മറ്റൊരു ബാങ്കിൽനിന്ന് മാർച്ച് 15 നകം പുതിയ ഫാഷ്ടാഗ് സ്വീകരിക്കണമെന്നാണ് നിർദേശം. ടോൾ പ്ലാസകളിൽ ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു നിർദേശമെന്ന് ദേശീയപാത അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ദേശീയ പാതകളിൽ യാത്ര ചെയ്യുമ്പോൾ പിഴയോ ഇരട്ടി ചാർജുകളോ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും പ്രസ്താവനയിലുണ്ട്.
Read also: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കമ്മിഷണർമാരെ നിയമിച്ച ശേഷം: സൂചന നൽകി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ
ഫാസ്ടാഗുകൾ നൽകാൻ അനുമതിയുള്ള അംഗീകൃത ബാങ്കുകളുടെയും ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെയും പുതുക്കിയ പട്ടികയും ദേശീയപാത അതോറിറ്റി പുറത്തുവിട്ടു. മാർച്ച് 15ന് ശേഷം പേയ്ടിഎം ഫാസ്ടാഗ് പ്രവർത്തനരഹിതമാകുമെന്ന് ആർബിഐ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. ആർബിഐ നിർദേശം അനുസരിച്ച് മാർച്ച് 15ന് ശേഷം പേയ്ടിഎം വഴി ഫാസ്ടാഗ് റീചാർജ് ചെയ്യാനാവില്ല. എങ്കിലും ബാലൻസ് ഉണ്ടെങ്കിൽ 15ന് ശേഷവും ഉപയോഗിക്കാം. നിലവിലെ ഫാസ്ടാഗ് ക്ലോസ് ചെയ്ത് പേയ്ടിഎം ബാങ്കിനോട് റീഫണ്ട് ആവശ്യപ്പെടാം.
2 കോടിയോളം പേർ പേയ്ടിഎം ഫാസ്ടാഗ് ഉപയോഗിക്കുന്നുവെന്നാണ് വിവരം. ഫാസ്ടാഗ് നൽകാൻ അനുമതിയുള്ള ബാങ്കുകളുടെ പട്ടികയിൽ നിന്ന് ദേശീയപാതാ അതോറിറ്റി പേയ്ടിഎമിനെ ഒഴിവാക്കി. ഫാസ്ടാഗുമായി ബന്ധപ്പെട്ട കൂടുതൽ സംശയനിവാരണത്തിനും സഹായങ്ങൾക്കുമായി ഉപഭോക്താക്കൾക്ക് അതത് ബാങ്കുകളുമായി ബന്ധപ്പെടാം. അല്ലെങ്കിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും മന്ത്രാലയം നിർദ്ദേശിച്ചു.
പേയ്ടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫെയ്സ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇതര ക്രമീകരണങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞ മാസം സെൻട്രൽ ബാങ്ക് നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു, അതുവഴി @ പേയ്ടിഎം ഹാൻഡിലുകൾ മൈഗ്രേറ്റ് ചെയ്യാൻ കഴിയും.