ബെനാമി ഇടപാടിലൂടെ കെ.സി. വേണുഗോപാൽ 1000 കോടി രൂപ സമ്പാദിച്ചു, രേഖകളുണ്ട്: ശോഭാ സുരേന്ദ്രൻ
Mail This Article
ആലപ്പുഴ∙ എഐസിസി ജനറൽ സെക്രട്ടറിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ എതിരാളിയുമായ കെ.സി. വേണുഗോപാലിനെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു എന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ആരോപണം തെളിയിക്കുന്നതിനുള്ള രേഖകളെല്ലാം കയ്യിലുണ്ടെന്ന് അവർ വ്യക്തമാക്കി. മുൻ കേന്ദ്രമന്ത്രി ശിശ്റാം ഓലയുമായി ചേർന്ന് കെ.സി. വേണുഗോപാൽ ബെനാമി ഇടപാട് നടത്തിയെന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. ഇതിലൂടെ വേണുഗോപാൽ 1000 കോടി രൂപ സമ്പാദിച്ചു എന്നും അവർ ആരോപിക്കുന്നു.
Read Also: കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ നാളെ ബിജെപിയിൽ ചേരും, ഇടതു നേതാക്കളും പിന്നാലെ: കെ.സുരേന്ദ്രൻ
2004–2009 കാലഘട്ടത്തിലാണ് വിവാദ കമ്പനിക്കായുള്ള ഇടപാട് നടന്നത്.കെ.സി. വേണുഗോപാൽ തനിക്കെതിരെ പരാതി നൽകിയത് സ്വാഗതം ചെയ്യുന്നു എന്നും ശോഭ പറഞ്ഞു.
‘‘കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് കെ.സി. വേണുഗോപാൽ കോടികൾ സമ്പാദിച്ചു. ഓലയും കെ.സി. വേണുഗോപാലും ചേർന്ന് രാജ്യാന്തര തലത്തിൽ പലതരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ട്. കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ഇപ്പോഴും ബെനാമി പേരിൽ കെ.സി. വേണുഗോപാൽ ആയിരക്കണക്കിനു കോടികൾ സമ്പാദിക്കുന്നുണ്ട്. അതിലുൾപ്പെട്ട ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത. കെ.സി. വേണുഗോപാൽ പറഞ്ഞിട്ട് ഓലയാണ് ആലപ്പുഴയിൽനിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്കു നേടിക്കൊടുത്തത്.’’– ശോഭാ സുരേന്ദ്രൻ പറഞ്ഞു.