ADVERTISEMENT

കൊച്ചി ∙ ഭരണ–പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള പോരാട്ടത്തിനും ജനകീയ സമരങ്ങൾക്കുമെല്ലാം കാരണമായ തങ്ങളുടെ വിവാദ ജലവിതരണ പദ്ധതി സംരക്ഷിക്കാൻ ഒടുവിൽ കിൻഫ്ര തന്നെ രംഗത്ത്, പിന്തുണയുമായി ഇൻഫോ പാർക്കും. പെരിയാറിൽ നിന്ന് കിൻഫ്രയുടെ കാക്കനാട് പാർക്കിലേക്ക് 45 ദശലക്ഷം ലീറ്റർ കൊണ്ടു പോകുന്നതാണ് ഏറെ വിവാദമായ ഈ ജലവിതരണ പദ്ധതി. എന്നാൽ നിലവിൽ നടക്കുന്ന പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നാണ് കിന്‍ഫ്ര അധികൃതര്‍ പറയുന്നത്. വെള്ളമില്ലാതെ വന്നാൽ ഇൻഫോ പാർക്കിലെ കമ്പനികൾ നാടുവിടുന്ന കാലം വിദൂരമല്ലെന്ന് ഇൻഫോ പാർക്ക് മേധാവികളും പറയുന്നു. 

Read also: പൗരത്വ പ്രക്ഷോഭം: ‘629 കേസുകൾ പിൻവലിച്ചു; അന്വേഷണഘട്ടത്തിലുള്ളത് ഒരു കേസ് മാത്രം’

എംപിയും എംഎൽഎമാരും ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ കോൺഗ്രസ് നേതാക്കളെല്ലാം ഒരുമിച്ച് പദ്ധതിക്കെതിരെ അണിനിരക്കുമ്പോൾ ഇടത് നേതാക്കൾ പദ്ധതിയെ അനുകൂലിക്കുകയാണ്. അടുത്തിടെ പദ്ധതിക്കായി പൈപ്പിടാനുള്ള പണികള്‍ പ്രതിഷേധക്കാർ തടസ്സപ്പെടുത്തിയതിനെ തുടർന്ന് നിര്‍മാണ ജോലികൾ നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ ഭാഗം വിശദീകരിച്ച് കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസും മറ്റു ജീവനക്കാരും രംഗത്തെത്തിയത്. രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം കിൻഫ്ര, ഇൻഫോ പാർക്ക് അധികൃതർ കൂടി തങ്ങളുടെ ഭാഗം വിശദീകരിക്കാൻ രംഗത്തെത്തിയത് അപ്രതീക്ഷിതമായാണ്.

‘‘നിലവില്‍ കടമ്പ്രയാറിൽ ജലലഭ്യതക്കുറവ് ഉള്ളതിനാൽ 21 ദശലക്ഷം ലീറ്റർ (എംഎൽഡി) വെള്ളമാണ് എടുക്കുന്നത്. ഇതിൽ 10 ദശലക്ഷം ലീറ്റർ വെള്ളമാണ് കിൻഫ്രയ്ക്ക് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഞങ്ങൾക്ക് 4 ദശലക്ഷം ലീറ്റർ മാത്രമേ നിലവിൽ ലഭിക്കുന്നുള്ളൂ. പലപ്പോഴും അത് പോരാതെ വരുന്ന സാഹചര്യമാണ്. നാട്ടിൽ ജനങ്ങള്‍ക്ക് കുടിക്കാൻ വെള്ളമില്ലാത്തപ്പോള്‍ വ്യാവസായികാവശ്യത്തിന് കിൻഫ്ര വെള്ളം കൊണ്ടു പോകുന്നു എന്നതാണ് ഏറ്റവും വലിയ തെറ്റിദ്ധാരണ. ആകെ ലഭിക്കുന്ന 4 ദശലക്ഷം ലീറ്ററിൽ 3 എംഎൽഡിയും പോകുന്നത് കൊച്ചി ഇൻഫോ പാർക്കിനാണ്. ഇപ്പോൾ 67,000 പേരിലധികം ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നുണ്ട്. 2025ൽ ഇത് 1 ലക്ഷം ആകുമെന്നാണ് കണക്കാക്കുന്നത്. ഇവിടുത്തെ ദൈനംദിന ആവശ്യങ്ങൾക്കാണ് ഞങ്ങൾക്കു ലഭിക്കുന്ന വെള്ളത്തിന്റെ 80 ശതമാനവും നല്‍കുന്നത്. ഇതു തന്നെ ഇൻഫോ പാർക്കിന്റെ ആവശ്യങ്ങൾക്ക് തികയുന്നില്ല. ബാക്കിയുള്ള വെള്ളം മാത്രമാണ് വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്’’–സന്തോഷ് കോശി തോമസ് പറയുന്നു.

ഈ കണക്കനുസരിച്ച് കിൻഫ്രയ്ക്ക് 2030ൽ ആവശ്യമായി വരുന്നത് 10 എംഎൽഡി ജലമാണ്. 2040ൽ 25 എംഎൽഡിയും 2050ൽ 45 എംഎൽഡിയുമാണ് ആവശ്യമായി വരിക. അതുകൊണ്ടു തന്നെ ഇപ്പോൾ 45 എംഎൽഡി വെള്ളം കൊണ്ടുപോകില്ലെന്നും കിൻഫ്ര അധികൃതർ പറയുന്നു. 2023ൽ പൈപ്പിടുന്നതുമായി ബന്ധപ്പെട്ട് റോഡിന്റെ പ്രശ്നമായിരുന്നു പറഞ്ഞിരുന്നത് എങ്കിൽ പിന്നീടിത് വെള്ള പ്രശ്നമായി മാറുകയായിരുന്നു എന്നും കിന്‍ഫ്ര എ‍ഡി ചൂണ്ടിക്കാട്ടി. 

2013ലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. വ്യാവസായികാവശ്യത്തിന് വെള്ളം നൽകാൻ വാട്ടർ അതോറിറ്റിക്ക് ബുദ്ധിമുട്ടുള്ളതിനാല്‍ സ്വന്തമായ ഒരു ജലവിതരണ പദ്ധതി ആരംഭിക്കാൻ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. 2016ൽ പദ്ധതിക്കായി ടെണ്ടർ നടപടികൾ ആരംഭിക്കുകയും 2022ഓടുകൂടി റീടെണ്ടർ ചെയ്ത് കരാര്‍ തീർപ്പാക്കി പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ശാസ്ത്രീയമായ എല്ലാ പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് പെരിയാറിൽ നിന്ന് വെള്ളം എടുക്കാൻ തീരുമാനിച്ചതെന്നും അത് എറണാകുളം ജില്ലയിലെ കുടിവെള്ള വിതരണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നും കിൻഫ്ര പറയുന്നു. കാക്കനാടുള്ള കിൻഫ്ര എക്സ്പോർട്ട് പ്രൊമോഷൻ ഇൻഡസ്ട്രിയൽ പാർക്ക്, ഇൻഫോപാർക്ക് ഫേസ്–1, ഫേസ് –2, കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ച്വറിംഗ് ക്ലസ്റ്റർ എന്നിവയാണ് പദ്ധതിയുടെ ഉപയോക്താക്കൾ.

കിൻഫ്ര ജലവിതരണ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ അത് ഇൻഫോ പാർക്കിനെ ഗുരുതരമായി ബാധിക്കും എന്നാണ് ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിലും പറയുന്നത്. ‘‘ഇൻഫോ പാർക്ക് 2020ൽ വലിയ വരൾച്ചയെ നേരിട്ടപ്പോൾ ചില കമ്പനികൾ കൊച്ചി വിടാൻ ആലോചിച്ചിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. വെള്ള പ്രശ്നം ഉണ്ടാകുമ്പോൾ ടാങ്കറുകളെയാണ് ആശ്രയിക്കുന്നത്. ഇത്തവണയും വരൾച്ച ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് ജലക്ഷാമം ഉണ്ടായേക്കും. ഇൻഫോ പാര്‍ക്കിൽ ജോലി ചെയ്യുന്നവരുടെ എണ്ണം ഈ വർഷം തന്നെ 75,000 കടക്കും. ഐടി മേഖലയിൽ അടക്കം കൊച്ചിക്ക് വലിയ സാധ്യതകള്‍ തെളിഞ്ഞു വന്നു കൊണ്ടിരിക്കുകയാണ്. നിരവധി കമ്പനികൾ ഇവിടേക്ക് വരുന്നു. നിലവിൽ‍ ബെംഗളൂരു കടന്നു പോകുന്നതു പോലെ വെള്ളമില്ലാത്ത അവസ്ഥയുണ്ടായാൽ കൊച്ചിയിലേക്ക് പിന്നീട് ഈ കമ്പനികളൊന്നും വരില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ കിൻഫ്രയ്ക്കൊപ്പം നിൽക്കുന്നു’’– സുശാന്ത് വ്യക്തമാക്കി. 

English Summary:

Kinfra and Info Park to save the Kinfra water supply project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com