‘ടൊവിനോ ബ്രാൻഡ് അംബാസഡർ ആണെന്ന് അറിയില്ലായിരുന്നു; ബുദ്ധിമുട്ടാവേണ്ട എന്നു കരുതി ചിത്രം പിൻവലിച്ചു’
Mail This Article
തൃശൂർ∙ നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാർ. ടൊവിനോ തിരഞ്ഞെടുപ്പു കമ്മിഷൻ ബ്രാൻഡ് അംബാസിഡർ ആണെന്ന് അറിയില്ലായിരുന്നെന്നും അറിഞ്ഞപ്പോൾ തന്നെ ചിത്രം പിൻവലിച്ചെന്നും സുനിൽ കുമാർ പറഞ്ഞു.
Read also: കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല’: വിശദീകരണവുമായി സുരേഷ് ഗോപി
‘‘പൂങ്കുന്നത്ത് ഞങ്ങൾ ഒരുമിച്ചു പോയപ്പോൾ ഫോട്ടോ എടുത്തിരുന്നു. അദ്ദേഹം ഈ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബ്രാൻഡ് അംബാസിഡർ ആണ്. അത് എനിക്ക് അറിയില്ലായിരുന്നു. അത് അറിഞ്ഞപ്പോൾ തന്നെ ചിത്രം ഞാൻ പിൻവലിച്ചു. ഒഫിഷ്യലായി ബ്രാൻഡ് അംബാസിഡർ ആയിട്ടുള്ള ആളാണ്, നമ്മൾ അറിയാതെ ആണെങ്കിൽ പോലും അത് ചെയ്യാൻ പാടില്ല. അതുകൊണ്ട് അപ്പോൾ തന്നെ പിൻവലിക്കുകയും ആൾക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. അത് അവിടെ തീർന്നു.’’– സുനിൽകുമാർ പറഞ്ഞു.
ടൊവിനോ തോമസിനെ ഷൂട്ടിങ് ലൊക്കേഷനിലെത്തി കണ്ടെന്നും വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്‍റെ സ്നേഹത്തിന് നന്ദിയെന്നുമുള്ള കുറിപ്പോടെയാണ് ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം സുനിൽ കുമാർ പങ്കുവച്ചത്.
എന്നാൽ ഇതിനു പിന്നാലെ തന്റെ ചിത്രമോ തന്നോടൊപ്പം ഉള്ള ചിത്രമോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കി ടൊവിനോ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതോടെ സുനിൽകുമാർ പോസ്റ്റ് ഡിലീറ്റ് ചെയ്തു. താൻ കേരള തിരഞ്ഞെടുപ്പ് കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്‍റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ്‌വിഇഇപി) അംബാസഡർ ആണെന്നും ടൊവിനോ തോമസ് വ്യക്തമാക്കി.