കൊൽക്കത്തയിൽ അഞ്ചുനില കെട്ടിടം തകർന്നു വീണ സ്ഥലം സന്ദർശിച്ച് ഗവർണർ സി.വി.ആനന്ദ ബോസ്
Mail This Article
കൊൽക്കത്ത∙ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്ന് രണ്ടു സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ മരിക്കുകയും അനേകം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ദക്ഷിണ കൊൽക്കത്തയിലെ ഗാർഡൻ റീച്ചിൽ ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസ് സന്ദർശനം നടത്തി.
നിർമാണത്തിലിരുന്ന കെട്ടിടം സമീപത്തെ കൂരകളിലേക്ക് മറിഞ്ഞുവീണാണ് ദുരന്തം സംഭവിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ആശൂപത്രിയിൽ കഴിയുന്നവരെയും ഗവർണർ ആശ്വസിപ്പിച്ചു. ആശുപത്രി അധികൃതരുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം സംസാരിച്ചു. ദുരിതബാധിതർക്ക് നഷ്ടപരിഹാരവും പരുക്കേറ്റവർക്ക് വിദഗ്ധചികിത്സയും ഉറപ്പുവരുത്താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് ഗവർണർ പറഞ്ഞു. ഒപ്പം കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു.
അപകടം കേവലം ആകസ്മികല്ലെന്നും, മനുഷ്യനിർമിത ദുരന്തമാണെന്നും ഗവർണർ പറഞ്ഞു. അനധികൃത നിർമാണങ്ങളെല്ലാം കണ്ടെത്തി അടിയന്തരനടപടികൾ സ്വീകരിക്കുന്നതിന് ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ സർക്കാരിന് നിർദേശം നൽകുമെന്നും ഐഐടി ഖരഗ്പുർ, സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സ്ട്രക്ചറൽ എഞ്ചിനീയറിങ് റിസർച്ച് സെന്ററർ എന്നിവയിൽ നിന്നുള്ള വിദഗ്ധരുടെ യോഗം ഇതിനായി വിളിച്ചുചേർക്കുമെന്നും ഗവർണർ പറഞ്ഞു.