ADVERTISEMENT

ബെംഗളൂരു ∙ എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ എസിന് (ജെഡിഎസ്) കർണാടകയിൽ 2 സീറ്റേ ബിജെപി നൽകാനിടയുള്ളൂ എന്ന സൂചനകൾക്കിടെ അതൃപ്തിയുമായി ദൾ സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി.കുമാരസ്വാമി രംഗത്ത്. ഹാസൻ, മണ്ഡ്യ സീറ്റുകൾ മാത്രമേ ദളിനു ലഭിക്കാനിടയുള്ളൂ. കോലാർ സീറ്റ് ബിജെപി വിട്ടുകൊടുക്കില്ലെന്നുമാണു സൂചന. ഇതാണു കുമാരസ്വാമിയെ ചൊടിപ്പിച്ചത്.

2 സീറ്റിനു വേണ്ടിയാണോ താനിത്രയേറെ പ്രയത്നിച്ചതെന്ന് അദ്ദേഹം ചോദിച്ചു. 3 സീറ്റുകളെങ്കിലും ദളിനു ലഭിക്കുമെന്ന് ഉത്തമ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവെഗൗഡയുടെ മരുമകൻ ഡോ.സി.എൻ.മഞ്ജുനാഥ് ബിജെപി ചിഹ്നത്തിൽ ബെംഗളൂരു റൂറൽ സീറ്റിൽ മത്സരിക്കുന്നുണ്ട്. ദളിനു വേണ്ടത്ര ആദരം നൽകണമെന്നും കുറഞ്ഞത് 18 സീറ്റുകളിലെങ്കിലും പാർട്ടിയുടെ സ്വാധീനമുണ്ടെന്ന് മനസ്സിലാക്കണമെന്നും ബിജെപിയോട് ആവശ്യപ്പെടാൻ ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ സാന്നിധ്യത്തിൽ ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ അഭിപ്രായമുയർന്നു.

Read Also: ‘ഞാൻ മുൻ എസ്എഫ്ഐക്കാരൻ; കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഗോപിയാശാനെ കാണും’...

6 സീറ്റുകൾ ദൾ ചോദിച്ചിരുന്നു. പിന്നീട് 3–4 സീറ്റുകൾ നൽകുന്നതിനെ കുറിച്ചാണ് ചർച്ച നടന്നത്. വടക്കൻ കർണാടകയിലെ കലബുറഗി, വിജയപുര നിയമസഭാ മണ്ഡലങ്ങളിൽ ദൾ ബിജെപിയെക്കാൾ മുന്നിലാണ്. ഈ മണ്ഡലങ്ങളിലെ ദൾ നേതാക്കളെ ബിജെപിക്ക് ഫലപ്രദമായി വിനിയോഗിക്കാവുന്നതാണ്. താൻ ഇന്നു മുതൽ 5 ദിവസത്തേക്ക് ചെന്നൈയിൽ ചികിത്സയ്ക്കു പോകുകയാണെന്നും കുമാരസ്വാമി പറഞ്ഞു.

∙ മത്സരിക്കാൻ ഉറച്ചു ഈശ്വരപ്പ

മകന് ലോക്സഭാ സീറ്റ് നൽകാത്തതിനെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന കെ.എസ്.ഈശ്വരപ്പയെ ഉടൻ അനുനയിപ്പിക്കാനാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര പറഞ്ഞു. ശിവമൊഗ്ഗയിൽ ബിജെപി തിരഞ്ഞെടുപ്പു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടാൻ ഈശ്വരപ്പ തയാറായില്ല.

ശിവമൊഗ്ഗ ലോക്സഭാ സീറ്റിൽ യെഡിയൂരപ്പയുടെ മകനും ബിജെപി സ്ഥാനാർഥിയുമായ ബി.വൈ.രാഘവേന്ദ്രയ്ക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന നിലപാടിൽ ഈശ്വരപ്പ ഉറച്ചു നിൽക്കുകയാണ്. മകൻ കെ.ഇ.കാന്തേഷിനു ഹാവേരി സീറ്റ് നൽകാത്തതിനെ തുടർന്നാണിത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാളിന്റെ  നേതൃത്വത്തിൽ ഞായറാഴ്ച നടന്ന അനുനയ ചർച്ചകളിൽനിന്ന് ഈശ്വരപ്പ ഇറങ്ങിപ്പോയിരുന്നു.

English Summary:

Trouble In BJP-JDS Alliance In Karnataka? HD Kumaraswamy Not Happy With Seat-Sharing Arrangement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com