ADVERTISEMENT

തിരുവനന്തപുരം ∙ നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെ അധിക്ഷേപിച്ചു സംസാരിച്ച നൃത്താധ്യാപിക കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കുറിപ്പുമായി മന്ത്രിമാർ. കറുപ്പാണ് എനിക്കിഷ്ടപ്പെട്ട നിറമെന്നു മന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു. വ്യഭിചാരമുദ്രകളിൽനിന്ന് മഹത്തായ കലയെ മുക്തമാക്കി കാലോചിതമായി പരിഷ്കരിച്ച കലാപ്രവർത്തകനാണു രാമകൃഷ്ണനെന്നു മന്ത്രി ആർ.ബിന്ദു വ്യക്തമാക്കി. പരാമർശം വിവാദമായിട്ടും പറഞ്ഞതിൽ ഉറച്ചുനിൽക്കുമെന്ന നിലപാടിലാണു സത്യഭാമ.

കലാമണ്ഡലം സത്യഭാമ (Videograb)
കലാമണ്ഡലം സത്യഭാമ (Videograb)

വിഷയത്തിൽ തമിഴ്‌പാട്ടിലെ ഒറ്റവരിയാണു തന്റെ അഭിപ്രായമായി ശിവൻകുട്ടി കുറിച്ചത്. ‘കറുപ്പ് താൻ എനക്ക് പുടിച്ച കളറ്..!!’ എന്ന പോസ്റ്റിനു താഴെ നിരവധിപേരാണു രാമകൃഷ്ണനു പിന്തുണയുമായി രംഗത്തെത്തിയത്. മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാശാലിയാണു രാമകൃഷ്ണനെന്നു ആർ.ബിന്ദു അഭിപ്രായപ്പെട്ടു. ‘‘സർഗധനനായ കലാപ്രതിഭ ആർ.എൽ.വി.രാമകൃഷ്ണനെതിരെ ജാതീയ വിവേചനത്തിന്റെയും വംശ–വർണവെറിയുടെയും ജീർണാവശിഷ്ടങ്ങൾ ഉള്ളിൽ പേറുന്ന വനിത ഉയർത്തിയിട്ടുള്ള നിന്ദാവചനങ്ങൾ അത്യന്തം പ്രതിഷേധാർഹം. രാമകൃഷ്ണൻ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാശാലിയാണ്.

ഫ്യൂഡൽ കാലഘത്തിൽ രൂപം കൊണ്ട ആ കലാരൂപത്തെ കാലഹരണപ്പെട്ട മൂല്യബോധത്തിന്റെ മാറാല കെട്ടിയ പഴങ്കോട്ടകളിൽനിന്നു വിമോചിപ്പിക്കുകയാണ് അയാൾ ചെയ്തത്. ഫ്യൂഡൽ പ്രഭുക്കൾക്കു സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി കാണാനുള്ള അരങ്ങായി ഉപയോഗിക്കപ്പെട്ട മോഹിനിയാട്ടത്തിന്റെ അന്തസ്സ് വീണ്ടെടുത്ത്, വ്യഭിചാര മുദ്രകളിൽനിന്നു മഹത്തായ കലയെ മുക്തമാക്കി കാലോചിതമായി പരിഷ്കരിച്ച കലാപ്രവർത്തകരുടെ മുൻനിരയിലാണ് അദ്ദേഹം. ഒരു കലാരൂപവും ജാതി/ മത/ ലിംഗ/ ദേശ പരിഗണനകളുടെ പരിമിതവൃത്തങ്ങളുടെ സങ്കുചിത ഇടങ്ങളിൽ ഒതുക്കപ്പെടരുത്. കലയെ സ്നേഹിക്കുന്ന, ഉപാസിക്കുന്ന ഏതൊരാൾക്കും അതിന്മേൽ അവകാശമുണ്ട്.

മോഹിനിയാട്ടത്തിൽ ആർ.എൽ.വിയിൽനിന്ന് ആരംഭിച്ച ഉന്നതപഠനം ഡിപ്ലോമയും പിജി ഡിപ്ലോമയും കഴിഞ്ഞ് എംജി യൂണിവേഴ്‌സിറ്റിയിൽനിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കിൽ പാസ്സായി. കലാമണ്ഡലത്തിൽനിന്ന് എംഫിൽ, പിഎച്ച്ഡി ബിരുദങ്ങൾ നേടി, പെർഫോമിങ് ആർട്സിൽ നെറ്റ് നേടി മുന്നോട്ടു കൊണ്ടുപോയ എന്റെ പ്രിയ അനുജൻ രാമകൃഷ്ണനു സ്നേഹാഭിവാദ്യങ്ങൾ. മോഹിനിയാട്ടത്തിന്റെ വഴികളിൽ നിങ്ങൾ എഴുതിച്ചേർത്തതു പുതുചരിത്രമാണ്. മറ്റാരേക്കാളും തലപ്പൊക്കം നിങ്ങൾക്കാണതിൽ അവകാശപ്പെടാൻ കഴിയുക. അഭിനന്ദനങ്ങൾ’’– ബിന്ദു കുറിച്ചു.

യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്, നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർ.എൽ.വി. രാമകൃഷ്ണനു നേരെ കലാമണ്ഡലം സത്യഭാമ ജാത്യാധിക്ഷേപം നടത്തിയത്. ‘‘മോഹിനിയാട്ടം കളിക്കുന്നതു മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. കാൽ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടു കഴിഞ്ഞാൽ പെറ്റ തള്ള പോലും സഹിക്കില്ല’’ എന്നായിരുന്നു സത്യഭാമയുടെ വാക്കുകൾ.

English Summary:

Ministers criticizing Kalamandalam Satyabhama and supporting RLV Ramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com