‘ഇന്ത്യ സമാധാന ദൂതർ’; ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മോദിയെ ക്ഷണിച്ച് പുട്ടിനും സെലെൻസ്കിയും
Mail This Article
ന്യൂഡൽഹി∙ യുക്രെയ്‌ൻ–റഷ്യ സംഘർഷം തുടരുന്നതിനിടെ ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാരുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിൽ വ്ളാഡിമിർ പുട്ടിൻ അഞ്ചാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് മോദിയുടെ ഫോണിലൂടെയുള്ള ചർച്ച. പുട്ടിനെ അഭിനന്ദിച്ച മോദി റഷ്യൻ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും ആശംസ അറിയിച്ചു. ഇതിനുശേഷമാണു പ്രധാനമന്ത്രി യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി സംസാരിച്ചത്.
Read also:‘നിക്ഷേപിച്ചത് ഭാര്യമാർ വിരമിച്ചപ്പോൾ ലഭിച്ച പണം’; ഇടതിനെ കുരുക്കി എക്സാലോജിക്കും വൈദേകവും
ഇന്ത്യയെ സമാധാന ദൂതരായിട്ടാണ് ഇരുരാജ്യങ്ങളും കാണുന്നതെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം തങ്ങളുടെ രാജ്യങ്ങൾ സന്ദർശിക്കാൻ ഇരുവരും മോദിയെ ക്ഷണിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2018ലായിരുന്നു മോദിയുടെ അവസാനത്തെ റഷ്യൻ സന്ദർശനം. കഴിഞ്ഞദിവസം സമൂഹമാധ്യമമായ എക്സിലൂടെയും പുട്ടിനെ മോദി അഭിനന്ദിച്ചിരുന്നു. പുട്ടിനുമായുള്ള ചർച്ചയ്ക്കിടെ യുക്രെയ്ൻ സംഘർഷവുമായി ബന്ധപ്പെട്ട പരിഹാര ചർച്ചകൾക്കും നയതന്ത്ര മാർഗങ്ങൾക്കും ശക്തമായ പിന്തുണ നൽകുമെന്നു പ്രധാനമന്ത്രി അറിയിച്ചു. നയതന്ത്രവും ചർച്ചയുമാണു മുന്നോട്ടുള്ള വഴിയെന്നു മോദി സെലെൻസ്കിയോടും വ്യക്തമാക്കി.
യുക്രെയ്ന് ഇന്ത്യ നൽകുന്ന മാനുഷിക സഹായങ്ങൾക്കു സെലെൻസ്കി നന്ദി അറിയിച്ചു. സംഘർഷങ്ങൾ പരിഹരിക്കുന്നതിനു ഇന്ത്യക്ക് സുപ്രധാന പങ്കു വഹിക്കാനാകുമെന്നു കഴിഞ്ഞ മാസം ഇന്ത്യാ സന്ദർശനം നടത്തിയ യുക്രെയ്ൻ ഉപവിദേശകാര്യ മന്ത്രി ഐറിന ബൊറോവെറ്റ്സ് പറഞ്ഞിരുന്നു. യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അടത്ത ആഴ്ച ഇന്ത്യാ സന്ദർശനത്തിനെത്തുന്നുണ്ട്.