ADVERTISEMENT

കോഴിക്കോട് ∙ എൻഐടിയിൽ കർഫ്യു ലംഘിച്ച് വിദ്യാർഥികളുടെ പ്രതിഷേധം പുലർച്ചെ രണ്ടര വരെ തുടർന്നു. അധികൃതർ തീരുമാനം മാറ്റിയില്ലെങ്കിൽ ഇന്നും പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. കഥ പറയൽ, ആട്ടം, പാട്ട്, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൻ എന്നിവയുമായാണ് വിദ്യാർഥികൾ ഹോസ്റ്റലിന് പുറത്തു ക്യാംപസിൽ ചെലവഴിച്ചത്. പിന്നീട് ഹോസ്റ്റലിലേക്ക് തിരിച്ചുപോയി. പെൺകുട്ടികൾ അടക്കം നാലായിരത്തോളം വിദ്യാർഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു. 

വിവാദ തീരുമാനം നടപ്പിലാക്കുന്നതിനു ചീഫ് വാർഡൻ ഇതുവരെ ഒപ്പുവച്ചിട്ടില്ല. വാർഡനെ മറി കടന്ന് റജിസ്ട്രാറും അഡ്മിനിസ്ട്രേഷൻ വിഭാഗവുമാണ് വിദ്യാർഥിക്ഷേമ ഡീൻ വഴി തീരുമാനം നടപ്പിലാക്കാൻ ഇന്നലെ വൈകിട്ട് സർക്കുലർ ഇ–മെയിൽ വഴി ഇറക്കിയത്. 2 വർഷം മുൻപു നടപ്പാക്കാതെ മാറ്റിവച്ചതാണു തീരുമാനം. നടപ്പാക്കുന്നതിൽ എൻഐടി അധികൃതർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അതേസമയം ഭരണ വിഭാഗത്തിലെ അഴിമതിയും വീഴ്ചയും മൂടിവയ്ക്കാൻ അഡ്മിനിസ്ട്രേഷൻ വിഭാഗം വിദ്യാർഥികളെ അടിച്ചമർത്തുകയാണെന്നു വിദ്യാർഥികൾ ആരോപിച്ചു. 

24 മണിക്കൂറും തുറന്നിരുന്ന ക്യാംപസ് ഇനി രാത്രി 11നുശേഷം പ്രവര്‍ത്തിക്കില്ലെന്നു സ്റ്റുഡന്റ് വെല്‍ഫയര്‍ ഡീൻ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ അറിയിച്ചതാണ് വിവാദമായത്. വിദ്യാര്‍ഥികള്‍ രാത്രി 12 മണിക്കുള്ളില്‍ കോളജ് ഹോസ്റ്റലില്‍ കയറണം. ലംഘിക്കുന്നവരെ ഹോസ്റ്റലില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുമെന്നും സർക്കുലറിൽ പറയുന്നു. ക്യാംപസിലേക്കുള്ള അനിയന്ത്രിതമായ പ്രവേശനവും രാത്രി വൈകി കന്റീനുകള്‍ പ്രവര്‍ത്തിക്കുന്നതും സുരക്ഷാ വീഴ്ചയുണ്ടാക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു രാത്രിസഞ്ചാരത്തിനു വിലക്കേർപ്പെടുത്തിയത്.

11 മണിയോടെ കന്റീനുകളും അടയ്ക്കും. വൈകി ഭക്ഷണം കഴിക്കുന്നതു വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതിനാലാണു കന്റീനുകള്‍ക്കു നിയന്ത്രണം കൊണ്ടുവന്നതെന്നാണു വിശദീകരണം. രാത്രി വൈകിയുള്ള യാത്രകള്‍ കാരണം സുരക്ഷാ വീഴ്ചയുണ്ടാകുന്നുണ്ടെന്നും കുട്ടികള്‍ക്ക് ഉറക്കക്കുറവ് മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെയാണ് വിദ്യാർഥികൾ രംഗത്തെത്തിയത്. 

English Summary:

The students' protest continue till 2:30 in the morning due to curfew violation in Kozhikode NIT.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com