ADVERTISEMENT

ബിജെപിയുടെ സ്ഥാപകനേതാക്കളായ അടൽ ബിഹാരി വാജ്പേയിയും എൽ.കെ.അഡ്വാനിയും മുതൽ കെ.ജി.മാരാരും ഒ.രാജഗോപാലും വരെ ചർച്ചകളിലും പ്രസംഗങ്ങളിലും ആവർത്തിക്കാറുള്ള 2 പേരുകളുണ്ട്– ശ്യാമപ്രസാദ് മുഖർജി, ദീനദയാൽ ഉപാധ്യായ. രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന് ആശയപരമായ അടിത്തറയിട്ട ഇരുവരുടെയും അകാലമരണവും ഈ നേതാക്കളുടെ വികാരംതുളുമ്പുന്ന വാക്കുകളിലൂടെ പ്രവർത്തകരുടെ മനസ്സിൽ പതിഞ്ഞു.

Read Also: കേജ്‌രിവാള്‍ അനുഭവിക്കുന്നത് കര്‍മഫലം: പ്രണബ് മുഖര്‍ജിയുടെ മകള്‍ ഷര്‍മിഷ്ഠ

പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവുമായുള്ള വിയോജിപ്പുമൂലം കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവച്ച ശേഷം 1951ൽ ഭാരതീയ ജനസംഘം രൂപീകരിച്ച ശ്യാമപ്രസാദ് മുഖർജി, ജമ്മുകശ്മീരിനു പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370 റദ്ദാക്കണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭത്തിനിടെയാണു പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. ജനസംഘത്തിന്റെ പ്രത്യയശാസ്ത്രമായ ഏകാത്മക മാനവദർശനം (integral humanism) രൂപപ്പെടുത്തിയ സമർഥനും കഠിനാധ്വാനിയുമായിരുന്ന ദീൻദയാൽ ഉപാധ്യായ ട്രെയിൻ യാത്രയ്ക്കിടെ യുപിയിലെ മുകൾ സരായ് റെയിൽവേ സ്റ്റേഷനിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

ഇവരിൽ ശ്യാമപ്രസാദ് മുഖർജിക്കു മാത്രമേ ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുണ്ടായിരുന്നുള്ളൂ. ദീൻദയാൽ തുടക്കം മുതൽ അതിനു സമാന്തരമായുള്ള ധാരയുടെ ഭാഗമായി ആർഎസ്എസിലാണ് പ്രവർത്തിച്ചത്. മുഖർജിയെ കൂടാതെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും പിന്നീട് തീവ്രഹിന്ദുത്വ ആശയങ്ങളെ വരിക്കുകയും ചെയ്ത പ്രമുഖ നേതാവ് വി.ഡി.സവർക്കർ മാത്രമായിരുന്നു. പക്ഷേ, മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹം സംശയത്തിന്റെ നിഴലിലായി. 

നിരവധി ഭാഷാദേശീയതകളും ഉപദേശീയതകളും പ്രാദേശിക സ്വത്വങ്ങളും കൂടിക്കലർന്നുകിടക്കുന്ന ഇന്ത്യയിൽ രാഷ്ട്രീയാധിപത്യം ഉറപ്പിക്കുന്നതിന്  ഈ നേതാക്കളുടെ പൈതൃകം മാത്രം മതിയാവില്ലെന്നു തിരിച്ചറിഞ്ഞതോടെയാണു ബിജെപി പുറമേനിന്നുള്ളവരെ തേടിയിറങ്ങിയത്. ദേശീയ പ്രസ്ഥാനത്തിന്റെ കുത്തക കൈവശം വച്ചു സമയാസമയത്ത് രാഷ്ട്രീയമൂലധനമാക്കിയിരുന്ന കോൺഗ്രസ് പലപ്പോഴായി പല കാരണങ്ങൾ പറഞ്ഞ് ഓരത്തൊതുക്കിയവരെയാണ് അവർ  ലക്ഷ്യം വച്ചത്. അങ്ങനെയാണു ഭഗത് സിങ് മുതൽ കേരളത്തിലെ മുന്നണി രാഷ്ട്രിയത്തിന്റെ ഭീഷ്മാചാര്യനായ നമ്മുടെ കെ. കരുണാകരൻ വരെ അവരുടെ മുൻഗണനയിൽ വന്നത്.

1248-former-cm-k-karunakaran
കെ.കരുണാകരൻ

ഭഗത് സിങ്ങിനെ അവർ ആദ്യം ഏറ്റെടുത്തു. ഭഗത് സിങ് യഥാർഥത്തിൽ കമ്യൂണിസ്റ്റ് ആയിരുന്നു. പക്ഷേ, കമ്യൂണിസ്റ്റുകാർ അടുത്തകാലം വരെ ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെട്ടിരുന്നില്ല. അഹിംസയുടെ പാത വിട്ട ഭഗത് സിങ്ങിനെക്കുറിച്ചു പറയാൻ ഒരു കാലത്തും കോൺഗ്രസ് നേതൃത്വത്തിന് താൽപര്യമില്ലായിരുന്നു. 

അടുത്ത ഊഴം സുഭാഷ് ചന്ദ്രബോസിന്റേതായിരുന്നു. 2 തവണ കോൺഗ്രസ് അധ്യക്ഷപദം അലങ്കരിക്കുകയും പിന്നീട് പാർട്ടി വിട്ട് ഐഎൻഎ രൂപീകരിക്കുകയും ചെയ്ത സുഭാഷിനോടു നെഹ്റും അനുയായികളും എന്തോ മഹാപരാധം ചെയ്തെന്ന പ്രചാരണത്തിന്റെ തുടക്കം അവിടം മുതലായിരുന്നു. സുഭാഷിന്റെ ദുരൂഹമരണവും ജവാഹർലാൽ നെഹ്റു ബ്രിട്ടിഷുകാർക്കെഴുതിയതായി പറയപ്പെടുന്ന കത്തും ആ പ്രചാരണത്തിനു വിശ്വാസ്യത നൽകി. തയ്‌വാനിലെ ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള നേതാജിയുടെ ചിതാഭസ്മം ഇന്ത്യയിലെത്തിക്കാൻ കോൺഗ്രസ് സർക്കാർ മുൻകയ്യെടുത്തില്ലെന്ന ആരോപണം ബംഗാളികളെ വൈകാരികമായി സ്വാധീനിക്കാൻ ധാരാളമായിരുന്നു.

netaji-subhas-chandra-bose
നേതാജി സുഭാഷ് ചന്ദ്രബോസ്

കോൺഗ്രസിന്റെ നേതൃത്വം ഇന്ദിരാഗാന്ധിയുടെ കയ്യിലെത്തിയതോടെ വിസ്മൃതിയിലായ സർദാർ വല്ലഭായ് പട്ടേലിന് അവരുടെ മരണശേഷവും നീതി ലഭിച്ചില്ലെന്നു പറയാം. 1984 ഒക്ടോബർ 31 ന് ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ച ശേഷം, ജന്മദിനത്തിൽ പോലും പട്ടേലിനെ കോൺഗ്രസുകാർ ഓർക്കാറില്ല. കാരണം പട്ടേലിന്റെ ജന്മദിനം ഒക്ടോബർ 31 ആണ്. ഇന്ദിരയുടെ മകനും തുടർന്ന് ആ കുടുംബം നിശ്ചയിക്കുന്നവരും രാജ്യം ഭരിക്കുമ്പോൾ, ‘ഇന്ദിരാജി രക്തസാക്ഷിത്വ’ ദിനത്തിൽ പട്ടേലിന്റെ ജന്മദിനം ആഘോഷിക്കാൻ ആർക്കു നേരം? 10 വർഷം മുൻപ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ഗംഭീരമായൊരു പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) സ്ഥാപിച്ച് അവിടം വിനോദസഞ്ചാര കേന്ദ്രമാക്കുകയും ചെയ്തതോടെ സർദാർ പട്ടേൽ കോൺഗ്രസിന്റെ ‘കൈവിട്ടുപോയി’. മഹാത്മാ ഗാന്ധിയുടെ വധത്തെ തുടർന്ന് ഒന്നരവർഷത്തോളം ആർഎസ്എസിനെ നിരോധിച്ച മുൻ ആഭ്യന്തര മന്ത്രിയെ ഏറ്റെടുക്കാൻ മുൻപ് പ്രചാരകനായിരുന്ന മോദിക്കു പ്രത്യയശാസ്ത്രം തടസ്സമായില്ല.

രാജ്യം മുഴുവൻ ഗാന്ധി ജയന്തി ആഘോഷിക്കുന്ന തിരക്കിൽ, ഒക്ടോബർ 2 തന്നെ ജന്മദിനമായുള്ള രണ്ടാമത്തെ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയെയും കോൺഗ്രസ് ഒറ്റവരി വാർത്തയിൽ ഒതുക്കി. പതിറ്റാണ്ടുകളായുള്ള അവഗണനയും പിന്മുറക്കാർക്കു പാർട്ടിയിൽ വേണ്ടത്ര പരിഗണന നൽകിയില്ലെന്ന പ്രചാരണവും ചേർന്നപ്പോൾ കുടുംബം പാർട്ടിയിൽനിന്ന് അകന്നു. 

ലാൽ ബഹദൂർ ശാസ്ത്രി (Photo: Manorama Archives)
ലാൽ ബഹദൂർ ശാസ്ത്രി (Photo: Manorama Archives)

ബാബറി മസ്ജിദ് തകർത്തതിന്റെ ഉത്തരവാദിത്തം ചുമത്തി കോൺഗ്രസ് നേതൃത്വം രാജ്യതലസ്ഥാനത്ത് ശവദാഹം പോലും നിഷേധിച്ച മറ്റൊരു പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിനെ ബിജെപി ലക്ഷ്യംവച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരു പിടിവള്ളിയായിട്ടാണ്. ഇന്ത്യയിൽ സാമ്പത്തിക ഉദാരവൽക്കരണത്തിനു തുടക്കമിട്ട്, കാലഹരണപ്പെട്ട ഭരണസംവിധാനം അടിമുടി പരിഷ്ക്കരിക്കാൻ ശ്രമിച്ച റാവു, രാജ്യം അതിവേഗം മുന്നേറുന്ന നാളുകളിൽ കോൺഗ്രസിന്റെ തുറുപ്പുചീട്ട് ആവേണ്ടതായിരുന്നു. എന്നാൽ, അവഗണന മുതലെടുത്ത ബിജെപി അദ്ദേഹത്തിനു ഭാരതരത്നം മരണാനന്തര ബഹുമതിയായി നൽകി സമർഥമായി കരുനീക്കി. റാവുവിന്റെ അനുഗ്രഹാശിസ്സുകളോടെ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പാക്കി രാജ്യത്തിന്റെ മുഖച്ഛായ മാറ്റിയ ഡോ. മൻമോഹൻ സിങ്ങിന്റെ ഭാവി ആരറിഞ്ഞു!

പി.വി.നരസിംഹ റാവു (Photo: Manorama Archives)
പി.വി.നരസിംഹ റാവു (Photo: Manorama Archives)

ജീവിച്ചിരിക്കെത്തന്നെ കോൺഗ്രസ് നേതൃത്വത്തിന്റെ തീട്ടൂരങ്ങൾക്കു പൂർണമായി വഴങ്ങാതിരുന്ന പ്രണബ് മുഖർജി ബിജെപി നേതൃത്വവുമായും നല്ല ബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തെയും ഭാരതരത്നം നൽകി ആദരിച്ചതിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നില്ല. കേരളത്തിൽ എ.കെ. ആന്റണിയുടെ മകനെയും കെ.കരുണാകരന്റെ മകളെയും ആഘോഷപൂർവം പാർട്ടിയിലേക്കു കൊണ്ടുവന്നത് അവർക്കു സ്വന്തം നിലയിൽ വോട്ട് ബാങ്ക് ഉള്ളതുകൊണ്ടോ സവിശേഷമായ നേതൃപാടവം പ്രകടമാക്കിയതുകൊണ്ടോ അല്ലെന്ന് ഏവർക്കുമറിയാം. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ വാർഡ് തലം മുതൽ ആന്റണിക്കും കരുണാകരനും ഇപ്പോഴുമുള്ള ജനപിന്തുണയും സ്വാധീനവുമാണ് ഇവിടെയും ലക്ഷ്യം വയ്ക്കുന്നത്. വാർത്തകളിൽ കാണുന്നതുപോലെ, കരുണാകരനും ഭാരതരത്നം ലഭിച്ചുകൂടെന്നില്ല. വേണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞില്ലെങ്കിൽ ആന്റണിയും ഈ നിലയിൽ ബഹുമാനിതനായേക്കും. 

പ്രണബ് മുഖർജി
പ്രണബ് മുഖർജി

ഇനി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കാര്യമോ? രാജ്യത്തിനകത്തെ പാർട്ടി വേദികളിൽ മാത്രമേ ബിജെപിക്ക് ഗാന്ധിജിയോട് വിരോധമുള്ളൂ. ഇടയ്ക്ക് ഫോട്ടോയിൽ കല്ലെറിയാനും ബൊമ്മയുണ്ടാക്കി വെടിവയ്ക്കാനുമെല്ലാം പോഷകസംഘടനകൾ മത്സരിക്കുമ്പോൾ നേതൃത്വം കണ്ണടച്ചു കൊടുക്കും. പക്ഷേ, രാജ്യാന്തര വേദികളിലെത്തുമ്പോൾ അവരും ഗാന്ധിജിയുടെ വക്താക്കളാകും. ഗാന്ധിയൻ പൈതൃകത്തിന്റെ നേരവകാശികളാകും. കാരണം അവിടെ മൂല്യം ഗാന്ധിജിക്കാണ്. ലോകം അടക്കിഭരിച്ചിരുന്ന ബ്രിട്ടിഷുകാരെ ആയുധമെടുക്കാതെ പുറത്താക്കിയ മഹാത്മാവിനെ അദ്ഭുതത്തോടെയാണ് പാശ്ചാത്യർ നോക്കിക്കാണുന്നത്. അവർക്ക് ഇപ്പോഴും നിർമാണ രഹസ്യം പിടികിട്ടാത്ത ആയുധമാണ് അഹിംസ.

Statue-of-Mahatma-Gandhi
മഹാത്മാ ഗാന്ധിയുടെ പ്രതിമ
English Summary:

BJP try to steal leaders in Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com