6.9 കോടി രൂപയുടെ വ്യാജ കറൻസി നോട്ട്: കാസർകോട്ടുനിന്ന് ഒളിവിൽ പോയ 2 പേരെ പൊലീസ് പിടികൂടി
Mail This Article
ബത്തേരി∙ കാസര്‍കോട് 6.9 കോടി രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിച്ച കേസില്‍ ഒളിവില്‍ പോയ രണ്ടുപേരെ ബത്തേരി പൊലീസ് പിടികൂടി. കാസർകോട് സ്വദേശികളായ പെരിയ സി.എച്ച്. ഹൗസ് അബ്ദുള്‍ റസാക്ക്(49), മവ്വല്‍ പരണ്ടാനം വീട്ടില്‍ സുലൈമാന്‍ (52) എന്നിവരെയാണു ബത്തേരി ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ബത്തേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ അമ്പലത്തറ പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പിടികൂടിയത്.
അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് ഇവര്‍. ബേളൂര്‍ വില്ലേജില്‍ ഗുരുപുരം എന്ന സ്ഥലത്ത് വാടകയ്ക്ക് എടുത്ത വീട്ടില്‍ സൂക്ഷിച്ചിരുന്ന വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കഴിഞ്ഞ ബുധൻ രാത്രിയാണു പൊലീസ് കണ്ടെടുക്കുന്നത്. ഇവരെ ബത്തേരി പൊലീസ് അമ്പലത്തറ പൊലീസിന് വിട്ടുനല്‍കും. എസ്.ഐ. സാബു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.എസ്.ഷാന്‍, കെ.അജ്മല്‍, പി.എസ്. നിയാദ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.