ADVERTISEMENT

ന്യൂഡല്‍ഹി∙ മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്ത ബിആര്‍എസ് നേതാവ് കെ.കവിതയ്ക്ക് ജാമ്യം നല്‍കാതെ സുപ്രീംകോടതി. വിചാരണക്കോടതിയെ സമീപിക്കാന്‍ കോടതി കവിതയോട് നിര്‍ദേശിച്ചു. പൊതുനയം പിന്തുടരേണ്ടതുണ്ടെന്നും രാഷ്ട്രീയക്കാരായതുകൊണ്ടും നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ കഴിവുള്ളതുകൊണ്ടും മാത്രം ഇത്തരത്തിലുള്ള ഹര്‍ജികള്‍ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം വിചാരണക്കോടതി ജാമ്യഹര്‍ജിയില്‍ പെട്ടെന്നു തീര്‍പ്പുണ്ടാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. 

മദ്യനയ അഴിമതിക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയെ കോടതി 7 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. വിശദമായി ചോദ്യം ചെയ്യാന്‍ 10 ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു ഇ.ഡിയുടെ വാദം. കവിതയ്‌ക്കെതിരെ സാക്ഷി മൊഴികളും ഇലക്ട്രോണിക് തെളിവുകളുമുണ്ടെന്നു ഇ.ഡി വാദിച്ചു. ഡല്‍ഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായും ആംആദ്‍മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂ‍ഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തി.

ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബര്‍ 17നാണു പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവര്‍ണറായി വി.കെ.സക്‌സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. വിവാദമായതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് ഈ മദ്യനയം പിന്‍വലിച്ചു.

ടെന്‍ഡര്‍ നടപടികള്‍ക്കു ശേഷം ലൈസന്‍സ് സ്വന്തമാക്കിയവര്‍ക്കു സാമ്പത്തിക ഇളവുകള്‍ അനുവദിച്ചുവെന്നതാണ് പ്രധാന ആരോപണം. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഇ.ഡിയും കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം. ഇടപാടുകളില്‍ ഭാഗമായിരുന്ന 'സൗത്ത് ഗ്രൂപ്പ്' എന്നു വിശേഷിപ്പിക്കുന്ന വ്യവസായ സംഘത്തില്‍ കെ. കവിതയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

English Summary:

SC denies bail to BRS leader K Kavitha in Delhi excise scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com