പാക്കിസ്ഥാനികളും ഇറാനികളുമടക്കം 110 പേരെ കടൽക്കൊള്ളക്കാരിൽനിന്നും രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന; അഭിമാനനേട്ടം
Mail This Article
ന്യൂഡൽഹി∙ കടൽക്കൊള്ളക്കാർക്കെതിരായ വിവിധ ഓപ്പറേഷനുകളിൽ നിന്നായി 27 പാക്കിസ്ഥാനികളും 30 ഇറാനികളുമടക്കം നൂറിലധികം പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന. ‘ഓപ്പറേഷൻ സങ്കൽപ്’ ഉൾപ്പെടെയുള്ള അറബിക്കടലിലെ കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങളിലൂടെ 45 ഇന്ത്യക്കാരെയും 65 വിദേശ പൗരന്മാരെയും ഉൾപ്പെടെ 110 പേരെ രക്ഷിച്ചതായാണ് നാവികസേന വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
അറബിക്കടലിൽ ഏതെങ്കിലും കടൽക്കൊള്ളയോ ഡ്രോൺ ആക്രമണമോ തടയാൻ 10 യുദ്ധക്കപ്പലുകളും മറ്റു നിരീക്ഷണ വിമാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് നാവികസേന മേധാവി അഡ്മിറൽ ആർ.ഹരികുമാർ പറഞ്ഞു. ‘‘പി-8 ഐ നിരീക്ഷണ വിമാനം, സീ ഗാർഡിയൻ ഡ്രോണുകൾ എന്നിവ യുദ്ധകപ്പലുകൾക്കു പുറമെ നാവികസേന ഉപയോഗിക്കുന്നുണ്ട്. ആന്റി ഡ്രോൺ ഓപ്പറേഷനുകൾ നടത്തുന്നതിനു ധാരാളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, കടൽക്കൊള്ളക്കാർക്കെതിരായ പ്രത്യേക പ്രവർത്തനത്തിനായി മറൈൻ കമാൻഡോകളുമുണ്ട്.’’ – ആർ.ഹരികുമാർ പറഞ്ഞു.
ശനിയാഴ്ച അറബിക്കടലിൽ കടൽക്കൊള്ള വിരുദ്ധ ഓപ്പറേഷൻ അവസാനിപ്പിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ നാവികസേന വാർത്താസമ്മേളനം നടത്തിയത്. ഇന്നു രാവിലെ, നാവികസേന പിടികൂടിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ കസ്റ്റംസ്, ഇമിഗ്രേഷൻ എന്നിവയുടെ നടപടിക്രമങ്ങൾക്കു ശേഷം മുംബൈ പൊലീസിനു കൈമാറി. നിരീക്ഷണ വിവരങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് നാവികസേനയ്ക്ക് കടൽക്കൊള്ളക്കാരുടെ കപ്പലിനെ ട്രാക്ക് ചെയ്യാനും തടയാനും സാധിച്ചത്. സൊമാലിയയിൽ നിന്ന് ഏകദേശം 260 നോട്ടിക്കൽ മൈൽ കിഴക്കായാണ് കപ്പൽ തടഞ്ഞ് കൊള്ളക്കാരെ പിടികൂടിയത്.