ബാറിലിരുന്ന് പുകവലി: ചോദ്യം ചെയ്ത ജീവനക്കാരനെ കല്ലെറിഞ്ഞ് കൊന്നു, പ്രതികളെ റിമാൻഡ് ചെയ്തു
Mail This Article
കോട്ടയം∙ ബാർ ജീവനക്കാരനെ കല്ലെറിഞ്ഞുകൊന്ന കേസിൽ അറസ്റ്റിലായ യുവാക്കളെ റിമാൻഡിൽ വിട്ടു. വേളൂർ പുളിനാക്കൽ നടുത്തറ ശ്യാം രാജ് (മത്തി ശ്യാം – 28), പുളിക്കമറ്റം വാഴേപ്പറമ്പിൽ ആദർശ് (ഉണ്ണിക്കുട്ടൻ – 24), പതിനാറിൽചിറ കാരക്കാട്ടിൽ ഏബൽ ജോൺ (21), തിരുവാർപ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശേരിൽ ജെബിൻ ജോസഫ് (27) എന്നിവരെയാണു റിമാൻഡു ചെയ്തത്.
മദ്യപിക്കുന്നതിനിടെ ബാറിനുള്ളിലിരുന്ന് പുകവലിച്ചത് എതിർത്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണു കൊലപാതകത്തിൽ കലാശിച്ചത്. നഗരത്തിലെ ബാർ ജീവനക്കാരൻ മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടിൽ എം.സുരേഷ് (50) ആണ് ആക്രണത്തിൽ മരിച്ചത്. ബുധനാഴ്ച (20) രാത്രിയിലായിരുന്നു സംഭവം. ടിബി റോഡ് ഭാഗത്തെ ബാറിൽ മദ്യപിക്കുന്നതിനിടെ ശ്യാംരാജും ആദർശും പുകവലിച്ചത് സുരേഷ് എതിർക്കുകയായിരുന്നു. ഇവരെ ബാറിന് പുറത്താക്കിയെങ്കിലും ഇവർ പോകാതെ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
പിന്നീടു ബാറിന് പുറത്തിറങ്ങിയ ശ്യാംരാജും ആദർശും ഇവരുടെ സുഹൃത്തുക്കളായ ഏബൽ, ജെബിൻ എന്നിവരെ സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ബാറിന്റെ മുൻവശത്തുവച്ച് നാൽവർ സംഘം സുരേഷിനെ ക്രൂരമായി ആക്രമിച്ചു. അക്രമികൾ കല്ലെറിയുകയും സുരേഷിന്റെ തലയ്ക്കു പിന്നിൽ മാരക മുറിവേൽക്കുകയും ചെയ്തു. കൂർത്ത കല്ല് തലയുടെ പിൻഭാഗത്താണ് കൊണ്ടത്. ഉടൻ തന്നെ കോട്ടയം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരിച്ചു.