കേജ്‌രിവാളിനു പിന്നാലെ ഭഗവന്ത് സിങ് മാനോ?; പഞ്ചാബിലും മദ്യനയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
Mail This Article
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു പിന്നാലെ ആം ആദ്മി പാർട്ടിയുടെ മറ്റൊരു മുഖ്യമന്ത്രിയായ ഭഗവന്ത് സിങ് മാനിനെയും കുരുക്കാൻ നീക്കം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി പഞ്ചാബ് ഘടകം കത്തും നൽകി.
പഞ്ചാബിലെ മദ്യനയ അഴിമതിയിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. മദ്യനയ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിനു ആയിരം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന ആരോപണം ബിജെപി സജീവമാക്കിയിരിക്കുകയാണ്. പഞ്ചാബിലെ എഎപി എംഎല്‍എയും വ്യവസായിയുമായ കുല്‍വന്ത് സിങിന്റെ മൊഹാലിയിലെ വീട്ടില്‍ കഴിഞ്ഞ വർഷം ഇ.ഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് പുനരന്വേഷണം ഉണ്ടായേക്കാമെന്നും സൂചനയുണ്ട്.
കുല്‍വന്ത് സിങിനെ കൂടാതെ മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ നിര്‍ണായ പങ്കുവഹിച്ച മൂന്ന് ഉദ്യോഗസ്ഥന്മാരെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെയും സംസ്ഥാനത്തെ ആം ആദ്മി പാര്‍ട്ടിയുടെ ചുമതലയുള്ള രാഘവ് ഛദ്ദയുടെയും മൗനാനുവാദത്തോടെയാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ സംസ്ഥാനത്ത് നടന്നതെന്നാണ് ബിജെപിയുടെ ആരോപണം.