ADVERTISEMENT

കോട്ടയം∙ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ സമരത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾക്കു താമസത്തിനായി ചെലവായത് 1.37 ലക്ഷം രൂപ. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു സംസ്ഥാനത്തിന്റെ കേന്ദ്രവിരുദ്ധ സമരം. പ്രതിനിധികളുടെ താമസത്തിനായി 1,37,650 രൂപ ചെലവായതായി വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ഓഫിസ് മറുപടി നൽകി. യൂത്ത് കോൺഗ്രസ് ദേശീയ കോഓഡിനേറ്റർ വിനീത് തോമസിന്റെ ചോദ്യങ്ങൾക്കായിരുന്നു മറുപടി.

എന്നാൽ സമരത്തിന് ആകെ ചെലവായ തുക എത്ര, ജന്തർമന്തിറിൽ ഒരുക്കിയ സമരപ്പന്തലിന് എത്ര രൂപയായി തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അധികൃതർ‌ തയാറായില്ല. സമരത്തിനെത്തുന്ന മന്ത്രിമാർ ഉൾപ്പെടെയുള്ളവർ വിമാനക്കൂലി സ്വന്തം ചെലവിൽ വഹിക്കുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. അതേസമയം, കേരളഹൗസിൽ ഉൾക്കൊള്ളാവുന്നതിൽ അധികം പ്രതിനിധികൾ ഉണ്ടായിരുന്നുവെന്നും പുറത്തും താമസസൗകര്യം കണ്ടെത്തേണ്ടി പ്രതിനിധികളെ താമസിപ്പിക്കേണ്ടി വന്നതിനാലാകാം ഇത്രയും തുക ചെലവായതെന്നും മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ മനോരമ ഓൺലൈനിനോട് പറഞ്ഞു.

അതേസമയം, കേന്ദ്രസഹായങ്ങൾ നേടിയെടുക്കാൻ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ പ്രവർ‌ത്തിച്ച എ.സമ്പത്ത്, കേരള സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ചുമതല വഹിച്ചിരുന്ന വേണു രാജാമണി, ഇപ്പോഴത്തെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസ് എന്നിവരുടെ പ്രവർത്തനം മൂലം സംസ്ഥാന സർക്കാരിനുണ്ടായ സാമ്പത്തിക നേട്ടങ്ങൾ എന്തെല്ലാം എന്ന ചോദ്യത്തിനു ‘ലഭ്യമല്ല’ എന്നാണ് കേരള ഹൗസിന്റെ മറുപടി. സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക സഹായം ഇവർ വഴി ലഭിച്ചോ അതിന്റെ രേഖകൾ ഓഫിസിലുണ്ടോയെന്ന ചോദ്യത്തിനും ‘ലഭ്യമല്ല’ എന്ന മറുപടി ആവർത്തിച്ചു.

ഡോ.എ.സമ്പത്തിന്റെ പ്രവത്തനങ്ങൾക്ക് 2019 ആഗസ്റ്റ് മുതൽ 2021 ഫെബ്രുവരി വരെ ചെലവാക്കിയ തുക

∙ വേതനവും ആനുകൂല്യങ്ങളും    –  14,20,994
∙ പഴ്‌സനൽ സ്റ്റാഫിന്റെ വേതനം – 23,03,497
∙ യാത്രബത്ത – 8,51,952
∙ ഓഫിസ് ചെലവുകൾ – 99,142
∙ വാഹന ചെലവ് – 1,65,422

എ. സമ്പത്ത്
എ. സമ്പത്ത്

കെ.വി.തോമസിന്റെ പ്രവർത്തനങ്ങൾക്ക് 2023 ജനുവരി മുതൽ 2024 ജനുവരി വരെ ചെലവായ തുക

∙ പ്രത്യേക പ്രതിനിധിയുടെ ഹോണറേറിയം – 12,38,710
∙ പഴ്‌സനൽ സ്റ്റാഫിന്റെ വേതനം – 14,47,724
∙ വിമാന യാത്രക്കൂലി – 1,49,350
∙ വാഹനത്തിന് ഇന്ധനം നിറച്ചത് – 51,775

കെ.വി.തോമസും മുഖ്യമന്ത്രി പിണറായി വിജയനും
കെ.വി.തോമസും മുഖ്യമന്ത്രി പിണറായി വിജയനും

76 ലക്ഷത്തോളം രൂപയാണ് ഇരുവരുടെയും പ്രവർത്തനങ്ങൾക്കായി ചെലവാക്കിയത്.  അതേസമയം,വേണു രാജാമണിയുടെ ഓഫിസ് സംബന്ധമായ വിശദാംശങ്ങൾ അപേക്ഷകന് നൽകാൻ കേരളഹൗസിലെ കൺ‌ട്രോളർ ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് കൈമാറി. കേരള ഹൗസിൽ നോൺ ഗസറ്റഡ് റാങ്കിൽ ഉള്ള ഉദ്യോഗസ്ഥരെ ഗസറ്റഡ് റാങ്കിലേക്ക് ഉയർത്തിയത് അടുത്തിടെ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

വേണു രാജാമണി
വേണു രാജാമണി

ഏതൊക്കെ പദവിയിൽ ഇരിക്കുന്നവരെയാണ് ഇത്തരത്തിൽ ഉയർത്തിയതെന്ന ചോദ്യത്തിനും ഉത്തരം ‘ലഭ്യമല്ല’ എന്നാണ്. നിയമനം നടത്തിയത് എപ്രകാരമാണ്, കേരള സർവീസ് ചട്ടം അനുസരിച്ച് നിയമനുസൃതമായ രീതിയിലാണോ നിയമനം നടത്തിയത്, നിലവിൽ ഡബിൾ പ്രൊമോഷൻ എന്ന രീതിയിൽ ഫ്രണ്ട് ഓഫിസ് ഉദ്യോഗസ്ഥൻ ആയ ജീവനക്കാരനെ കൺട്രോളർ ആക്കുന്നതിന് മതിയായ യോഗ്യതകൾ ഈ വ്യക്തിക്ക് ഉണ്ടോ, ഡിപ്പാർട്മെന്റ് സ്ഥനക്കയറ്റം സംബന്ധിച്ച നിബന്ധനകൾ പാലിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്കും ‘ലഭ്യമല്ല’ എന്ന ഉത്തരമായിരുന്നു ആവർത്തിച്ചത്. 

English Summary:

1.37 lakh rupees was spent on the accommodation of the representatives of Kerala for the protest against the Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com