ADVERTISEMENT

ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അയച്ച കത്തുവായിച്ച് തന്റെ കണ്ണുനിറഞ്ഞെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി. ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട് ഇ.ഡി കസ്റ്റഡിയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ആദ്യ ഉത്തരവ് നൽകിയിരുന്നു. വകുപ്പ് മന്ത്രി കൂടിയായ അതിഷിക്ക് ഇതുസംബന്ധിച്ച നിർദേശം കത്തിലൂടെ കൈമാറുകയാണ് കേജ്‌രിവാൾ ചെയ്തത്. 

‘‘കേജ്‌രിവാൾ എനിക്ക് ഒരു കത്തും നിർദേശവും നൽകി. അതുവായിച്ച് എന്റെ കണ്ണുനിറഞ്ഞു.  തടവിൽ കഴിയുമ്പോഴും ഡൽഹി ജനത നേരിടുന്ന ജലക്ഷാമത്തെകുറിച്ചും അഴുക്കുചാൽ പ്രശ്നങ്ങളെ കുറിച്ചും ചിന്തിക്കുന്ന ആ മനുഷ്യനെ കുറിച്ച് ഞാൻ ഏറെ ചിന്തിച്ചു. അരവിന്ദ് കേജ്‌രിവാളിന് മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കൂ. ഡൽഹിയിലെ രണ്ടുകോടി ജനങ്ങളുടെ കുടുംബാംഗമായാണ് അദ്ദേഹം സ്വയം കാണുന്നത്. ബിജെപിയോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടാനായേക്കും. പക്ഷേ അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള സ്നേഹത്തേയും കടമകളെയും തടവിലാക്കാനാകില്ല. അദ്ദേഹം ജയിലിലാണെന്ന് കരുതി ഒന്നും അവസാനിക്കാൻ പോകുന്നില്ല.’’ – അതിഷി പറഞ്ഞു. 

മുഖ്യമന്ത്രി അയച്ച കത്തിലെ വാചകങ്ങളും അവർ പങ്കുവച്ചു. ‘‘ഡൽഹിയിലെ ചില പ്രദേശങ്ങളിൽ ജലക്ഷാമവും അഴുക്കുചാലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിലനിൽക്കുന്നതായി അറിഞ്ഞു. അക്കാര്യത്തിൽ ഞാൻ ആശങ്കാകുലനാണ്. ഞാൻ ജയിലിലാണെന്ന് കരുതി ആളുകൾ പ്രശ്നം അനുഭവിക്കരുത്. വേനലാണ്, ജലക്ഷാമം നേരിടുന്നവർക്ക് ടാങ്കർ സൗകര്യം ഏർപ്പെടുത്തണം. ചീഫ് സെക്രട്ടറിക്കും മറ്റു ഉദ്യോഗസ്ഥർക്കും ഇതുസംബന്ധിച്ച് നിർദേശം നൽകണം. ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകരുത്. അവരുടെ പ്രശ്നത്തിന് വളരെ വേഗത്തിൽ പരിഹാരമുണ്ടാകണം. ആവശ്യമെങ്കിൽ ഗവർണറുടെ സഹായം തേടിക്കൊള്ളൂ, അദ്ദേഹം നിശ്ചയമായും സഹായിക്കും.’’ കത്തിൽ കേജ്‌രിവാൾ പറയുന്നു. ഇന്നും, അറസ്റ്റിലായിട്ടും ഡൽഹിയിലെ ജനങ്ങളുടെ കാര്യമാണ് കേജ്‌രിവാൾ ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അതിഷി ചൂണ്ടിക്കാട്ടി.

ഇ.ഡി അറസ്റ്റിലായാലും ജയിലിൽ ഇരുന്ന് ഭരണം തുടരുമെന്ന എഎപി പ്രസ്താവനയിലെ സാധ്യതയിൽ ചർച്ചകൾ നടക്കുന്നതിനിടയിലാണ് കസ്റ്റഡിയിലിരുന്നുകൊണ്ട് മുഖ്യമന്ത്രി തന്റെ ആദ്യ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

English Summary:

Minister Atishi said she was in tears on reading the Chief Minister's note from ED Custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com